ADVERTISEMENT

മലേഷ്യന്‍ വിമാനം MH370യുടെ അപ്രത്യക്ഷമാകല്‍ ലോകമെമ്പാടുമുളള വിമാന യാത്രക്കാരുടെ ഭയപ്പെടുത്തുന്ന സംഭവമാണ്. എന്നാല്‍ നൂതന ടെക്‌നോളജി വരുന്നതോടെ ഇത്തരം അപ്രത്യക്ഷമാകൽ സംഭവിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇത്തരമൊരു സംവിധാനം ഇന്ത്യയും പരീക്ഷിക്കാൻ പോകുകയാണ്. അടുത്ത വർഷം ജനുവരി മുതൽ സമുദ്രത്തിനു മുകളിലൂടെ പറക്കുന്ന ഇന്ത്യൻ വിമാനങ്ങൾക്കും ലൈവ് നിരീക്ഷണമുണ്ടാകും. ഇതിനായി എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും അമേരിക്കൻ കമ്പനിയായ എയ്റോണുമായും ധാരണയിലെത്തി. രാജ്യാന്തര തലത്തിൽ സാറ്റലൈറ്റ് ഉപയോഗിച്ച് വിമാന നിരീക്ഷണ സർവീസ് നൽകുന്ന കമ്പനിയാണ് എയ്റോൺ. 

ഓരോ വിമാനത്തിന്റെയും കൃത്യമായ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ പുതിയ സാറ്റലൈറ്റ് ടെക്നോളജി വഴി സാധിക്കും. ഇതിന്റെ സാധ്യതകളാണ് ഇന്ത്യയും പരീക്ഷിക്കുന്നത്. ഓരോ 30 സെക്കൻഡിലും വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷൻ ഡേറ്റ എയർ ട്രാഫിക് കൺട്രോൾ റൂമിൽ ലഭിക്കും. ഇതിനാൽ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങളെ നിരീക്ഷണിക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകാൻ എടിസിക്ക് സാധിക്കും. വിമാനങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ കൃത്യമായ ലൊക്കേഷൻ കണ്ടെത്തി പെട്ടെന്ന് സഹായമെത്തിക്കാനും രക്ഷാപ്രവർത്തനത്തിനും സാധിക്കും.

നവീനവും ഒപ്പം ചിലവു കുറഞ്ഞ സാറ്റലൈറ്റ് സിസ്റ്റങ്ങളും കൂടുതല്‍ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയ ബ്ലാക് ബോക്‌സുകൾ ഉപയോഗിക്കുമ്പോള്‍ ഇനി ഫ്‌ളൈറ്റുകള്‍ യാത്രാരംഭം മുതല്‍ അവസാനം വരെ നിരീക്ഷിക്കപ്പെടാൻ കഴിയുമെന്നാണ് വ്യോമയാന വിദഗ്ധര്‍ പറയുന്നത്. ഇതിലൂടെ വിമാന യാത്രയുടെ സുരക്ഷ വര്‍ധിക്കുമെന്നതു കൂടാതെ വിമാനങ്ങളുടെ കാര്യക്ഷമത ഉയരുകയും ചെയ്യുമെന്നു വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യ പൊടുന്നനെ എല്ലാ വിമാനങ്ങളിലും അവതരിപ്പിക്കപ്പെടില്ല. അതിനു സമയമെടുത്തേക്കും.

എയര്‍ട്രാഫിക് കൺട്രോളര്‍മാര്‍, റഡാറുകൾ, ഭൂതല സിസ്റ്റങ്ങൾ എന്നിവയുടെ കഴിവുകള്‍ ഒരുമിച്ചു ചേര്‍ത്താണ് തങ്ങളുടെ വ്യോമാതിര്‍ത്തി കടന്നെത്തുന്ന വിമാനങ്ങളെ നിരീക്ഷിക്കുന്നത്. ഈ സിസ്റ്റങ്ങളുടെ പരിധി പരിമിതമാണ്. കടലുകള്‍ക്കു മുകളിലൂടെയും ചില വിഷമം പിടിച്ച ഭൂപ്രകൃതിക്കു മീതെയും മറ്റും പറക്കുമ്പോള്‍ വിമാനങ്ങള്‍ പഴയ സിസ്റ്റങ്ങളുടെ കണ്ണില്‍ നിന്നു മായും. ഇതെല്ലാം താമസിക്കാതെ പഴങ്കഥയാകാന്‍ പോകുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാറ്റലൈറ്റ് സിസ്റ്റങ്ങളാണ് ഇനി ഉപയോഗിക്കുക. ഇതിനാല്‍ കൺട്രോളര്‍മാരുടെ കണ്ണില്‍ നിന്നു വിമാനങ്ങള്‍ മായുന്ന പ്രശ്‌നം ഉദിച്ചേക്കില്ലെന്നാണ് കരുതുന്നത്.

സഞ്ചാരത്തിനിടെ വിമാനം അപ്രത്യക്ഷമാകുന്ന ഒരിടം പോലുമുണ്ടാവില്ലെന്നാണ് പുതിയ സിസ്റ്റം നിര്‍മിച്ച എയറിയോണ്‍ (Aireon) കമ്പനിയുടെ മേധാവി ഡോണ്‍ തോമ പറയുന്നത്. ഇറിഡിയം സാറ്റലൈറ്റ് സമൂഹങ്ങളുടെ സേവനമാണ് പുതിയ സിസ്റ്റത്തിന്റെ നട്ടെല്ല്. അടുത്ത മാസം ആരംഭിക്കുന്ന ഈ സിസ്റ്റത്തിന്റെ പരീക്ഷണ ഘട്ടത്തില്‍ സഹായിക്കുന്നത് ബ്രിട്ടനിലെയും കാനഡയിലെയും വ്യോമഗതാഗത വിഭാഗമാണ്. മറ്റു പല രാജ്യങ്ങളും ഈ വര്‍ഷം തന്നെ പുതിയ സിസ്റ്റം ഉപയോഗിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നു പറയുന്നു. അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടിന്റെ മുന്‍ ഇന്‍സ്‌പെക്ടര്‍-ജനറല്‍ മേരി ഷിയാവോ പറയുന്നത് പുതിയ സിസ്റ്റം ഒരു സമൂല മാറ്റം തന്നെ കൊണ്ടുവന്നേക്കുമെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com