അമേരിക്കയെ നേരിടാൻ ചൈന–റഷ്യ കൂട്ടുക്കെട്ട്; ഇന്റർനെറ്റ് പിളർന്നാൽ ലോകം രണ്ടാകും
Mail This Article
പല തരത്തിലുള്ള സെൻസറിങ് സംവിധാനങ്ങളും നിയന്ത്രണങ്ങളും നിലവിലുണ്ടെങ്കിലും ഇന്റർനെറ്റ് ഇപ്പോഴും സ്വതന്ത്രവും സുതാര്യവുമായ മാധ്യമമാണ്. പുതിയ സംഭവവികാസങ്ങൾ രാജ്യാന്തര തലത്തിൽ ടെലികമ്യൂണിക്കേഷൻ രംഗത്തെ നിർണായമായ ധ്രൂവീകരണങ്ങൾക്കും അതുവഴി ഇന്റർനെറ്റിന്റെ പിളർപ്പിനും വഴിവച്ചേക്കാം.
വേൾഡ് വൈഡ് വെബ് എന്ന നാമെല്ലാം ഉപയോഗിക്കുന്ന ഇന്റർനെറ്റിൽ നിന്നു സ്വയം വിച്ഛേദിച്ച് രാജ്യത്തിനുള്ളിൽ മാത്രം നിൽക്കുന്ന ബദൽ നെറ്റ്‍വർക്ക് നിർമിക്കാൻ റഷ്യൻ പാർലമെന്റ് കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു. വാവെയുടെ പിന്തുണയോടെ ഈ വർഷം തന്നെ 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കുക കൂടി ചെയ്യുന്നതോടെ ഇന്റർനെറ്റ് അക്ഷരാർഥത്തിൽ പിളർപ്പിലെത്തും.
രാജ്യത്തിന്റെ അതിർത്തികൾ പോലെ തന്നെ രാജ്യത്തെ ഇന്റർനെറ്റിന്റെ അതിർത്തികളും വേർതിരിച്ചു സംരക്ഷിക്കപ്പെടേണ്ടതാണെന്ന ചൈനയുടെ ആശയം കൂടുതൽ പ്രചാരം നേടുന്നതോടെ വേൾഡ് വൈഡ് വെബ്ബിൽ നിന്നു വിരമിക്കാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ടു വന്നേക്കും.
യുഎസിനൊപ്പം അല്ലെങ്കിൽ ചൈനയ്ക്കൊപ്പം എന്ന നിലപാട് സ്വീകരിക്കാൻ ഈ രാജ്യങ്ങൾ നിർബന്ധിതമാകുന്നതോടെ 5ജി സാങ്കേതികവിദ്യ പുതിയ രാഷ്ട്രീയധ്രുവീകരണത്തിനുള്ള കാരണമായിത്തീരുകയും ചെയ്യും.