അമേരിക്കയ്ക്ക് വൻ തിരിച്ചടി, ചൈനീസ് വാവെയ് 5ജി ഏറ്റെടുത്ത് റഷ്യ
Mail This Article
യുഎസ്–ചൈന വ്യാപാരയുദ്ധത്തിന്റെ തുടർച്ചയായി ചൈനീസ് കമ്പനിയായ വാവെയുടെ മേൽ യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ടെലികമ്യൂണിക്കേഷൻ രംഗത്ത് പുതിയ ധ്രൂവീകരണങ്ങൾക്കും ലോകത്തെ ഒന്നാക്കി നിർത്തിയിരുന്ന ഇന്റർനെറ്റ് എന്ന മഹാസങ്കേതത്തിന്റെ പിളർപ്പിലേക്കും വഴിവയ്ക്കുന്നു. വാവെയ് കമ്പനിയെ ഒറ്റപ്പെടുത്താനുള്ള യുഎസ് ആഹ്വാനത്തിനു തിരിച്ചടി നൽകി 5ജി സാങ്കേതികവിദ്യ ലഭ്യമാക്കാൻ റഷ്യ വാവെയുമായി ധാരണയായി.
റഷ്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ എംടിഎസിന് 5ജി നെറ്റ്‌വർക് ഒരുക്കാനുള്ള കരാറിൽ വാവെയ് ബുധനാഴ്ച ഒപ്പുവച്ചതോടെ വ്യാപാരയുദ്ധം കൂടുതൽ വ്യാപകപ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഉറപ്പായി. മറ്റു രാജ്യങ്ങളും വാവെയ് കമ്പനിയെ അകറ്റിനിർത്തണമെന്നു യുഎസ് ആവശ്യപ്പെടുമ്പോഴാണ് ഐടിയിൽ പിന്നോട്ടു നിന്ന റഷ്യയുടെ നാടകീയ രംഗപ്രവേശം.
വാവെയുടെ സാങ്കേതികവിദ്യകൾ ഇല്ലെങ്കിൽ യുഎസിലെ 5ജി വ്യാപനം ഏറെ വൈകുമെന്നു സിലിക്കൺ വാലി ആശങ്കപ്പെടുമ്പോഴാണ് 5ജിയിൽ റഷ്യയുടെ ഇടപെടൽ. ഐടി ഉൾപ്പെടെയുള്ള സമസ്തമേഖലകളുടെയും വളർച്ചയ്ക്ക് നിർണായകമായ 5ജിയിൽ യുഎസ് ചൈനയുടെയും റഷ്യയുടെയും പിന്നിലാകുന്നതോടെ സിലിക്കൺ വാലി കേന്ദ്രീകരിച്ചുള്ള ഐടി വ്യവസായം സമ്മർദ്ദത്തിലാകും.
ഇപ്പോഴത്തെ നിലയ്ക്ക് യുഎസിലെ സാധാരണക്കാർക്ക് ഹൈസ്‍പീഡ് 5ജി ലഭിക്കണമെങ്കിൽ 2021 വരെ കാത്തിരിക്കേണ്ടതുണ്ട്.
യുസിനെ പിന്നിലാക്കി മുന്നോട്ടു കുതിക്കാനുള്ള മറ്റു രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് ചൈനയുടെ പിന്തുണ ലഭിക്കുന്നതോടെ ചൈനീസ് ടെലികോം കമ്പനികളെ ഒറ്റപ്പെടുത്താനിറങ്ങിത്തിരിച്ച യുഎസ് സാങ്കേതികവിദ്യയിൽ ഒറ്റപ്പെടുന്ന സ്ഥിതിയാകും.