ADVERTISEMENT

സാറ്റലൈറ്റ് കേന്ദ്രീകൃത റേഡിയോ നാവിഗേഷന്‍ സിസ്റ്റം അഥവാ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റത്തിന്റെ ചുരുക്കപ്പേരാണ് ജിപിഎസ്. ആധുനിക കാലത്തെ ദിശയറിഞ്ഞുള്ള സഞ്ചാരത്തിന് അത്രമേല്‍ സഹായകമായത് ജിപിഎസ് ആണ്. സൈന്യങ്ങള്‍ക്ക് അതീവ കൃത്യതയുള്ള നീക്കങ്ങള്‍ നടത്താനും മറ്റും ഇതിന്റ സഹായം ആവശ്യമാണ്. ജിപിഎസിന്റെ ഉടമ അമേരിക്കയും അതു നടത്തിക്കൊണ്ടുപോകുന്നത് അമേരിക്കന്‍ സേനയുമാണ്. യൂറോപ്പിലെ ചിലയിടങ്ങളിലും മറ്റു ചില സ്ഥലങ്ങളിലും ഇതിന്റെ സുഗമമായ പ്രവര്‍ത്തനം തടസപ്പെട്ടുവെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചിറങ്ങിയവരുടെ ഒരു കണ്ടെത്തല്‍ റഷ്യ ജിപിഎസ് ജാമറുകള്‍ (മനപ്പൂര്‍വ്വം തടസപ്പെടുത്താനുള്ള ഉപകരണങ്ങള്‍) ഉപയോഗിച്ച് സിഗ്നലുകളെ സ്തംഭിപ്പിക്കുന്നു എന്നാണ്. എന്നാല്‍, അമേരിക്കന്‍ സേന ജാമറുകള്‍ക്ക് തടസപ്പെടുത്താനാകാത്ത തരം പുതിയ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്.

ജിപിഎസ് ജാമറുകള്‍ അമേരിക്കന്‍ സേനയ്ക്കും സഖ്യശക്തികള്‍ക്കും വന്‍ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. സൈനിക നീക്കം മുതല്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സൂക്ഷ്മമായ ആക്രമണങ്ങള്‍ക്കു വരെ ജിപിഎസ് സിഗ്നലുകളെയാണ് അവര്‍ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കയും അവരുടെ നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) സഖ്യകക്ഷികളും ചേര്‍ന്ന് നോര്‍വെയില്‍ ട്രൈഡന്റ് ജങ്ചര്‍ എന്ന പേരില്‍ പുതിയ പരിശീലന പരിപാടി തുടങ്ങിയിരുന്നു. ഈ ബഹുരാഷ്ട്ര സഖ്യമാണ് ജിപിഎസ് സിഗ്നലുകള്‍ പലയിടങ്ങളിലും ജാം ചെയ്യപ്പെടുന്നുവെന്നു കണ്ടെത്തിയത്. ഫിന്‍ലന്‍ഡിലെയും നോര്‍വെയിലെയും അധികാരികളാണ് ഇതിനു പിന്നില്‍ റഷ്യയാണെന്ന് അവകാശപ്പെട്ടത്. അതേ തുടര്‍ന്ന് അമേരിക്കയും റഷ്യന്‍ സേന സിറിയയില്‍ ജിപിഎസ് സിസ്റ്റം താറുമാറാക്കി തങ്ങളുടെ ഡ്രോണുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതായി പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ജര്‍മനിയില്‍ തമ്പടിച്ചിരിക്കുന്ന സൈനികവ്യൂഹത്തിനായിരിക്കും (2nd Cavalry Regiment) ജാമിങ്ങിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ജിപിഎസ് സിസ്റ്റം ആദ്യമായി പരിക്ഷിക്കാന്‍ ലഭിക്കുക. ഇനേര്‍ഷ്യ (intertia) പ്രയോജനപ്പെടുത്തി പുതിയ ഒരു നാവിഗേഷന്‍ സിസ്റ്റവും അമേരിക്കന്‍ സേന നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റം (Inertial Navigational Systems) എന്നാണതിനു പേരിട്ടിരിക്കുന്നത്. ജിപിഎസിന് സഹായിയായി ഇതിനെ വളര്‍ത്തിക്കൊണ്ടുവരാനാണ് അമേരിക്കന്‍ സേനയുടെ ഉദ്ദേശമെന്നു പറയുന്നു.

പുതിയ സിസ്റ്റത്തിന്റെ പരീക്ഷണഘട്ടം ഇനിയും താമസിപ്പിക്കരുതെന്നാണ് അമേരിക്കന്‍ കേണല്‍ നിക്കോളസ് കിയൊടാസ് (Colonel Nickolas Kioutas) പറഞ്ഞത്. പുതിയ സിസ്റ്റത്തിലെ കുറവുകള്‍ പരിഹരിക്കാനുണ്ടെങ്കില്‍ അത് എത്രയും വേഗം നടത്തണം. ഇതിനായി പരീക്ഷിച്ചു തുടങ്ങേണ്ട സമയമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. ഡെവലപ്പര്‍മാര്‍ വര്‍ഷങ്ങളെടുത്ത് പുതിയ സിസ്റ്റം പരീക്ഷിച്ചു നോക്കി അതില്‍ പ്രശ്‌നമുണ്ടെന്നു കണ്ടെത്തുന്നതിനെക്കാള്‍ നല്ലത് സേനകള്‍ അതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതാണ് എന്നാണ് വാദം.

ജാമിങ്ങിനെ പ്രതിരോധിക്കാനാകുന്ന ജിപിഎസ് അവതരിപ്പിക്കുകയോ, ജിപിഎസ് ആവശ്യമേ ഇല്ലാത്ത തരം ആക്രമണ രീതികള്‍ ആവിഷ്‌കരിക്കുകയോ ചെയ്യുന്നത് അത്യാവശ്യമാണ് എന്നാണ് അമേരിക്കന്‍ സേനയിലുള്ള പലരും പറയുന്നത്. ജിപിഎസിനെ തരകരാറിലാക്കിയാല്‍ ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റത്തിന് സൈനിക നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനായേക്കുമെന്ന് കരുതുന്നു.

ജിപിഎസ് സിഗ്നലുകളെ റഷ്യ റാഞ്ചിയതായി തോന്നിയപ്പോള്‍ തങ്ങളുടെ അന്വേഷണത്തില്‍ അതു നടത്തുന്നത് അടുത്തുളള റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ നിന്നാണെന്നു മനസ്സിലായതായി നോര്‍വെയുടെ ഇന്റലിജന്‍സ് ഏജന്‍സി പറഞ്ഞിരുന്നു. റഷ്യയുടെ ഇടപെടല്‍ തങ്ങളുടെ അന്വേഷണം ശരിവയ്ക്കുന്നതായും അവര്‍ പറഞ്ഞു. ഇതിന്റെ തെളിവ് എവിടെയെന്ന് റഷ്യ ചോദിക്കുകയും തങ്ങള്‍ അവര്‍ക്കു തെളിവു നല്‍കിയെന്നും നോര്‍വെ പറഞ്ഞു. സിഗ്നലുകള്‍ ജാം ചെയ്തതിനെപ്പറ്റി വിവിധ സ്ഥലങ്ങളില്‍ എടുത്ത കണക്കുകളാണ് തങ്ങള്‍ കൈമാറിയതെന്നും നോര്‍വെ അധികൃതര്‍ പറഞ്ഞു. തങ്ങള്‍ നല്‍കിയ ഡേറ്റയ്ക്ക് റഷ്യ നന്ദി പറഞ്ഞുവെന്നും അധികൃതര്‍ കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞുവെന്ന് നോര്‍വെ പറയുന്നു. റഷ്യയെക്കൊണ്ട് ഇത്രയെങ്കിലും സമ്മതിപ്പിക്കാനായെന്ന് നോര്‍വെ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com