അമേരിക്ക-ചൈനാ തല്ല് ഇന്ത്യക്ക് ഗുണം; 'മെയ്ഡ് ഇൻ ഇന്ത്യ ഐഫോണുകള്‍' യൂറോപ്പില്‍ വില്പനയ്ക്ക്
Mail This Article
അമേരിക്ക-ചൈനാ വാണിജ്യ വടംവലി ഇന്ത്യ അടക്കം പല രാജ്യങ്ങള്‍ക്കും ഗുണകരമാകുന്നു. ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിച്ചു തുടങ്ങുന്നത് 2016ല്‍ ആണെങ്കിലും അത് വന്‍ തോതില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രതിമാസം ഒരു ലക്ഷത്തോളം ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ യൂറോപ്പിലും മറ്റും വില്‍പ്പനയ്ക്കായി പോകുന്നുണ്ടെന്ന് കൗണ്ടര്‍ പോയിന്റ് റീസേര്‍ചിന്റെ ഡയറക്ടര്‍ നീല്‍ ഷാ വ്യക്തമാക്കുന്നു. ഐഫോണ്‍ 6s/7 എന്നീ മോഡലുകളാണ് ഇപ്പോള്‍ കയറ്റി അയയ്ക്കുന്നത്. കഴിഞ്ഞ ഏതാനും മാസമായി ഐഫോണുകളുടെ കയറ്റുമതി നടക്കുന്നുണ്ട്.
ബെംഗളൂരിവില്‍ വിന്‍സ്ട്രണ്‍ നിര്‍മിക്കുന്ന ഫോണുകളാണ് കയറ്റുമതി ചെയ്യുന്നത്. കമ്പനി നിര്‍മിക്കുന്നതിന്റെ ഏകദേശം 70-80 ശതമാനം ഫോണുകളും കയറ്റുമതി ചെയ്യുകയാണ്. ഈ വര്‍ഷം ആദ്യം മുതലാണ് വിന്‍സ്ട്രൺ ഐഫോണ്‍ 7 ഇന്ത്യയില്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. പ്രാദേശികമായി ഐഫോണ്‍ നിര്‍മിക്കുന്നത് ആപ്പിളിനും ഇന്ത്യയ്ക്കും ഗുണകരമാണ്. ഇന്ത്യയെ ഒരു മാര്‍ക്കറ്റ് എന്നതിനെക്കാള്‍ ഒരു നിര്‍മാണ ശാലയായി കാണാനാണ് ഇപ്പോള്‍ ആപ്പിള്‍ ശ്രമിക്കുന്നത്. ഫോക്‌സ്‌കോണിന് ഇന്ത്യയില്‍ പ്രതിമാസം 250,000 ഫോണുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. ആപ്പിള്‍ ഇന്ത്യയില്‍ ആപ്പിള്‍ സ്റ്റോറുകള്‍ തുടങ്ങുമെന്ന കാര്യവും ഏകദേശം ഉറപ്പായിട്ടുണ്ട്.
ഫോള്‍ഡബിള്‍ ഐപാഡ്
മടക്കാവുന്ന ഐപാഡ് ആപ്പിള്‍ പരീക്ഷണം നടക്കുകയാണ്, വിജയിക്കുകയാണെങ്കില്‍ അവ മാര്‍ക്കറ്റിൽ ഉടനെത്തും. സാംസങ്, വാവെയ് തുടങ്ങിയ കമ്പനികള്‍ ഫോള്‍ഡബ്ള്‍ ഫോണ്‍ അവതരിപ്പിച്ചെങ്കിലും അവ വില്‍പ്പനയ്‌ക്കെത്തിയല്ല. മടക്കുന്ന ഭാഗത്ത് റിവ്യൂ യൂണിറ്റുകളില്‍ ചുളുക്കു വീണതാണ് സാംസങിന്റെ ഫോള്‍ഡബ്ള്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്താതിരിക്കാനുള്ള കാരണം. എന്നാല്‍ തങ്ങള്‍ പ്രശ്‌നം പരിഹരിച്ചു എന്നും താമസിയാതെ ഫോണ്‍ മാര്‍ക്കറ്റിലെത്തിക്കുമെന്നും സാംസങ് അറിയിച്ചിട്ടുണ്ട്.