ADVERTISEMENT

2014 മാര്‍ച്ച് എട്ടു മുതല്‍ ഓരോ വര്‍ഷം പിന്നിടുമ്പോഴും ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ് മലേഷ്യയില്‍ നിന്നു പറയുന്നയര്‍ന്ന എംഎച്ച് 370 വിമാനം. ലോകം ഒന്നടങ്കം തിരഞ്ഞിട്ടും മലേഷ്യൻ വിമാനം കണ്ടെത്താനായില്ല. എന്നാൽ ഫ്രാൻസ് ഇന്നും മലേഷ്യൻ വിമാനത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. ബോയിംഗിന്റെ ഫ്ലൈറ്റ് ഡേറ്റ പഠിച്ച ഫ്രഞ്ച് അന്വേഷകർക്ക് മലേഷ്യൻ വിമാനത്തെ കുറിച്ച് സംശയാസ്പദമായ ചില പുതിയ വിശദാംശങ്ങൾ കിട്ടിയിട്ടുണ്ട്.

 

എംഎച്ച്370 ദുരന്തത്തിൽ ഭാര്യയെയും രണ്ട് കൗമാരക്കാരായ കുട്ടികളെയും നഷ്ടപ്പെട്ട ഫ്രഞ്ച് എൻജിനീയറായ ഗിസ്‌ലൈൻ വാട്രെലോസ് ആണ് അന്വേഷണവുമായി ഇപ്പോഴും മുന്നോട്ടുപോകുന്നത്. അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം വിമാനത്തിൽ ചില ദുരൂഹമായ ചരക്കുകൾ കയറ്റിയിരുന്നതായി അവകാശപ്പെടുന്നുണ്ട്. 

Ghyslain-Wattrelos
ഫ്രഞ്ച് എൻജിനീയർ ഗിസ്‌ലൈൻ വാട്രെലോസ് കുടുംബത്തോടൊപ്പം (ഫയൽ ചിത്രം)

 

ഫ്രഞ്ച് അന്വേഷകരെ ഉദ്ധരിച്ച് ലെ പാരീസിയൻ ദിനപത്രത്തോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘യാത്രക്കാരുടെ പട്ടികയില്‍ പോലും ദുരൂഹതയുണ്ട്’. ഇതിൽ പ്രധാനപ്പെട്ട ഒന്ന് ടേക്ക് ഓഫിന് സജ്ജമായ ഫ്ലൈറ്റ് ലിസ്റ്റിൽ  അമിതഭാരം കയറ്റിയ കണ്ടെയ്നറിനൊപ്പം 89 കിലോ ഭാരമുള്ള ലോഡ് ചേർത്തിട്ടുണ്ടെന്നതാണ്. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തത നൽകാൻ മലേഷ്യൻ സർക്കാർ തയാറായിട്ടില്ല.

 

ആ വിമാനത്തിലെ കാർഗോയിൽ എന്തെല്ലാം ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് ഒരു വ്യക്തയുമില്ല. മലേഷ്യൻ വിമാനത്തിൽ കയറ്റിയ കാർഗോയെ കുറിച്ച് നേരത്തെയും ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. വിമാനത്തിലെ കാർഗോകളുടെ കൂട്ടത്തിലുണ്ടായിരുന്ന ലിഥിയം ബാറ്ററികളെ സംബന്ധിച്ചും ദുരൂഹതയുണ്ട്. എയര്‍ കാര്‍ഗോ പട്ടികയനുസരിച്ച് ബാറ്ററികള്‍ 2.453 ടണ്‍ ഭാരമുള്ളവയാണ്. അഞ്ച് എയര്‍വേ ബില്ലുകള്‍ ചേര്‍ന്ന ഒരു മാസ്റ്റര്‍ ബില്ല് അനുസരിച്ച് 2453 കിലോ തൂക്കമാണ് ആകെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ രണ്ടു ബില്ലുകള്‍ 221 കിലോ വരുന്ന ബാറ്ററികളുടേതും അവശേഷിക്കുന്നവ റേഡിയോ ഉപകരണങ്ങളും ചാര്‍ജറുകളുമാണെന്നാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ വെളിപ്പെടുത്തിയത്. 

 

എന്നാൽ കാർഗോ സംബന്ധിച്ചുള്ള രേഖകളിൽ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടില്ല. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ റിപ്പോർട്ട് പ്രകാരം ബാറ്ററിയുടെ ഭാരം 221 കിലോ ആണ്. എന്‍എന്‍ആര്‍ ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് എന്ന കമ്പനിയുടേതാണ് കാർഗോ. ബാറ്ററിയുടെ ഭാരം 200 കിലോഗ്രാമില്‍ താഴെ മാത്രമാണ് ഉള്ളത്. എന്നാൽ ശേഷിക്കുന്ന 2253 കിലോഗ്രാം കാർഗോ സംബന്ധിച്ച് വ്യക്തമായി വിശദീകരണം ഇതുവരെ നൽകിയിട്ടില്ല.

 

കാര്‍ഗോ ലിസ്റ്റ് പ്രകാരം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട സ്‌ഫോടക സാധ്യതയുള്ള വസ്തുക്കളുണ്ടെന്നാണ് അറിയുന്നത്. ബാറ്ററികള്‍ നിര്‍മിച്ചിരിക്കുന്നത് ഏത് കമ്പനിയാണെന്ന് കാർഗോ രേഖകളിൽ നിന്ന് വ്യക്തമല്ല. 200 കിലോഗ്രാം ലിഥിയം ബാറ്ററി വിമാനത്തിലുണ്ടായിരുന്നു. എന്നാൽ എത്ര എണ്ണം ബാറ്റികൾ ഉണ്ടായിരുന്നു എന്നത് രേഖപ്പെടുത്തിയിട്ടില്ല.

 

239 യാത്രക്കാരുമായി ക്വാലലംപൂരില്‍ നിന്നു ബെയ്ജിങ്ങിലേക്കു പറന്നുയര്‍ന്ന വിമാനം അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നുവെന്നു വിശ്വസിപ്പിക്കും വിധമാണ് കാണാതായത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പിന്നീട് എംഎച്ച് 370യുടേതെന്നു കരുതുന്ന ഭാഗങ്ങള്‍ കണ്ടുകിട്ടി. ഐഎസ് ഭീകരരോ ഉത്തരകൊറിയയോ വെടിവച്ചിട്ടതാകാമെന്ന സംശയം മുതല്‍ വിമാനം രഹസ്യകേന്ദ്രത്തിലേക്കു തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയം വരെയുണ്ടായി. അഞ്ചു വര്‍ഷത്തോളം, പല രാജ്യങ്ങള്‍ ചേര്‍ന്നു നടത്തിയ തിരച്ചില്‍ ഒടുവില്‍ തെളിവുകളൊന്നും കിട്ടാത്തത്തിനെത്തുടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com