ഞങ്ങളുടേത് കൊച്ചു കമ്പനിയാണെന്ന് ഗൂഗിൾ, ‘കഷ്ടിച്ചു ജീവിച്ചുപോകുന്നു’
Mail This Article
സേർച്ച് എൻജിൻ രംഗത്ത് തങ്ങൾ കടുത്ത മത്സരമാണു നേരിട്ടുകൊണ്ടിരിക്കുന്നതെന്ന വാദവുമായി യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനു മുന്നിൽ ഗൂഗിൾ. ഉപയോക്താക്കൾക്കു മുന്നിൽ അനേകം സേർച്ച് എൻജിനുകളുണ്ടെന്നു ചൂണ്ടിക്കാണിച്ച ഗൂഗിൾ അവയ്ക്കിടയിൽ ‘കഷ്ടിച്ചു ജീവിച്ചു പോകുന്നു’ എന്നു ഭാവിക്കാൻ ശ്രമിച്ചെങ്കിലും കണക്കുകൾ ഗൂഗിളിനെതിരാണ്.
വിവിധ സേർച്ച് എൻജിനുകൾ ഉപയോക്താക്കൾക്കു മുന്നിലുണ്ടെങ്കിലും അവയിൽ നിന്നൊന്നും ഒരു ഭീഷണിയും ഗൂഗിൾ നേരിടുന്നില്ല എന്നതാണ് സത്യം. ഇന്റർനെറ്റ് സ്റ്റാറ്റിസ്റ്റിക്സ് കമ്പനിയായ സ്റ്റാറ്റ്കൗണ്ടറിന്റെ റിപ്പോർട്ട് പ്രകാരം 92 ശതമാനം പേരും ഉപയോഗിക്കുന്നത് ഗൂഗിളാണ്. കടുത്ത മത്സരമുയർത്തുന്നെന്നു ഗൂഗിൾ അവകാശപ്പെട്ട സേർച്ച് എൻജിനുകൾ എല്ലാം കൂടി ബാക്കിയുള്ള 8 ശതമാനം മാത്രം.
വൻകിട ടെക് കമ്പനികൾ ഉയർത്തുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ ഇവയെ വിഭജിച്ചു വിവിധ കമ്പനികളാക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് ഈ ആരോപണങ്ങളെല്ലാം പരിശോധിക്കാൻ വിവിധ കമ്പനികളുടെ പ്രതിനിധികളെ യുഎസ് ആന്റി ട്രസ്റ്റ് കമ്മിറ്റി വിളിച്ചുവരുത്തി വിശദീകരണം തേടുന്നത്. ഗൂഗിളിനു പുറമേ ഫെയ്സ്ബുക്, ആമസോൺ, ആപ്പിൾ തുടങ്ങിയ കമ്പനികളും കമ്മിറ്റിക്കു മുന്നിൽ ഹാജരായി തങ്ങളുടേത് ഒരു ‘കൊച്ചുസ്ഥാപന’മാണെന്നു വാദിക്കാൻ ശ്രമിച്ചിട്ടുണ്ട്.
കമ്മിറ്റി അംഗങ്ങൾ ടെക് ഭീമന്മാരോടു കടുത്ത രീതിയിലാണ് ഇടപെട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. മുൻപ് ഇത്തരം അവസരങ്ങളിൽ കമ്പനി പ്രതിനിധികൾ നൽകുന്ന വിശദീകരണത്തിൽ എല്ലാം അവസാനിക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ കമ്മിറ്റി അംഗങ്ങളായ സെനറ്റർമാർ ആഞ്ഞടിച്ചു. ആരെയും വിശ്വസിക്കുന്നില്ല എന്നു പ്രഖ്യാപിച്ച അംഗങ്ങൾ വിവിധ കമ്പനികളുടെ പ്രതിനിധികളെ അക്ഷരാർഥത്തിൽ നിർത്തിപ്പൊരിച്ചു. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിൽ നിന്നുള്ള അംഗങ്ങളടങ്ങിയ കമ്മിറ്റി ടെക് ഭീമന്മാർക്കെതിരെ ഒരേ സ്വരത്തിലാണു സംസാരിച്ചത് എന്നത് വരാനിരിക്കുന്ന കടുത്ത നടപടികളുടെ സൂചനയാണ്.
ലിബ്ര എന്ന പേരിൽ സ്വന്തം ക്രിപ്റ്റോകറൻസി അവതരിപ്പിച്ച ഫെയ്സ്ബുക്കിനെതിരെ സെനറ്റർമാർ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ലിബ്രയുടെ വികസനം എത്രയും വേഗം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സെനറ്റർമാർ യുഎസിന്റെ സാമ്പത്തികരംഗം അട്ടിമറിക്കാനും തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കാനുമാണ് ഫെയ്സ്ബുക്കിന്റെ നീക്കം എന്നും ആരോപിച്ചു.
പുത്തൻ സാങ്കേതികവിദ്യകൾ ലോകത്തിനു തുറന്നു നൽകിയ പുതിയ സാധ്യതകളെപ്പറ്റിയും തൊഴിലവസരങ്ങളെപ്പറ്റിയുമൊക്കെ കമ്പനി എക്സിക്യൂട്ടീവുകൾ മനോഹരമായ ഭാഷയിൽ വാചാലരായെങ്കിലും ഒന്നും ഏറ്റില്ല. ഗൂഗിളിന്റെയും ആപ്പിളിന്റെയും മേലുള്ള അന്വേഷണത്തിനു നേതൃത്വം നൽകുന്നത് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റാണെങ്കിൽ ഫെയ്സ്ബുക്കിനെയും ആമസോണിനെയും വിചാരണ ചെയ്യുന്നതു ഫെഡറൽ ട്രേഡ് കമ്മിഷനാണ്.
കേംബ്രിജ് അനലിറ്റിക്ക വിവാദത്തിനിടയാക്കിയ ഡേറ്റ ചോർച്ചയ്ക്ക് കഴിഞ്ഞയാഴ്ച ഫെഡറൽ ട്രേഡ് കമ്മിഷൻ ഫെയ്സ്ബുക്കിന് 35000 കോടി രൂപ പിഴ ചുമത്തിയിരുന്നു.