ADVERTISEMENT

റഷ്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ, എസ്–400 ട്രയംഫ് 2023 ഏപ്രിലിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. എസ്–400 തുർക്കിയിൽ എത്തിച്ചതിനു തൊട്ടുപിന്നാലെ ഭീഷണിയുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ‘റഷ്യയിൽ നിന്ന് എസ് -400 സിസ്റ്റം എത്തിക്കുന്നതിനായി 2018 ഒക്ടോബർ 05 നാണ് ഇന്ത്യ കരാർ ഒപ്പിട്ടത്. കരാർ പ്രകാരം 2023 ഏപ്രിലിൽ തന്നെ എസ്–400 ഇന്ത്യയിലെത്തുമെന്നാണ് പ്രതിരോധ മന്ത്രി ശ്രീപാദ് നായിക് ലോക്സഭയെ അറിയിച്ചത്.

 

അതേസമയം, റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് അമേരിക്ക ഭീഷണിപ്പെടുത്തി. ഇന്ത്യയുമായി ബന്ധം ശക്തമാക്കാൻ ആഗ്രഹമുണ്ടെങ്കിലും എസ്–400 വാങ്ങുന്ന കാര്യത്തിൽ ഇളവില്ലെന്ന് പെന്റഗൺ അറിയിച്ചു.

 

എന്നാൽ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവവികാസങ്ങളും സർക്കാർ നിരന്തരം നിരീക്ഷിക്കുകയും അത് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. എസ് -400 സംവിധാനത്തിനുള്ള ഞങ്ങളുടെ ആവശ്യകത യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

 

നിലവിൽ പ്രവർത്തിക്കുന്ന ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനമാണ് എസ് -400 ട്രയംഫ് മിസൈൽ. ഇന്ത്യയെ കൂടാതെ, തുർക്കിയും ചൈനയും എസ് -400 വാങ്ങിയ രണ്ട് പ്രധാന ഉപഭോക്താക്കളാണ്. നാറ്റോയുടെ പ്രധാന സഖ്യകക്ഷിയായ തുർക്കിയെ എഫ് -35 ലൈറ്റ്‌നിംഗ് II സ്റ്റെൽത്ത് എയർക്രാഫ്റ്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിൽ നിന്ന് യുഎസ് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ റഷ്യയുമായുള്ള എസ് -400 കരാറിന് ശേഷം യുദ്ധവിമാനം വിൽക്കുന്നത് നിർത്തിവച്ചു. പാട്രിയറ്റ് മിസൈൽ സംവിധാനത്തിന് അനുകൂലമായി തുർക്കി എസ് -400 ഉപേക്ഷിക്കണമെന്നാണ് യുഎസ് ആവശ്യപ്പെട്ടത്.

 

റഷ്യൻ പ്രതിരോധ സംവിധാനത്തിന്റെ നാലാം തലമുറയാണ് എസ്-400 ട്രയംഫ് മിസൈൽ സംവിധാനം. 600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ ട്രാക്കുചെയ്യാനും 400 കിലോമീറ്റർ പരിധിയിൽ ടാർഗെറ്റുചെയ്യാനും കഴിവുള്ളതാണ്. മറ്റ് റഡാറുകളിൽ നിന്ന് ഡേറ്റ സ്വീകരിച്ചതിനു ശേഷം സ്വതന്ത്രമായി ടാർഗെറ്റുകളിൽ എസ് -400 ന് ഇടപെടാൻ കഴിയും. ക്രൂസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, വിമാനം, ഡ്രോണുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ (യു‌എ‌വി) എന്നിവയുൾപ്പെടെ ഒന്നിലധികം ലക്ഷ്യങ്ങൾ കണ്ടെത്താനും ട്രാക്കുചെയ്യാനും വെടിവയ്ക്കാനും ഇതിന് കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com