ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ ആദ്യ പാദത്തിലെ വന്‍ കുതിപ്പിനെ കുറിച്ചാണ് മിക്ക ടെക്, സാങ്കേതിക വിദഗ്ധരും ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഇത്രയും കുറഞ്ഞ കാലത്തിനിടെ ഒരു സംരംഭം ലാഭത്തിലാകുന്നത് ശ്രദ്ധേയമാണ്. അതേസമയം, ഏതെല്ലാം വഴിയാണ് മുകേഷ് അംബാനിയുടെ ജിയോ ഈ നേട്ടം കൈവരിച്ചത്? ഇത്രയും ഫ്രീ നൽകിയിട്ടും കമ്പനിക്ക് നഷ്ടമില്ലേ? എന്നതെല്ലാമാണ് ചർച്ചാ വിഷയം.

 

മറ്റു ടെലികോം കമ്പനികളുടെ തലതിരിഞ്ഞ റീചാർജ് തീരുമാനമായിരിക്കും നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കമ്പനിയെ ഇത്രയും വലിയ മുന്നേറ്റത്തിലാക്കിയത്. മറ്റു ടെലികോം കമ്പനികൾ പ്രതിമാസ റീചാർജ് നിർബന്ധമാക്കിയതോടെ ജിയോയിലേക്ക് മാറുന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്.

 

നടപ്പു സാമ്പത്തിക വർഷ ആദ്യ പാദത്തിലെ റിലയന്‍സ് ജിയോയുടെ ലാഭം 45.6 ശതമാനം കൂടിയിട്ടുണ്ട്. 2016 ൽ സർവീസ് തുടങ്ങിയ ജിയോക്ക് ഈ വർഷത്തെ ആദ്യപാദത്തില്‍ 891 കോടി രൂപയുടെ ലാഭമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ പാദത്തിൽ ഇത് 612 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 44.02 ശതമാനം ഉയർന്ന് 11,695 കോടി രൂപയിലെത്തിയത് തന്നെയാണ് വലിയ നേട്ടം. ജിയോയുടെ മൊത്ത വരുമാനം നേരത്തെ തന്നെ മുൻനിര കമ്പനികളെ മറികടന്നിരുന്നു.

 

ആദ്യപാദത്തിൽ 2.45 കോടി അധിക വരിക്കാരെയാണ് ജിയോക്ക് ലഭിച്ചത്. 2019 ജൂൺ 30 ലെ കണക്കനുസരിച്ച് റിലയൻസ് ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 33.13 കോടിയാണ്. പ്രതിമാസം ഒരു ഉപയോക്താവ് 11.4 ജിബി ഡേറ്റയും 821 മിനുറ്റ് VoLTE വോയ്‌സ് കോളും ഉപയോഗിക്കുന്നുണ്ട്. ജൂൺ പാദത്തിൽ കമ്പനിയുടെ ശരാശരി ആളോഹരി വരുമാനം 122 രൂപയാണ്.

 

‘രണ്ടുവർഷത്തിനുള്ളിലെ വാണിജ്യ പ്രവർത്തനങ്ങളിൽ ജിയോ ഏകദേശം 11 എക്സാബൈറ്റ് ഡേറ്റയാണ് കൈമാറ്റം ചെയ്തത്. രാജ്യത്തെ ഓരോ പൗരനും താങ്ങാവുന്ന വിലയ്ക്ക് സമാനതകളില്ലാത്ത ഡിജിറ്റൽ അനുഭവം നൽകുന്നതിലും അതനുസരിച്ച് വിപുലീകരിക്കുന്നതിലും ജിയോ മാനേജ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. നെറ്റ്‌വർക്ക് ശേഷിയും കവറേജും ആവശ്യാനുസരണം നിലനിർത്താൻ കഴിയുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

 

ഫൈബർ-ടു-ഹോം സേവനങ്ങളുടെ ബീറ്റാ പരിശോധന അവസാന ഘട്ടത്തിലാണെന്നും പ്രാരംഭ സൂചനകൾ പ്രോത്സാഹജനകമാണെന്നും ജിയോ അധികൃതർ അറിയിച്ചു. എന്റർപ്രൈസസ് സേവനങ്ങളും ക്രമേണ ആരംഭിക്കുന്നതായും കമ്പനി അറിയിച്ചു.

 

രാജ്യത്തുടനീളമുള്ള വിപുലമായ ഫൈബർ ശൃംഖലയുടെ കൂടെ മറ്റു സേവനങ്ങളെ അതിന്റെ അടുത്ത-തലമുറ കണക്റ്റിവിറ്റി സൊല്യൂഷനുകളുമായി ബന്ധിപ്പിക്കാനും ജിയോ ആരംഭിച്ചിട്ടുണ്ട്. ജിയോ ജിഗാ ഫൈബർ സേവനങ്ങളുടെ ബീറ്റ ട്രയലുകൾ വളരെ വിജയകരമാണെന്നും അംബാനി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com