റിലയൻസ് വാർഷിക റിപ്പോർട്ട്: ബന്ധുക്കൾക്ക് മുകേഷ് അംബാനിയേക്കാൾ ശമ്പളം
Mail This Article
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനാണ് റിലയൻസ് ഇൻഡ്സ്ട്രീസ് മേധാവി മുകേഷ് അംബാനി. എന്നാൽ മുകേഷ് അംബാനിയുടെ ഒരു വർഷത്തെ ശമ്പളം കേവലം 15 കോടി രൂപ മാത്രമാണ്. കഴിഞ്ഞ 12 വർഷവും അംബാനി വാങ്ങുന്നത് ഈ ശമ്പളം തന്നെയാണ്. 2008-09 മുതൽ അംബാനിയുടെ ശമ്പളം, അലവൻസുകൾ, കമ്മീഷൻ എന്നിവ 15 കോടി രൂപയായി നിലനിർത്തിയിരിക്കുകയാണ്.
2019 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ മുകേഷ് അംബാനിയുടെ ബന്ധുക്കളായ നിഖിൽ, ഹിറ്റൽ മെസ്വാനി എന്നിവരുൾപ്പെടെ കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടർമാരുടെയും വേതനത്തിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തിട്ടുണ്ട്. കമ്പനി മേധാവിയേക്കാൾ ശമ്പളം വാങ്ങുന്നവരും ഇവരാണ്. രണ്ടു പേരും ഒരു വർഷം വാങ്ങുന്നത് 20.57 കോടി രൂപയാണ്. 2017–18 ൽ ഇവരുടെ ശമ്പളം 19.99 കോടി രൂപയായിരുന്നു.
കമ്പനി ബോർഡിലെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായ അംബാനിയുടെ ഭാര്യ നിത അംബാനിയുടെ സിറ്റിങ് ഫീസ് ഏഴു ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷം ഇത് ആറു ലക്ഷം രൂപയായിരുന്നു. അംബാനിയെ കൂടാതെ, മെസ്വാനി സഹോദരന്മാരായ പ്രസാദ്, കപിൽ എന്നിവരെ മുഴുവൻ സമയ ഡയറക്ടർമാരായി ആർഐഎൽ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിത അംബാനിയെ കൂടാതെ മറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മാൻസിങ് എൽ ഭക്ത, യോഗേന്ദ്ര പി ത്രിവേദി, ദീപക് സി ജെയിൻ, രഘുനാഥ് എ. മഷെൽക്കർ, ആദിൽ സൈനുൽഭായ്, രമീന്ദർ സിങ് ഗുജ്‌റാൽ, ഷുമീത് ബാനർജി, അരുന്ധതി ഭട്ടാചാര്യ എന്നിവരും ഉൾപ്പെടുന്നു.