ADVERTISEMENT

ഉപയോഗിച്ച് സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനുമായുള്ള പ്ലാറ്റ്‌ഫോമുകളായ ഒഎല്‍എക്‌സ് (OLX), ക്വിക്കര്‍ (Quikr) എന്നീ പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ് തുടങ്ങിയതായി വാര്‍ത്തകള്‍ പറയുന്നു. ഡിജിറ്റല്‍ പണമിടപാടു രീതികളില്‍ അറിവില്ലാത്തവരാണ് തട്ടിപ്പുകാരുടെ ഇരകള്‍. സാധനങ്ങള്‍ വിൽക്കാന്‍ വച്ചിരിക്കുന്നവരാണ് ഇരകളായി തീരുന്നത്. ഇതിനാല്‍ നിങ്ങള്‍ വിൽക്കാന്‍ വച്ചിരിക്കുന്ന സാധനത്തിന് ഇട്ടിരിക്കുന്ന വില യാതൊരു പേശലുമില്ലാതെ അംഗീകരിക്കുകയോ അതിന്റെ ഇരട്ടിയോ, രണ്ടിരട്ടിയോ ഒക്കെ വില തരാമെന്നു പറയുന്ന ഇടപാടുകാരനെ സംശയിക്കണമെന്നാണ് പറയുന്നത്. ഇത്തരം തട്ടിപ്പുപറ്റിയവരില്‍ കൂടുതല്‍ പേര്‍ക്കും സംഭിവിച്ച പൊതു കാര്യങ്ങളാണിവ എന്നതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ്. 

 

ഓണ്‍ലൈനായി പണം തരാമെന്ന വാഗ്ദാനമാണ് എല്ലാവര്‍ക്കും വിനയായിരിക്കുന്നത്. പലരും ക്യാഷ്‌ലെസ് പണമിടപാടുകളിലേക്ക് തിരിയാന്‍ ശ്രമിക്കുന്ന കാലവുമാണിത്. യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യുപിഐ–Unified Payments Interface) ഉപയോഗിച്ചു നടത്തുന്ന പണമിടപാടുകളുടെ പ്രാഥമിക വിവരങ്ങള്‍ പോലും അറിയില്ലാത്തവരാണ് തട്ടിപ്പില്‍ വീണിരിക്കുന്നവരെല്ലാം. ഇത്തരം ആളുകള്‍ ഒഎല്‍എക്‌സിലും, ക്വിക്കറിലും സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് കൈയ്യിലെ പൈസ പോയെന്ന പരാതിയുമായി എത്തിയത്. 

 

എന്താണു സംഭവിക്കുന്നത്? 

 

പൊതുവെ കണ്ട കാര്യങ്ങള്‍ ഇവയാണ്. നിങ്ങള്‍ ഒരു പരസ്യം പോസ്റ്റു ചെയ്ത് ഒട്ടും താമസിയാതെ വാങ്ങാന്‍ താത്പര്യപ്പെട്ട് എന്ന രീതിയില്‍ വിളി വരും. നിങ്ങള്‍ ഇട്ടിരിക്കുന്ന വിലയ്ക്കു തന്നെ സാധനങ്ങള്‍ വാങ്ങാമെന്നു പറയും. ചിലരാകട്ടെ നിങ്ങള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന പ്രൊഡക്ടിന് ഇപ്പോള്‍ അതിന്റെ പലയിരട്ടി വിലയുണ്ട് എന്നു വാചകമടിച്ചു വിശ്വസിപ്പിക്കാന്‍ ശ്രമിക്കും. വില പരസ്പരം സമ്മതിച്ചു കഴിഞ്ഞാല്‍ തട്ടിപ്പുകാരന്‍ പറയും തനിക്ക് ഫോണ്‍പേ, ഗൂഗിള്‍ പേ, അല്ലെങ്കില്‍ മറ്റേതെങ്കിലും യൂപിഐ-കേന്ദ്രീകൃത പെയ്‌മെന്റ് രീതിയാണ് സൗകര്യമെന്ന്. തട്ടിപ്പുകാര്‍ പണം അയയ്ക്കുന്നതിനു പകരം 'റിക്വസ്റ്റ് മണി' (Request Money) ആയിരിക്കും ഉപയോഗിക്കുക. ആരെങ്കിലും വരുന്ന എസ്എംഎസ് വായിക്കാന്‍ നില്‍ക്കാതെ ഒടിപി ഷെയര്‍ ചെയ്യുമ്പോള്‍ അവര്‍ തട്ടിപ്പുകാരുടെ ഇരകളായി തീരുന്നു. ആരെങ്കിലും പണം അയയ്ക്കുമ്പോള്‍ തങ്ങള്‍ക്ക് ഒടിപി വരില്ലെന്ന് അറിയില്ലാത്തവരോ, മറന്നു പോകുന്നവരോ ആയ, ഡിജിറ്റല്‍ പണമിടപാട് നടത്തുന്ന തുടക്കക്കാരാണ് വഞ്ചിതരായ ശേഷം കേസു കൊടുത്തവരില്‍ മിക്കവരും.

 

കഴിഞ്ഞ ആറു മാസത്തിനിടെ തട്ടിപ്പുകാരാണെന്ന സംശയത്തില്‍ നൂറുകണക്കിനു നമ്പറുകള്‍ തങ്ങള്‍ ബ്ലോക്ക് ചെയ്തതായി ഒഎല്‍എക്‌സ് ഇന്ത്യയുടെ ജനറല്‍ കൗണ്‍സില്‍ ലാവണ്യ ചന്ദന്‍ വെളിപ്പെടുത്തി. തങ്ങളുടെ വെബ്‌സൈറ്റില്‍ വില്‍പനക്കാരിലും തട്ടിപ്പുകാരുള്ളതായും അവരുടെ വാക്കുകളില്‍ നിന്ന് മനസിലാകും. ദിവസവും ഒഎല്‍എക്‌സില്‍ പോസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്ന പരസ്യങ്ങളില്‍ 25 ശതമാനം തങ്ങള്‍ നിരസിക്കാറുമുണ്ട്. 100,000 ലേറെ സംശയാസ്പദമായ അക്കൗണ്ടുകള്‍ എല്ലാ മാസവും തങ്ങള്‍ നിരോധിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. 

 

എന്നാല്‍, തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കാനായി സൈബര്‍ പീസ് ഫൗണ്ടേഷനുമായി ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സൈബര്‍ പീസ് ഫൗണ്ടേഷന്‍ സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ക്ലാസുകള്‍ ഉപയോക്താക്കള്‍ക്കു നല്‍കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി കര്‍ണ്ണാടകത്തിലും ഹരിയാനയിലുമുള്ള ഉപയോക്താക്കള്‍ക്കായി വര്‍ക്‌ഷോപ്പുകള്‍ നടത്തുകയുണ്ടായി.

 

ഇത്തരം പ്രയത്‌നങ്ങളിലൂടെ ഇന്റര്‍നെറ്റിലൂടെ നടത്തുന്ന ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നതായി അവര്‍ പറഞ്ഞു. പുതിയ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ ഓരോ മാസവും ഇറക്കാറുണ്ടെന്നും ചന്ദന്‍ പറഞ്ഞു. സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഉപയോക്താവിന് സംസാരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ തങ്ങള്‍ അവതരിപ്പിച്ചതായും അവര്‍ പറഞ്ഞു. 

 

സൈബര്‍ പീസ് ഫൗണ്ടേഷന്‍ മുന്നോട്ടിറങ്ങുന്നത് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലൂടെയുള്ള ഇടപാടുകള്‍ സുരക്ഷിതമാക്കാനും ഉപയോക്താക്കള്‍ക്ക് ആത്മവിശ്വാസം പകരാനുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com