ADVERTISEMENT

ആഗോള തലത്തില്‍ യാത്രയ്ക്കായി ഓൺലൈൻ ടാക്‌സി വണ്ടികള്‍ വിളിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും പുതിയ നിര്‍വചനവുമായി എത്തിയ കമ്പനികളാണ് ഊബര്‍, ലിഫ്റ്റ് (Lyft) തുടങ്ങിയവ. ഇവ പരമ്പരാഗത ടാക്‌സികളെക്കാള്‍ ചില കാര്യങ്ങളില്‍ മികച്ചമാണെങ്കിലും ചുരുക്കം ചില ആരോപണങ്ങളും ഇവയ്‌ക്കെതിരെ ഉയരുന്നുവെന്നത് വിസ്മരിച്ചു കൂടാ.

 

ലിഫ്റ്റിനെതിരെ അമേരിക്കയില്‍ ഉയര്‍ന്നിരിക്കുന്ന ഒരു ആരോപണമാണ് അവര്‍ ലൈംഗിക ഇരപിടയന്മാരെ ഡ്രൈവര്‍മാരായി തുടരാന്‍ അനുവദിക്കുന്നുവെന്നത്. ആരോപണ വിധേയരായ ഡ്രൈവര്‍മാര്‍ക്കു നേരെ നടപടി സ്വീകരിക്കുന്നതിനു പകരം അവര്‍ പേരു മാറ്റി ലിഫ്റ്റില്‍ തന്നെ വീണ്ടും ജോലിചെയ്യുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന അലിസണ്‍ ടര്‍ക്കര്‍ ആണ് തന്നെ ഒരു ലിഫ്റ്റ് ഡ്രൈവര്‍ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു എന്ന ആരോപണം ഉന്നയിക്കുന്നത്. ഡ്രൈവറും മറ്റു രണ്ടുപേരും ചേര്‍ന്ന് തന്നെ മാനഭംഗം ചെയ്തുവെന്നും ഒരാള്‍ ആക്രമിക്കുമ്പോള്‍ മറ്റു രണ്ടുപേരും ആക്രമണകാരിക്ക് കൂട്ടുനിന്നുവെന്നും ആക്രമണത്തിനു ശേഷമാണ് തന്നെ നഗരത്തിലേക്ക് തിരിച്ചെത്തിച്ചതെന്നും ആരോപിക്കുന്നു.

 

ഈ ആഘാതത്തിനു ശേഷം താന്‍ മാനസികമായി തളര്‍ന്നു പോയെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെയായി പോയെന്നും അവര്‍ പറയുന്നു. അടുത്ത ദിവസവും താന്‍ വേദനയിലായിരുന്നുവെന്നും കൈ ഉയര്‍ത്താന്‍ പോലുമാകാതെ കട്ടിലില്‍ കിടന്നുപോയെന്നും അവര്‍ പറയുന്നു. തന്റെ വീട്ടിലേക്ക് ലിഫ്റ്റ് ഓൺലൈൻ ടാക്സിയിൽ നടത്തിയ യാത്ര 15 മിനിറ്റില്‍ തീരേണ്ടതായിരുന്നു. പകരം 79 മിനിറ്റ് എടുത്തു. വണ്ടിക്കൂലിയായി 106.80 ഡോളര്‍ നല്‍കേണ്ടതായും വന്നു.

 

അലിസണ്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും യാന്ത്രിക പ്രതികരണങ്ങള്‍ക്ക് (റെക്കോഡു ചെയ്യപ്പെട്ട സന്ദേശങ്ങള്‍) അപ്പുറത്തേക്കു കടക്കാന്‍ സാധിച്ചില്ലെന്നും പറയുന്നു. വണ്ടിക്കൂലിയില്‍ നിന്ന് കമ്പനി 93.99 തിരിച്ചു തന്നുവെന്നും എന്നാല്‍ അവരുടെ പ്രതികരണത്തില്‍ താന്‍ തൃപ്തയല്ലാത്തതിനാല്‍ പൊലീസില്‍ പരാതി നല്‍കിയെന്നും അലിസണ്‍ പറയുന്നു. 

 

ലിഫ്റ്റ് അലിസണ് അയച്ച ഇമെയിലുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് കമ്പനി ആക്രമണകാരിയായ ഡ്രൈവറെ അലിസണില്‍ നിന്ന് 'അണ്‍പെയര്‍' ചെയ്യുന്നുവെന്നാണ്. യാത്ര അവസാനിപ്പിക്കമമെന്ന കാര്യം ഡ്രൈവര്‍ മറന്നു പോയിരിക്കാമെന്നും അവര്‍ പറയുന്നു. അലിസണ്‍ ലിഫ്റ്റിന്റെ പ്രതിനിധിയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച പ്രതികരണം ഇന്റര്‍നെറ്റ് കണക്ഷന്‍ ശരിയല്ലായിരുന്നുവെന്നും ഉപയോഗിച്ച ഫോണിന്റെ പ്രശ്നം കാരണമാണെന്നും അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ പ്രശ്‌നം മൂലമായിരിക്കാം ഇതൊക്കെ സംഭവിച്ചതെന്നുമാണ്.

 

അലിസണ്‍ പൊലീസില്‍ നല്‍കിയ കേസില്‍ പറയുന്നത് ലൈംഗിക ആക്രമണകാരികളെ തങ്ങളോടൊത്തു തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ലിഫ്റ്റ് അനുവദിക്കുന്നുവെന്നാണ്. ലൈംഗിക ഇരപിടിയന്മാരായ ഡ്രൈവര്‍മാരെക്കുറിച്ചുള്ള ലിഫ്റ്റിന്റെ പ്രതികരണം പേടിപ്പെടുത്തുന്നതാണെന്നും അവര്‍ പറയുന്നു. ഡ്രൈവര്‍മാരാല്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി 14 പേരു വെളിപ്പെടുത്താത്ത സ്ത്രീകളും ഈ മാസം ലിഫ്റ്റിനെതിരെ രംഗത്തുവന്നിരുന്നു. 

 

ആരോപണങ്ങള്‍ കൂടിയതോടെ ലിഫ്റ്റ് തങ്ങളുടെ ആപ്പിനുള്ളില്‍ 911 എന്നൊരു ബട്ടണ്‍ പിടിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരില്‍ നിന്നു മോശം സംഭാഷണമോ, പ്രവൃത്തിയോ ഉണ്ടായാല്‍ അമര്‍ത്താനുള്ളതാണ് ഈ ബട്ടണ്‍. അലിസണ്‍ന്റെ ആരോപണത്തിലെ കാതലായ ഭാഗം ആക്രമണകാരിയായ ഡ്രൈവറെ അയാള്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടും ലിഫ്റ്റ് തുടരാന്‍ അനുവദിക്കുന്നു എന്നതാണ്. അയാളാകട്ടെ ഇപ്പോള്‍ മറ്റൊരു പേരിലാണ് വണ്ടിയോടിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 

 

നിയമപരിപാലകര്‍ ഡ്രൈവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലും മാനഭംഗക്കുറ്റവും അന്വേഷിക്കുമ്പോഴും ലിഫ്റ്റ് മറ്റൊരു പേരില്‍ ഈ ലൈംഗിക ഇരപിടിയനെ വണ്ടിയോടിക്കാന്‍ അനുവദിക്കുക വഴി കൂടുതല്‍ സ്ത്രീകളുടെ സുരക്ഷ അവതാളത്തിലാക്കുകയാണെന്ന് അലിസണ്‍ ആരോപിക്കുന്നു. ലിഫ്റ്റ് ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com