‘ഫ്രീ യുഗം’ അവസാനിച്ചു? ചാർജ് കൂട്ടുമെന്ന് എയർടെൽ, വോഡഫോൺ, ഐഡിയ; അറിയണം 5 കാര്യങ്ങൾ
Mail This Article
കുറഞ്ഞ നിരക്കിൽ ഇഷ്ടംപോലെ ‘ഡേറ്റ’ കിട്ടുന്ന കാലം അസ്തമിക്കുകയാണോ... ഏറെക്കാലത്തിനുശേഷം മൊബൈൽ ടെലികോം വിപണിയിൽ നിരക്കുവർധനയ്ക്കു കളമൊരുങ്ങുകയാണ്. ‘സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം’ എന്നു വിശദീകരിച്ച് എയർടെലും വോഡഫോൺ ഐഡിയയും ഡിസംബർ ഒന്നുമുതൽ നിരക്കു കൂട്ടുന്നു.
വർധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളിൽ എന്നോ കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിൽ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ഇരു കമ്പനികളും പറയുന്നു. റിലയൻസ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എൻഎലും നിരക്കു വർധിപ്പിക്കുമെന്നു സൂചനയില്ല.
സുപ്രീം കോടതി ഉത്തരവനുസരിച്ചു സർക്കാരിനു നൽകാനുള്ള കുടിശിക കൂടി കണക്കിലെടുത്ത്, എയർടെൽ ജൂലൈ–സെപ്റ്റംബർ കാലത്ത് 23045 കോടി രൂപയുടെയും വോഡഫോൺ ഐഡിയ 50921 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു.
∙ സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പരിഗണനയിൽ
ടെലികോം കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പരിഗണനയിലുണ്ട്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടിശിക തിരിച്ചടവിൽ ഇളവും മറ്റെന്തെങ്കിലും രക്ഷാ പാക്കേജും പ്രതീക്ഷിക്കുകയാണു കമ്പനികൾ.
∙ ജിയോയിൽ നിന്ന് കടുത്ത വെല്ലുവിളി
വമ്പൻ ഓഫറുകളുമായി രംഗത്തുവന്ന റിലയൻസ് ജിയോയുമായുള്ള കടുത്ത മൽസരമാണ് എയർടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്. വോഡഫോൺ– ഐഡിയ ലയനത്തിലേക്കു വഴിതെളിച്ചതും ഇതുതന്നെ.
∙ ഐയുസി വിവാദം
ഒരു ടെലികോം നെറ്റ്‌വർക്കിലേക്കുള്ള കോളിന്, ആ കോൾ പുറപ്പെടുന്ന നെറ്റ്‌വർക്ക് നൽകേണ്ട ഫീസായ ഇന്റർകണക്ട് യൂസേജ് ചാർജ് (ഐയുസി) സംബന്ധിച്ചാണ് റിലയൻസും മറ്റു കമ്പനികളും തമ്മിൽ ഏറ്റവുമൊടുവിലത്തെ തർക്കം. മിനിറ്റിന് 6 പൈസയാണ് ഇപ്പോഴത്തെ ഐയുസി നിരക്ക്. ഇത് എടുത്തുകളയണമെന്നു റിലയൻസും 14 പൈസ എങ്കിലുമായി ഉയർത്തണമെന്ന് എയർടെലും വോഡഫോണും വാദിക്കുന്നു.
∙ വരിക്കാരെ സഹായിക്കാൻ ഐയുസി ഉപേക്ഷിക്കണമെന്ന് ജിയോ
ഈ വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) വിളിച്ചുചേർത്ത യോഗത്തിൽ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളും റിലയൻസ് ജിയോയും ഐയുസി ഉപേക്ഷിക്കണമെന്ന നിലപാടെടുത്തു. ഓരോ നെറ്റ്‌വർക്കിലേക്കു വരുന്ന കോളുകളുടെയും അതിൽനിന്നു പോകുന്ന കോളുകളുടെയും എണ്ണം തുല്യമാണെന്ന സ്ഥിതിയായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഐയുസി വേണ്ടെന്നും റിലയൻസ് വാദിച്ചു.
∙ 155 പേരിൽ ഐയുസിയെ പിന്തുണച്ചത് എയർടെലും വോഡഫോണും
യോഗത്തിൽ പങ്കെടുത്ത 155 പേരിൽ എയർടെലും വോഡഫോണും മാത്രമേ ഐയുസിക്ക് അനുകൂലമായി വാദിച്ചുള്ളൂ എന്നാണു സൂചന. ട്രായിയുടെ നിലപാടും ഐയുസി ഉപേക്ഷിക്കണമെന്നാണെന്ന് എയർടെലും വോഡഫോണും വിലയിരുത്തുന്നു. 2020 ജനുവരി 1 മുതൽ ഐയുസി വേണ്ടെന്ന നിലപാട് 2017ൽത്തന്നെ ട്രായി കൈക്കൊണ്ടിരുന്നു.