ADVERTISEMENT

തിരുവനന്തപുരം∙ പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) പേരിലുള്ള വ്യാജ ഇമെയിൽ തൊഴിൽ പരസ്യത്തിൽ ഒളിഞ്ഞിരിക്കുന്നത് 'മാനുസ്ക്രിപ്റ്റ്' (Manuscrypt) എന്ന ഉത്തരകൊറിയൻ മാൽവെയർ.

 

ഇറ്റലിയിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിന് എച്ച്എഎല്ലിന്റെ പേരിലുള്ള വ്യാജ ഇമെയിൽ ലഭിച്ചതായി ഇറ്റാലിയൻ സൈബർ സുരക്ഷാ സ്ഥാപനമായ ടെൽസി 'മനോരമ'യോടു പറഞ്ഞു. ധനകാര്യസ്ഥാപനത്തെ മാൽവെയർ ബാധിച്ചിട്ടുണ്ടോയെന്ന കാര്യം സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താനാവില്ലെന്നും ടെൽസി അറിയിച്ചു. ഇറ്റലിയിലെ സ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയില്‍ നടന്ന ജി20 വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾക്കു നേരെയും 'മാനുസ്ക്രിപ്റ്റ്' പ്രയോഗിച്ചിരുന്നു.

 

ബെംഗളൂരുവിൽ എച്ച്എഎൽ മാനേജർ തസ്തികയിൽ പ്രതിമാസം 1.8 ലക്ഷം രൂപ ശമ്പളം നൽകാമെന്നാണ് മെയിലിലെ വാഗ്ദാനം. ലഭ്യമായ 'മാനുസ്ക്രിപ്റ്റ്' സാമ്പിളുകൾ അനുസരിച്ച് വ്യാപനം ഏറ്റവുമധികം ഇന്ത്യയിലാണ്. ഇന്ത്യയിൽ ആർക്കൊക്കെ ഈ സന്ദേശം ലഭിച്ചുവെന്നതാണ് ഇനി അറിയേണ്ടത്.

 

എച്ച്എഎൽ ജീവനക്കാരെയാണോ പുറത്തുള്ളവരെയാണോ ഇമെയിൽ ഉന്നം വയ്ക്കുന്നതെന്നു വ്യക്തമല്ല.

ഇരയായ ധനകാര്യ സ്ഥാപനത്തിന്റെ വെബ് വിലാസം ഉൾപ്പെടുത്തിയുള്ള വ്യാജ ഇമെയിൽ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. വേർഡ് ഡോക്യുമെന്റായി എത്തിയ അറ്റാച്ച്മെന്റ് തുറന്നാൽ ആ കംപ്യൂട്ടർ ഭാഗമായ ശൃംഖല പൂർണമായും ഹാക്കർമാരുടെ വരുതിയിലാകും. സകല വിവരവും ചോർത്താനാകും. 

 

ഇറ്റാലിയൻ കമ്പനി ടെൽസി പറഞ്ഞത്

 

∙ ഇറ്റലിയിൽ എച്ച്എഎല്ലിന്റെ പേരിലുള്ള ഇമെയിൽ അബദ്ധത്തിൽ എത്തിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇതേ മാൽവെയർ അടങ്ങിയ മറ്റൊരു ഇമെയിലുമെത്തിയതോട് ആസൂത്രിതമെന്ന് വ്യക്തമായി.

∙ വ്യാജ തൊഴിൽ പരസ്യങ്ങളുടെ മറവിൽ ‍ഉത്തരകൊറിയൻ ഹാക്കിങ് സംഘമായ ലസാറസ് മുൻപും വിവിധ ശൃംഖലകളിൽ നുഴഞ്ഞുകയറിയിട്ടുണ്ട്.

∙ വൈറസ് പ്രോഗ്രാമിന്റെ വിശദാംശങ്ങൾ ഇന്ത്യയിലെ സൈബർ വിദഗ്ധർക്ക് കൈമാറിയിട്ടുണ്ട്.

English Summary: NK malware disguised as HAL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com