ADVERTISEMENT

വീട്ടിൽ മക്കളെ തനിച്ചാക്കി പുറത്തുപോകുമ്പോൾ, റൂമുകളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്ന രക്ഷിതാക്കൾക്ക് വലിയൊരു മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. യുഎസിലെ എട്ടുവയസ്സുകാരിക്കാണ് പേടിപ്പെടുത്തുന്ന അനുഭവമുണ്ടായത്. സംഭവമറിഞ്ഞെത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾ സ്തംഭിച്ചുപോയി. മകളുടെ മുറിയിൽ സ്ഥാപിച്ച ക്യാമറയിലേക്ക് ഒരു ഹാക്കർ പ്രവേശിക്കുകയും അവളെ പതിവായി നിരീക്ഷിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയത്.

 

മൂന്ന് പെൺമക്കളെ നിരീക്ഷിക്കാനായി മുറിയിൽ ആമസോൺ ഉടമസ്ഥതയിലുള്ള റിങ് വിഡിയോ ക്യാമറ സ്ഥാപിച്ച ടെന്നസി കുടുംബത്തിനെതിരെയാണ് ഹാക്കരുടെ ആക്രമണമുണ്ടായത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനാൽ അമ്മ മക്കളെ നിരീക്ഷിക്കുന്നത് ക്യാമറകൾ വഴിയാണ്. എന്നാല്‍ ക്യാമറ ഹാക്ക് ചെയ്യപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല.

 

പുറത്തുവന്ന വിഡിയോയിൽ, എട്ടുവയസ്സുകാരിയോട് ഹാക്കർ പലതവണ സംസാരിക്കുന്നത് കേൾക്കാം. എന്നാൽ ആ ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തമായിരുന്നില്ല. ശബ്ദം കേൾക്കാൻ തുടങ്ങിയതോടെ നിങ്ങൾ ആരാണെന്ന് പെൺകുട്ടി ചോദിച്ചു. ഹാക്കരുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ഞാൻ നിങ്ങളുടെ ഉത്തമസുഹൃത്താണ്, നിങ്ങൾക്ക് ഇപ്പോൾ വേണ്ടത് ചെയ്യാൻ കഴിയും. നിങ്ങൾക്ക് മുറി അലങ്കോലപ്പെടുത്താം, ടിവി തകർക്കാൻ കഴിയും, നിങ്ങൾക്ക് വേണ്ടത് ചെയ്യാം’. ഇതോടെ പരിഭ്രാന്തരായ പെൺകുട്ടി വീണ്ടും ചോദിക്കുന്നു: ‘ആരാണ്?’ ‘ഞാൻ നിങ്ങളുടെ ഉത്തമസുഹൃത്താണ്, ഞാൻ സാന്താക്ലോസ് ആണ്. എന്റെ ഏറ്റവും നല്ല സുഹൃത്താകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?’ എന്നായിരുന്നു ഹാക്കര്‍ പറഞ്ഞത്. ഇതോടെ പെൺകുട്ടി അമ്മയെ വിളിച്ച് കരയുന്നതും വിഡിയോയിൽ കാണാം. സംഭവമറിഞ്ഞെത്തിയ കുട്ടിയുടെ അച്ഛൻ മുറിയിലേക്ക് കടന്നപ്പോൾ നിഗൂഢമായ ശബ്ദം നിലച്ചു.

 

‘എന്റെ മകൾക്ക് അവളുടെ മുറിയിൽ മാറ്റം വരുത്താൻ കഴിയുമായിരുന്നു ... ഇത് മനസ്സിലാക്കാൻ ഹാക്കർക്ക് അധികം സമയമെടുത്തില്ല,’ അമ്മ ആഷ്‌ലി ലെമേ പറഞ്ഞു. ‘ഡോർബെൽ പോലും ഹാക്കര്‍ക്ക് കേൾക്കാം, വീട്ടിൽ പറയുന്നതെല്ലാം അവർ കേൾക്കും. ഞങ്ങൾ രാജ്യത്തിന് പുറത്തേക്ക് പോകാനിരിക്കുകയായിരുന്നു, പോകുന്നതിനു തലേദിവസം രാത്രിയാണ് ഇത് സംഭവിച്ചത്. ഞങ്ങളുടെ എല്ലാ വിഡിയോ ക്യാമറകളിലേക്കും ഹാക്കര്‍ക്ക് പ്രവേശനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

 

സംഭവത്തിനു ശേഷം വിഡിയോ ക്യാമറകൾ വിച്ഛേദിക്കപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് റിങ് പ്രസ്താവനയിൽ പറഞ്ഞു. ‘ഞങ്ങൾ ഈ പ്രശ്‌നം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഉപകരണങ്ങൾ പരിരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുമ്പോഴും ഈ സംഭവം ഒരു തരത്തിലും റിങ്ങിന്റെ സുരക്ഷയുടെ ലംഘനമോ വിട്ടുവീഴ്ചയുമായി ബന്ധപ്പെട്ടതല്ലെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നത്.

 

ഒരു മുൻകരുതൽ എന്ന നിലയിൽ എല്ലാ ഉപയോക്താക്കളെയും അവരുടെ റിങ് അക്കൗണ്ടിന്റെ പാസ്‌വേർഡ് സുരക്ഷിതമാക്കാനും ആവശ്യപ്പെട്ടു. റിങ് സെക്യൂരിറ്റി ക്യാമറകളിൽ പ്രവേശിക്കുന്നതിനായി ഹാക്കർമാർ പ്രത്യേകം സോഫ്റ്റ്‌വെയർ സൃഷ്ടിച്ചതായി മദർബോർഡ് പറയുന്നു. സെപ്റ്റംബറിൽ യുഎസിലെ ഒരു ദമ്പതികൾക്കും സമാനമായ അനുഭവം നേരിട്ടിരുന്നു. നെറ്റുമായി കണക്റ്റുചെയ്‌ത വീട്ടിലെ ക്യാമറകളിലേക്ക് ഹാക്കര്‍ അതിക്രമിച്ച് കയറി സംസാരിക്കാൻ തുടങ്ങിയപ്പോൾ ലിവിങ് റൂമിലെ വിഡിയോ സിസ്റ്റത്തിൽ അശ്ലീല സംഗീതം പ്ലേ ചെയ്യുകയും തെർമോസ്റ്റാറ്റിനെ 90 ഡിഗ്രി ഫാരൻഹീറ്റിലേക്ക് (32 ഡിഗ്രിയിൽ കൂടുതൽ) മാറ്റുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com