164 ദിവസത്തിനുശേഷം കശ്മീരിൽ 2ജി ഇന്റർനെറ്റ്, വാട്സാപ്പും ഫെയ്സ്ബുക്കും ബ്ലോക്ക്
Mail This Article
164 ദിവസത്തെ വിച്ഛേദിക്കലിനുശേഷം ജമ്മു കശ്മീരിലെ ചില പ്രദേശങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ തിരിച്ചെത്തി. എന്നാൽ, പൂർണ്ണമായും അതിവേഗ ഇന്റർനെറ്റ് തിരിച്ചെത്തിയിട്ടില്ല. ജനുവരി 14നാണ് ജമ്മുവിൽ പോസ്റ്റ്പെയ്ഡ് കണക്ഷനുകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വീണ്ടും തുടങ്ങിയത്. കൂടാതെ ഹോട്ടലുകൾ, ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റും നൽകിയിട്ടുണ്ട്.
എന്നാൽ, കശ്മീരിലെ മിക്ക സ്ഥലങ്ങളിലും 2ജി മൊബൈൽ ഇന്റർനെറ്റാണ് ലഭിക്കുന്നത്. ഔദ്യോഗിക ഉത്തരവ് അനുസരിച്ച്, ‘ഇന്റർനെറ്റ് സേവന ദാതാക്കൾ (ISP - BSNL / സ്വകാര്യ സേവന ദാതാക്കൾ) അവശ്യ സേവനങ്ങൾ, ആശുപത്രികൾ, ബാങ്കുകൾ മുതലായവ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബ്രോഡ്ബാൻഡ് സൗകര്യം (മാക്-ബൈൻഡിംഗിനൊപ്പം) നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സർക്കാർ വെബ്‌സൈറ്റുകൾ, ഇ-ബാങ്കിംഗിനായുള്ള വെബ്‌സൈറ്റുകൾ തുടങ്ങിയ ആക്‌സസ്സിനായി ചില വെബ്‌സൈറ്റുകളുടെ വൈറ്റ്-ലിസ്റ്റിംഗും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സൈറ്റുകളും വാട്സാപ് പോലുള്ള സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളും വൈറ്റ് ലിസ്റ്റിൽ ഇല്ല.
അതേസമയം, കശ്മീരിനെ സംബന്ധിച്ചിടത്തോളം മൊബൈൽ ഇന്റർനെറ്റിൽ ഇപ്പോഴും ബ്ലാക്ക് ഔട്ട് നിലനിൽക്കുന്നു. എന്നാൽ, നാട്ടുകാർക്കായി നിലവിലുള്ള 844 ഇന്റർനെറ്റ് ടെർമിനലുകളും വിനോദ സഞ്ചാരികൾക്കായി 69 പ്രത്യേക കൗണ്ടറുകളും കൂടാതെ 400 അധിക ഇന്റർനെറ്റ് കിയോസ്കുകളും അധികൃതർ തുറന്നിട്ടുണ്ട്. എന്തെങ്കിലും ദുരുപയോഗം കണ്ടെത്തിയാൽ ഇന്റർനെറ്റ് ആക്‌സസ് വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.