ഇത് ഇന്ത്യക്കാരന്റെ വിജയം, 1 ലക്ഷം കോടി ഡോളർ മൂല്യമുള്ള നാലാമത്തെ കമ്പനിയായി ആൽഫബെറ്റ്
Mail This Article
ടെക്നോളജി രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില ബ്രാൻഡുകളിൽ ഒന്നാണ് ഗൂഗിൾ. ഇപ്പോൾ ആൽഫബെറ്റിന് കീഴിൽ ഗൂഗിൾ അതിന്റെ സെർച്ച് എൻജിൻ ബിസിനസ്സിൽ നിന്ന് വളരെയധികം സമ്പാദിക്കുന്നുണ്ട്. അതേസമയം, യുട്യൂബ്, ആൻഡ്രോയിഡ് ഉൾപ്പെടെയുള്ള സഹോദര ബിസിനസുകൾ എന്നത്തേക്കാളും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇതിനാൽ, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഒരു ട്രില്യൺ ഡോളർ (1 ലക്ഷം കോടി ഡോളർ) മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ എത്തിയതിൽ അതിശയിക്കാനില്ല. ഇതൊരു ഇന്ത്യക്കാരനും കമ്പനി സിഇഒ സുന്ദർ പിച്ചൈയുടെ വിജയവുമായാണ് മിക്കവരും വിലയിരുത്തുന്നത്.
സിഎൻബിസിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഒടുവിൽ ഒരു ട്രില്യൺ ഡോളറിലെത്തി എന്നാണ് കാണിക്കുന്നത്. ഇതുവഴി എക്സ്ക്ലൂസീവ് 1 ട്രില്യൺ ഡോളർ കമ്പനികളുടെ ക്ലബിന്റെ ഭാഗമാകുന്ന ലോകത്തിലെ നാലാമത്തെ കമ്പനിയായി ആൽഫബെറ്റ്. ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവ ഉൾപ്പെടുന്ന സാങ്കേതിക ലോകത്ത് നിന്നുള്ള മറ്റ് മൂന്ന് പേരുകൾ ഈ ക്ലബിൽ ഉൾപ്പെടുന്നു.
നിലവിൽ, ഗൂഗിളും അതിന്റെ എല്ലാ പ്രധാന ബിസിനസ്സുകളും ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. അതിൽ യുട്യൂബ്, ആൻഡ്രോയിഡ്, നേരത്തെ ഗൂഗിളിൽ നിന്ന് പുറത്തുവന്ന നിരവധി പ്രോജക്റ്റുകൾ എല്ലാം ആൽഫബെറ്റിന്റെ ഭാഗമാണ്. ആൽഫബെറ്റിനെ സംബന്ധിച്ചിടത്തോളം, പ്രധാന ബിസിനസ്സ് ഇപ്പോഴും ഗൂഗിളിന്റെ സെർച്ച് എൻജിനാണ്, ഗൂഗിളിന്റെ പരസ്യമാണ്. ഇവ രണ്ടുമാണ് കമ്പനിക്ക് കാര്യമായി പണം കൊണ്ടുവരുന്നത്.
ആൽഫബെറ്റിന് മുൻപ്, ലോകത്തിലെ ഒരു ട്രില്യൺ ഡോളർ ക്ലബിന്റെ ഭാഗമായ മൂന്ന് കമ്പനികൾ ആപ്പിൾ, ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവയായിരുന്നു. വാസ്തവത്തിൽ, 2018 ൽ ഒരു ട്രില്യൺ ഡോളർ നേടിയ ആദ്യത്തെ കമ്പനിയാണ് ആപ്പിൾ, ആമസോണും മൈക്രോസോഫ്റ്റും അടുത്ത മാസങ്ങളിൽ ഈ നേട്ടം കൈവരിച്ചു.
ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം, ആല്‍ഫബെറ്റിന്റെ ഓഹരികള്‍ വാങ്ങുന്നതു ഗുണകരമാകുമെന്ന് 40 അവലോകകരാണ് പറഞ്ഞിരിക്കുന്നത്. ശരാശരി ഓഹരി വില 1,467 ഡോളറിലേക്ക് എത്തുമെന്നും അവര്‍ പ്രവചിക്കുന്നു. ഏകദേശം 4 ശതമാനം വര്‍ധനയാണിത്. ഇന്ത്യന്‍ സിഇഒമാരുടെ വിജയമായും ഇത് ആഘോഷിക്കപ്പെടുന്നുണ്ട്. കുതിപ്പില്‍ മുന്നില്‍ നില്‍ക്കുന്ന നാലു കമ്പനികളില്‍ രണ്ടിനും ഇന്ത്യന്‍ വംശജരാണ് നേതൃത്വം നല്‍കുന്നത്. ആല്‍ഫബെറ്റിനു മുന്നേ 1 ട്രില്ല്യന്‍ ഡോളര്‍ ക്ലബില്‍ പ്രവേശിച്ച മൈക്രോസോഫ്റ്റ് സത്യ നദെല്ലയുടെ സുരക്ഷിത കരങ്ങളിലാണ്.