ടിക്ടോക് കസറുന്നു, സക്കർബർഗ് വിയർക്കുന്നു, ജനപ്രീതിയിൽ ഫെയ്സ്ബുക് പുറത്ത്
Mail This Article
അമേരിക്കയും ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോടിക്കണക്കിന് ഉപയോക്താക്കളുമായി മുൻനിരയിലേക്കു കുതിക്കുന്ന സോഷ്യൽ നെറ്റ്‍വർക് ആപ്പായ ടിക്ടോക് സൃഷ്ടിക്കുന്ന തരംഗം വളർച്ചയിൽ മുൻനിര കമ്പനികൾ വിയർക്കുന്നു. ഫെയ്സ്ബുക്, ട്വിറ്റർ, സ്നാപ്ചാറ്റ് കമ്പനികളെ ടിക് ടോക് ആശങ്കയിലാഴ്‍ത്തിയിരിക്കുകയാണ്. മ്യൂസിക്കലി ഏറ്റെടുത്ത ശേഷം ഏറെ ശ്രദ്ധേയമയി മാറിയ ടിക്ടോക് 15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോകളാണ് അവതരിപ്പിക്കുന്നത്.
വിഡിയോ ഷെയറിങ് സോഷ്യൽ നെറ്റ്‌വർക്കിങ് ആപ്ലിക്കേഷനായ ടിക് ടോക്ക് 2019 ൽ ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആപ്ലിക്കേഷനായി. ഇതോടെ ഫെയ്‌സ്ബുക്, മെസഞ്ചർ ആപ്പുകളെ ടിക് ടോക് പിന്നിലാക്കി. ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിന് അതിശയകരമായ ഒരു വർഷമായിരുന്നു 2019. ഡൗൺലോഡുകളുടെ കാര്യത്തിൽ വാട്സാപ്പാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മെസഞ്ചറും. നാലാം സ്ഥാനത്താണ് ഫെയ്സ്ബുക്.
മാർക്കറ്റ് അനലിസ്റ്റ് സെൻസർ ടവറിന്റെ റാങ്കിങ് അനുസരിച്ച് ടിക് ടോക്കും അതിന്റെ ചൈനീസ് പതിപ്പ് ഡെയിനും 2019 ൽ മൊത്തം 74 കോടി ഡൗൺലോഡുകൾ നേടി. ഗൂഗിൾ പ്ലേ സ്റ്റോർ, ഐഫോൺ, ഐപാഡ് എന്നിവയ്ക്കായി ലോകമെമ്പാടുമുള്ള ഡൗൺലോഡുകൾ ഉൾക്കൊള്ളുന്നതാണ് ഇത്. സിംഗപ്പൂർ ആസ്ഥാനമായുള്ള ബിഗോയുടെ ഉടമസ്ഥതയിലുള്ള ലൈക്കി 33 കോടി ഡൗൺലോഡുകളുമായി ആദ്യത്തെ പത്തിൽ ഇടം നേടി. അതിശയകരമെന്നു പറയട്ടെ, ലൈക്ക് ഉപയോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
2018 ൽ ടിക് ടോക് ഡൗൺലോഡിങ് 65.5 കോടി ആയിരുന്നെങ്കിൽ 2019 ൽ ഇത് 13 ശതമാനം വർധനവാണ് കാണിച്ചത്. 2019 ൽ ടിക് ടോകിന്റെ വരുമാനം 176.9 മില്യൺ ഡോളറാണ്. ടിക് ടോക്കിന്റെ വർധിച്ചുവരുന്ന ജനപ്രീതിക്ക് ഇന്ത്യ പ്രധാനമായും സംഭാവന നൽകുന്നു എന്നതാണ് ശ്രദ്ധേയം. 2019 ൽ നടത്തിയ ഡൗൺലോഡുകവിൽ 44 ശതമാനവും ഇന്ത്യക്കാരാണ്.