കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വിമാനങ്ങൾ, ഭയന്നു യാത്രക്കാർ
Mail This Article
ബ്രിട്ടനിലെ സിയാറ കൊടുങ്കാറ്റിൽ വിമാനങ്ങൾ ടേക്ക് ഓഫ്, ലാൻഡ് ചെയ്യാൻ ഏറെ ബുദ്ധിമുട്ടിയതായി റിപ്പോർട്ട്. ലാൻഡിങ്ങിന്റെ ഭീതിപ്പെടുത്തുന്ന നിരവധി വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ലാൻഡ് ചെയ്യാൻ കഴിയാതെ ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അടിയന്തര ലാൻഡിങ്ങിന് നിർബന്ധിതമാകുന്ന വിമാനങ്ങളുടെ ഭയാനകമായ നിമിഷങ്ങളാണ് വിഡിയോയിൽ കാണുന്നത്.
ഞായറാഴ്ച ബർമിംഗ്ഹാം വിമാനത്താവളത്തിൽ വിസ് എയർ വിമാനം വന്നിറങ്ങുന്നതാണ് വിഡിയോയിലുള്ളത്. വാർസോയിൽ നിന്ന് ലണ്ടൻ ല്യൂട്ടണിലേക്ക് വരുന്ന വിമാനമാണ് കൊടുങ്കാറ്റിലും ക്രോസ് വിൻഡിലും കുടുങ്ങിയത്. സിയാര കാറ്റ് കാരണം മിഡ്‌ലാന്റ്സ് ട്രാൻസ്പോർട്ട് ഹബ് വഴി വിമാനങ്ങൾ തിരിച്ചുവിട്ടിരുന്നു. ഈ വാരാന്ത്യത്തിൽ യുകെയുടെ ചില ഭാഗങ്ങളിൽ 90 മൈൽ വേഗത്തിലാണ് കാറ്റ് വീശിയത്.
വിമാനം ബർമിംഗ്ഹാം വിമാനത്താവളത്തിലെ റൺവേയിൽ ലാൻഡുചെയ്യുമ്പോൾ ആടിയുലയുന്നത് വിഡിയോയിൽ കാണാം. ശക്തമായ കാറ്റിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ പൈലറ്റ് വിമാനത്തെ ഒരു വശത്തേക്ക് ചലിപ്പിക്കുന്നത് കാണാം. ‘ക്രാബിംഗ്’ എന്നാണ് ഇതറിയപ്പെടുന്നത്. ഇതിനിടെ വിമാനം നിരവധി തവണ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ചില യാത്രാക്കാർക്ക് ഛർദ്ദിയും മറ്റു ആരോഗ്യ പ്രശ്നങ്ങളും നേരിട്ടതായും റിപ്പോർട്ടുകളുണ്ട്.