മരുന്നുണ്ടാക്കാൻ എഐ, മനുഷ്യരിൽ ഉപയോഗിച്ചാൽ വഴിമാറുന്നത് ചരിത്രം
Mail This Article
എഐ അഥവാ നിർമിതബുദ്ധി ചെയ്യാത്തതായി ഒന്നുമില്ല. വിവിധ മേഖലകളിലെ വിവിധ ആവശ്യങ്ങൾക്കായി പരിശീലിപ്പിച്ചെടുത്ത എഐ ഓരോ ദിവസവും അതാതു മേഖലകളിൽ കരുത്തു നേടിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ, ചികിത്സാ രംഗങ്ങളിലാണ് എഐയുടെ സേവനം ഏറ്റവും നിർണായകമായിരിക്കുന്നത്.
ശസ്ത്രക്രിയാ റോബട്ടുകളെയും റോബോട്ടിക് നഴ്സുമാരെയുമെല്ലാം നിയന്ത്രിക്കുന്നതും എഐ തന്നെ. ബ്രിട്ടിഷ് കമ്പനിയായ എക്സിയെന്റ പൂർണമായും എഐയുടെ സഹായത്തോടെ ലോകത്തിലെ ആദ്യത്തെ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുകയാണ്.
ഈ മരുന്ന് മനുഷ്യരിൽ ഉപയോഗിച്ചു തുടങ്ങുന്നതോടെ വഴിമാറുന്നത് ചരിത്രമാണ്. മനുഷ്യ ഗവേഷകരാണെങ്കിൽ ചുരുങ്ങിയത് 5 വർഷം എങ്കിലും വേണ്ടി വരുന്ന ജോലിയാണ് എഐ 12 മാസം കൊണ്ടു പൂർത്തിയാക്കിയത്. ഇതിനു പുറമേ ഗവേഷണച്ചെലവിനത്തിൽ ലാഭിച്ചത് കോടിക്കണക്കിനു രൂപയും.
ഒബ്സസീസ് കംപൽസീവ് ഡിസോഡർ (ഒസിഡി) എന്ന രോഗത്തിനുള്ള മരുന്നാണ് എഐ വികസിപ്പിച്ചെടുത്തത്. വരുംകാലത്തെ മരുന്നു കണ്ടെത്തലുകളിൽ എഐയുടെ ഇടപെടൽ നിർണായകമാകുമെന്നാണു ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.