മയക്കുമരുന്ന് വിതരണക്കാരെ പിടിക്കാൻ 'യോദ്ദാവ്' ഇറങ്ങി, അറിയിക്കാൻ ഒരു മെസേജ്
Mail This Article
മയക്കുമരുന്ന് വ്യാപനം തടയുന്നതിന് വേണ്ടി പൊതുജങ്ങൾക്ക് അതീവ രഹസ്യമായി വിവരങ്ങൾ കൈമാറുന്നതിനുള്ള ‘യോദ്ധാവ്’ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇൻഫോപാർക്ക് ടിസിഎസ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.
മയക്കുമരുന്ന് സമൂഹത്തിന്റെ വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഇത് യുവാക്കളുടെ ഭാവിയെ അപകടപ്പെടുത്തുന്നു. മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ചുള്ള രഹസ്യ വിവരശേഖരണം മയക്കുമരുന്നിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്. മയക്കുമരുന്ന് മാഫിയയുടെ പ്രതികാര നടപടിയെ ഭയന്ന് പൊതുജനങ്ങൾ ഇത്തരം രഹസ്യങ്ങൾ പങ്കുവയ്ക്കാൻ സന്നദ്ധരാകുന്നില്ല. ഇതിനാലാണ് പുതിയ ആപ്പുമായി പൊലീസ് രംഗത്തെത്തിയത്.
വിവരങ്ങൾ നൽകുന്നത് അപകടമാണെന്ന തരത്തിൽ ആളുകൾ ഭയപ്പെടുന്നു. ഇതിനൊരു മാറ്റം കുറിക്കാൻ, മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പൊലീസുമായി പങ്കിടുന്നതിന് ‘യോദ്ധാവ്- മൊബൈൽ ആപ്പ്’ പൊതുജനങ്ങൾക്ക് വേദി ഒരുക്കുകയാണ്.
'യോദ്ദാവ്' എന്ന വാട്സാപ് പ്ലാറ്റ്‌ഫോമിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. ഇതിനാൽ ഉപയോക്താക്കൾ പ്ലേസ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ ഒരു പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതില്ല. മറ്റേതൊരു വാട്സാപ് സന്ദേശത്തെയും പോലെ യോദ്ധാവ് നമ്പറിലേക്ക് അയക്കാവുന്നതാണ്.
സൈബര്‍ഡോം, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, ഇന്‍ഫോപാര്‍ക് പൊലീസ് സ്റ്റേഷന്‍, റീജിണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, പൊലീസ് ക്വാര്‍ട്ടേഴ്സുകള്‍ എന്നിവയടങ്ങിയ പൊലീസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നൂതന സേവനങ്ങളാണ് ഇവിടെയുള്ളത്. പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പില്‍ വരുത്തിയ സംരംഭമാണ് സൈബര്‍ഡോം. സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റ് ലോകത്തും നിരീക്ഷണം ശക്തമാക്കി, സൈബര്‍ കുറ്റകൃത്യങ്ങളുടെ ഉറവിടവും അന്വേഷണവും നടത്തി നിയമത്തിനു മുന്നില്‍ കുറ്റവാളികളെ എത്തിക്കുകയുമാണ് സൈബര്‍ഡോം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.