ആഡംബര കപ്പലിലെ യാത്രക്കാർക്ക് 2,000 ഐഫോണുകൾ ഫ്രീയായി നൽകി, എന്തിന്?
Mail This Article
കൊറോണ വൈറസ് അണുബാധയുണ്ടായ ക്രൂയിസ് കപ്പലിലെ യാത്രക്കാർക്ക് ജപ്പാൻ സർക്കാർ രണ്ടായിരത്തോളം സൗജന്യ ഐഫോണുകൾ വിതരണം ചെയ്തതായി റിപ്പോർട്ട്. ഇപ്പോൾ 3,700 പേരാണ് കപ്പലിലുള്ളത്. ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് കപ്പലിലെ യാത്രക്കാർക്കും ജീവനക്കാർക്കുമാണ് ഐഫോൺ ഹാൻഡ്‌സെറ്റുകൾ വിതരണം ചെയ്തത്.
കടലിൽ ഒറ്റപ്പെട്ട യാത്രക്കാരെ മെഡിക്കൽ പ്രൊഫഷണലുകളുമായി ബന്ധപ്പെടാൻ അനുവദിക്കുക, കൂടിക്കാഴ്‌ച ബുക്ക് ചെയ്യുക, മെഡിസിൻ കുറിപ്പുകൾ സ്വീകരിക്കുക, മനഃശാസ്ത്രജ്ഞരുമായി ചർച്ച ചെയ്യുക എന്നിവയാണ് സൗജന്യ ഐഫോണുകൾ വിതരണം ചെയ്യുന്നതിന്റെ ലക്ഷ്യം. കപ്പലിലെ 350 ലധികം യാത്രക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ, ആഭ്യന്തരകാര്യ, വാർത്താവിനിമയ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ കപ്പലിലെ യാത്രക്കാർക്കും ജീവനക്കാർക്കും 2,000 ഐഫോണുകൾ നൽകിയിട്ടുണ്ട്. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ലൈൻ ആപ്ലിക്കേഷനുമായാണ് ഐഫോണുകൾ നൽകിയത്. ജപ്പാനിലെ മെഡിക്കൽ വിദഗ്ധരുമായി യാത്രക്കാർക്കുള്ള കണക്ഷൻ ചാനലായി ഇത് പ്രവർത്തിക്കും. ലൈൻ ആപ്പ് വഴി കണക്റ്റുചെയ്യാനും അപ്‌ഡേറ്റായി തുടരാനും സഹായിക്കുന്നതിന് കപ്പലിന്റെ ജീവനക്കാർക്കും യാത്രക്കാർക്കും ഓരോ ക്യാബിനിലും കുറഞ്ഞത് ഒരു ഐഫോൺ ഉണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തി.
ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിലെ യാത്രക്കാർക്കും ക്രൂവിനും ഐഫോണുകൾ കൈമാറാൻ കാരണം ജപ്പാന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ ഉള്ള ഫോണുകൾക്ക് ലൈൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയാത്തതാണെന്നാണ് 9to5 മാക് പറയുന്നത്. ഐഫോണുകളിലെ ലൈൻ ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ മനഃശാസ്ത്രജ്ഞരുമായും ഡോക്ടർമാരുമായും സമ്പർക്കം പുലർത്താൻ സാധിക്കും.