സമ്മതിക്കണം ഈ പൈലറ്റിനെ... ഇത്തിഹാദ് വിമാനത്തിന്റേത് അതിസാഹസിക ലാൻഡിങ്!
Mail This Article
ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിന്റെ അതിസാഹസികമായ ലാൻഡിങ്ങിന്റെ വിഡിയോ സോഷ്യൽമീഡിയകളിൽ ഹിറ്റാണ്. ഇത്തിഹാദിന്റെ എയര്‍ബസ് എ380 എന്ന ഇരുനില യാത്രാവിമാനം ഹീത്രൂ വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ഞൂറോളം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനം കാറ്റില്‍ ഉലഞ്ഞുകൊണ്ടാണ് ലാൻഡ് ചെയ്തത്. ഒരു നിമിഷം വിമാനം റൺവേയ്ക്ക് പുറത്തേക്ക് പോകുന്നതും വിഡിയോയിൽ കാണാം. പൈലറ്റിന്റെ അതിസാഹസിക നീക്കങ്ങളാണ് വിഡിയോയിൽ കാണുന്നത്. വിമാന യാത്രക്കാരെയും കാഴ്ചക്കാരെയും ഭീതിപ്പെടുത്തുന്നതാണ് വിഡിയോ. ലാൻഡിങ് ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പേരാണ് സോഷ്യൽമീഡിയകളിലൂടെ കണ്ടത്.
ലണ്ടനിലെ ഹീത്രൂ വിമാനത്താവള പ്രദേശത്ത് ശക്തിയിൽ വീശിയ ക്രോസ് വിൻഡാണ് വിമാനങ്ങളുടെ ലാൻഡിങ് ബുദ്ധിമുട്ടിലാക്കിയത്. വിമാനം ഏതാണ്ട് ലംബമായാണ് ലാൻഡിങ് നടത്തിയത്. ഇതിനിടെ റൺവേയിൽ നിന്ന് പുറത്തേക്ക് പോകുന്നതും കാണാം.
ഹീത്രൂ വിമാനത്താവളത്തിൽ നിന്നു പകർത്തിയ ദൃശ്യങ്ങൾ കണ്ടവരെല്ലാം പറഞ്ഞത് ‘അവിശ്വസിനീയം’ എന്നാണ്. ശക്തമായ ക്രോസ് വിൻഡ് കാരണം വിമാനം റൺവേയിൽ ഇറങ്ങാൻ ഏറെ ബുദ്ധിമുട്ടി. ഡെന്നിസ് കൊടുങ്കാറ്റിനെ തുടർന്നാണ് ലാൻഡിങ് പ്രശ്നമായത്. രാജ്യത്തിന്റെ ഗതാഗതത്തിന്റെ ഭൂരിഭാഗവും തളർത്തുന്ന ശക്തമായ ബാക്ക്-ടു-ബാക്ക് കൊടുങ്കാറ്റാണ് യുകെയെ ബാധിച്ചത്. ശക്തമായ കാറ്റ് കാരണം ഹീത്രൂയിലെത്തിയ ചില ജെറ്റുകൾ ലാൻഡിങ്ങിന് കഴിയാതെ തിരിച്ചുപോയി.
വിമാനത്തിന്റെ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. അബൂദബിയില്‍ നിന്ന് ലണ്ടനിലേക്ക് വന്ന വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുൻപ് കനത്ത കാറ്റില്‍ പെട്ടുലഞ്ഞുപോയത്.
ഇത്രവലിയ വിമാനം അത്യന്തം അപകടകരമായ രീതിയില്‍ ആടിയുലഞ്ഞ് പറന്നിറങ്ങുന്നത് അപൂർവ്വ സംഭവമാണ്. റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാതിരിക്കാന്‍ കഴിവിന്റെ പരമാവധി പൈലറ്റിന് ഉപയോഗിക്കേണ്ടി വന്നുവെന്നാണ് അറിയുന്നത്. വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ക്രോസ് വിന്‍ഡ്. ഈ സംഭവത്തിലും വില്ലനായത് ക്രോസ് വിന്‍ഡ് തന്നെയായിരുന്നു.
യാത്രികര്‍ക്ക് ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം സമ്മാനിച്ചെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ തക്ക പരിശീലനം പൈലറ്റുമാര്‍ക്ക് ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് എ380 പോലുള്ള കൂറ്റന്‍യാത്രാ വിമാനങ്ങള്‍ നിയന്ത്രിക്കുന്ന പൈലറ്റുമാര്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തിയുള്ളവരായിരിക്കും. ഇക്കാര്യം അടിവരയിട്ട് തെളിയിക്കുന്നത് കൂടിയാണ് ഈ സംഭവം.