ചൈനീസ് കറൻസികൾ അൾട്രാവയലറ്റ് ലൈറ്റടിച്ച് ചൂടാക്കുന്നു, നോട്ടുകളിൽ 397 ലധികം ബാക്ടീരിയകൾ
Mail This Article
ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസിനെ നേരിടാൻ ചൈനയിലെ കറൻസികളും കോയിനുകളും അൾട്രാവയലറ്റ് ലൈറ്റടിച്ച് അണുവിമുക്തമാക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് 1500 ഓളം പേർ മരിച്ചു. 67,000 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് കറൻസി നോട്ടുകൾ ശുദ്ധീകരിച്ചുകൊണ്ട് ചൈന കൊറോണയുടെ വ്യാപനം തടയുന്നതിനുള്ള സുപ്രധാന നടപടി സ്വീകരിക്കുന്നത്.
കൊറോണ വൈറസിനെ നേരിടാനും പ്രതിരോധിക്കാനും ചൈനീസ് അധികാരികൾ എല്ലാം ചെയ്യുന്നുണ്ട്. എന്നാൽ കാര്യങ്ങൾ പെട്ടെന്ന് മുന്നോട്ടുപോകുന്നില്ല. ഇതിന്റെ ഭാഗമായാണ് ചൈനീസ് അധികൃതർ കറൻസി വൃത്തിയാക്കാൻ പോകുന്നുവെന്ന് വെളിപ്പെടുത്തിയത്. മനുഷ്യ സമ്പർക്കത്തിൽ നിന്ന് വുഹാൻ കൊറോണ വൈറസ് പടരുന്നുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കൂടാതെ സാധാരണയായി ഉപയോഗിക്കുന്ന പ്രതലങ്ങളിൽ അടിയുന്ന അണുക്കളും ഭീഷണിയാണ്. മിക്കവരും ഉപയോഗിക്കുന്ന ഒന്നാണ് കറൻസി നോട്ടുകൾ.
2017 ലെ ഒരു പഠനത്തിൽ എൻവൈയുവിലെ സെന്റർ ഫോർ ജീനോമിക്സ് ആൻഡ് സിസ്റ്റംസ് ബയോളജി സ്ഥാപനത്തിലെ ജൂലിയ എം. മാർട്ടിസ് നടത്തിയ ഒരു ഗവേഷണത്തിൽ ന്യൂയോർക്കിലെ ഒരു ഡോളർ കറൻസിയിൽ 397 ലധികം ബാക്ടീരിയകളെയാണ് കണ്ടെത്തിയത്. ഇൻഫ്ലുവൻസയുള്ള ആരെങ്കിലും കറൻസിയുമായി ബന്ധപ്പെട്ടാൽ വൈറസിന് 12 ദിവസം വരെ അതിജീവിക്കാൻ കഴിയുമെന്നും കണ്ടെത്തി. കൊറോണ വൈറസ് എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ ഗവേഷകർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.