വിടവാങ്ങിയത് 'കട്ട്, കോപ്പി, പെയ്സ്റ്റിന്റെ' പിതാവ്, ആപ്പിളിലും ആമസോണിലും ജോലി ചെയ്തു
Mail This Article
കംപ്യൂട്ടറിലെ ടെക്സ്റ്റ് എഡിറ്റിങ് പല മടങ്ങ് എളുപ്പമാക്കിയ എൻജിനീയർ ലാറി ടെസ്‌ലർ അന്തരിച്ചു. സെറോക്‌സ് (Xerox) കമ്പനിയുടെ ഗവേഷകനായിരുന്ന അദ്ദേഹം പിന്നീട് ആപ്പിള്‍, യാഹൂ, ആമസോണ്‍ തുടങ്ങിയ പല കമ്പനികള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടണ്ട്. 1945ല്‍ ആണ് അദ്ദേഹം ജനിച്ചത്. സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയില്‍ റിസേര്‍ച് അസിസ്റ്റന്റായിരുന്ന കാലത്തു തന്നെ പ്രശസ്തനായ അദ്ദേഹം തന്റെ അവസാന കാലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഗനിറ്റീവ് മോഡലിങ്, സിംബോളിക് പ്രോഗ്രാമിങ് ഭാഷകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു.
മോഡല്‍ലെസ് എഡിറ്റിങ്, കട്ട്, കോപ്പി, പെയ്സ്റ്റ് തുടങ്ങിയവയുടെ സൃഷ്ടാവെന്ന പേര് അദ്ദേഹത്തിനാണ്. സെറോക്‌സിന്റെ ഗവേഷകനായിരുന്ന സമയത്താണ് ടെസ്‌ലര്‍ ഇതു കണ്ടുപിടിക്കുന്നത്. ഫൈന്‍ഡ് ആന്‍ഡ് റീപ്ലെയ്‌സിന്റെ സൃഷ്ടിയിലും അദ്ദേഹത്തിന്റെ സംഭാവനയുണ്ട്. പേജ് ലേഔട്ട് സിസ്റ്റം, നോട്ട്‌ടേക്കര്‍ (Notetaker) എന്ന കംപ്യൂട്ടറിന്റെ സൃഷ്ടി തുടങ്ങിയവയിലെല്ലാം അദ്ദേഹത്തിന്റെ മിടുക്കു കാണാം. അദ്ദേഹത്തിന്റെ സംഭാവനകളെ ഓര്‍ത്തെടുത്ത് സെറോക്‌സ് നടത്തിയ ട്വീറ്റ് കാണാം.
എന്നാല്‍ അദ്ദേഹത്തിന്റെ സേവനം സെറോക്‌സില്‍ മാത്രം ഒതുങ്ങിയില്ല. 1980 മുതല്‍ 1997വരെ ടെസ്‌ലര്‍ ആപ്പിള്‍ കമ്പനിയില്‍ വൈസ് പ്രസിഡന്റും മുഖ്യ ശാസ്ത്രജ്ഞനുമായി ജോലിയെടുത്തിരുന്നു. എന്നാല്‍ അദ്ദേഹമല്ല മക്കിന്റോഷിലെ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫെയസ് കണ്ടുപിടിച്ചതെന്നും പറയുന്നു. എന്നാല്‍, ഗ്രാഫിക്കല്‍ യുഐയുടെ ഒരു പിതൃത്വ ടെസ്റ്റ് നടത്തിയാല്‍ തന്നെ അതിന്റെ മുത്തശ്ശനായി കാണാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആപ്പിളിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് അദ്ദേഹം ലീസ, മക്കിന്റോഷ്, കളര്‍ ക്വിക്‌ഡ്രോ, ക്വിക്‌ടൈം, ആപ്പിള്‍സ്‌ക്രിപ്റ്റ്, ഹൈപ്പര്‍കാര്‍ഡ്, ന്യൂട്ടണ്‍ തുടങ്ങിയവയ്ക്കായി പ്രവര്‍ത്തിച്ചിരുന്നു. ആപ്പിളിന്റെ പല പെയ്റ്റന്റഡ് സാങ്കേതികവിദ്യയിലും ടെസ്‌ലറുടെ കൈയ്യൊപ്പുണ്ട്.
കട്ട്, കോപ്പി, പെയസ്റ്റ് തുടങ്ങിയ എഡിറ്റിങ് രീതികള്‍ വന്നതോടെ കംപ്യൂട്ടറില്‍ ജോലി ചെയ്യുക എന്നത് വളരെ എളുപ്പമാകുകയായിരുന്നു. ഇവ ഇല്ലാതെയുള്ള എഡിറ്റിങ് ഇന്ന് ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധ്യമല്ല. ലാറി ടെസ്‌ലര്‍ക്ക് വിട പറയുമ്പോള്‍ കംപ്യൂട്ടിങ്ങിലെ സാധാരണക്കാര്‍ക്ക് പോലും ഉപകരിക്കുന്ന ഈ ഫീച്ചറാണ് എല്ലാവരുടെയും മനസ്സിലുള്ളത്.
1950കളിലാണ് അദ്ദേഹം കംപ്യൂട്ടറുകളില്‍ ആകൃഷ്ടനാകുന്നത്. കംപ്യൂട്ടറുകള്‍ ഉപയോഗച്ച് തിരഞ്ഞെടുപ്പു ഫലം പ്രവചിക്കാനാകുമെന്നു കേട്ടതാണ് അവയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അദ്ദേഹത്തെ പ്രേരിപിച്ച ഘടകങ്ങളിലൊന്ന് എന്നു പറയുന്നു. സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം ഗണിതശാസ്ത്രം പഠിച്ചു. നോബല്‍ സമ്മാന ജേതാവും മെഡിക്കല്‍ രംഗത്തെ ഗവേഷകനുമായിരുന്ന ജോഷ്വ ലെഡര്‍ബര്‍ഗിന്റെ കീഴിലാണ് അദ്ദേഹം കംപ്യൂട്ടര്‍ പ്രോഗ്രാമിങ് പഠിച്ചത്. സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1965ല്‍ പാസായ അദ്ദേഹം കംപ്യൂട്ടര്‍ പ്രോഗ്രാമറായി ജോലിചെയ്തു. സ്റ്റാന്‍ഫെഡിന്റെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബിലും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.
സെറോക്‌സില്‍ ജോലി തുടങ്ങിയ അദ്ദേഹം കമ്പനിയുടെ ആള്‍ട്ടോ (Alto) കംപ്യൂട്ടര്‍ ആപ്പിള്‍ കമ്പനിയുടെ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിനു പരിചയപ്പെടുത്തിയത് അദ്ദേഹമാണെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജോബ്‌സ് ആള്‍ട്ടോ മൗസ് തുടങ്ങിയ ഘടകങ്ങള്‍ ഒരുമിപ്പിച്ച് പേഴ്‌സണല്‍ കംപ്യൂട്ടറിന്റെ ഡിസൈനില്‍ സ്വീകാര്യമായ മാറ്റങ്ങള്‍ വരുത്തിയെന്ന് പറയുന്നു. തുടര്‍ന്ന് 1980ല്‍ ടെസ്‌ലര്‍ ജോബ്‌സിനൊപ്പം ആപ്പിളിലേക്ക് പോയി. തുടര്‍ന്നാണ് ആപ്പിളിലെ മുഖ്യ സയന്റിസ്റ്റ് എന്ന പദവിയിലേക്ക് ഉയരുന്നത്. ആപ്പിള്‍ വിട്ട ശേഷം യാഹൂ, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ക്കായി അദ്ദേഹം പ്രവര്‍ത്തിച്ചു.
സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം കംപ്യൂട്ടിങ്ങിന്റെ പല ഗുണമേന്മകളും കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ചു. മൗസ് ക്ലിക്കുകളില്‍ പൂര്‍ണ്ണത കൊണ്ടുവരുന്നതടക്കം ഇന്ന് സ്വാഭാവികമായി തോന്നുന്ന പല ഫീച്ചറുകള്‍ക്കു പിന്നിലും ടെസ്‌ലറുടെ ചിന്തകളും പ്രവൃത്തിയുമുണ്ട്.