കയ്യബദ്ധം സംഭവിക്കരുത്... ദുരന്തങ്ങൾ ആവർത്തിച്ചു കൂടാ... ബോധവല്‍ക്കരണ വെബ്സൈറ്റൊരുക്കി ഗൂഗിള്‍
Mail This Article
കൊറോണാവൈറസിനെ കുറിച്ചുള്ള ബോധവല്‍ക്കരണം അതു തടയുന്നതിനുള്ള നടപടിക്രമങ്ങളില്‍ സുപ്രധാനമാണ്. വ്യാജവിവരങ്ങള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുകയും അവരില്‍ ഭീതിവളര്‍ത്തുകയും ചെയ്യും. ഇതിനെതിരെ ഒരു നീക്കം നടത്തിയിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍. കൊറോണാവൈറസിനെക്കുറിച്ചുള്ള ആധികാര്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വെബ്‌സൈറ്റാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. https://www.google.com/covid19/ ഇത് ഇന്ത്യയിലും ലഭിക്കും.
ഒരാഴ്ച മുൻപാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക് പെന്‍സും ഇത്തരത്തിലൊരു വെബ്‌സൈറ്റ് അമേരിക്കയ്ക്കു മൊത്തത്തില്‍ ഗുണകരമാകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണെന്ന് അറിയിച്ചത്. ഈ വെബ്‌സൈറ്റിലൂടെ ആളുകള്‍ക്ക് രോഗത്തെക്കുറിച്ചുള്ള ചോദ്യാവലിക്ക് ഉത്തരം നല്‍കാം. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ അടുത്തുള്ള ടെസ്റ്റിങ് സെന്ററിലേക്കു പോകാമെന്നാണ് അന്ന് സർക്കാർ പറഞ്ഞത്. എന്നാല്‍, ഒരിക്കല്‍പോലും ഗൂഗിള്‍ തങ്ങള്‍ ഇത്തരത്തിലൊരു വെബ്‌സൈറ്റ് നിര്‍മ്മിക്കുകയാണെന്ന് സമ്മതിച്ചിരുന്നില്ല.
ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിച്ച വെബ്‌സൈറ്റില്‍ ടെസ്റ്റിങിനുള്ള ചോദ്യാവലി ഇല്ല. മറിച്ച്, ആളുകള്‍ക്ക് അവബോധം നല്‍കുക, രോഗം വരാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, പ്രാദേശികമായി എന്താശ്രയമാണ് ഉള്ളത് എന്നറിയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ്-19നുമായി ബന്ധപ്പെട്ട സേര്‍ച് ട്രെന്‍ഡുകള്‍ വ്യക്തികള്‍ക്കും, ബോധവല്‍ക്കരണം നടത്തുന്നവര്‍ക്കും, ബിസിനസ് സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ നല്ല വിവരങ്ങള്‍ എത്തിച്ചു നല്‍കുക തുടങ്ങിയവയാണ് വെബ്‌സൈറ്റിലൂടെ ഗൂഗിള്‍ ചെയ്യുന്ന കാര്യങ്ങള്‍. തുടക്കത്തിലെ കയ്യബദ്ധങ്ങൾ സംഭവിക്കരുത്, ദുരന്തങ്ങൾ ആവർത്തിച്ചു കൂടാ എന്നത് തന്നെയാണ് ഈ വെബ്സൈറ്റിന്റെ പ്രധാന ലക്ഷ്യം.
അമേരിക്കിയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസിസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്‌ക്രീനിങ് ടൂളുമായി തങ്ങളുടെ വെബ്‌സൈറ്റിനെ ബന്ധപ്പെടുത്താനുള്ള ശ്രമം നടത്തിയതാണ് ഗൂഗിളിന്റെ വെബ്‌സൈറ്റ് എത്താല്‍ വൈകിയത്. ആ ടൂള്‍ ഇനിയും വേണ്ടരീതിയില്‍ പ്രവര്‍ത്തനസജ്ജമാകാത്തതാണ് അത് ഉള്‍പ്പെടുത്താത്തതിനു കാരണമെന്നു പറയുന്നു. എന്നായിരിക്കും ഇത് ഉപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുക എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതിയ വെബ്‌സൈറ്റ് കൂടാതെ, ആളുകള്‍ക്ക് വിശ്വസിക്കാവുന്ന വിവരങ്ങള്‍ തങ്ങളുടെ സേര്‍ച് റിസള്‍ട്ടുകള്‍ക്കൊപ്പം ആളുകള്‍ക്ക് നേരിട്ടെത്തിക്കുന്നുണ്ട് എന്നും ഗൂഗിള്‍ പറഞ്ഞു. ഗൂഗിള്‍ മാപ്‌സിലും അമേരിക്കന്‍ മെഡിക്കല്‍ സേര്‍ച്ചിലും ഇതു ലഭ്യമാക്കുന്നുണ്ട്.
ഗൂഗിള്‍ കുടുംബത്തില്‍ നിന്നുള്ള വെരിലി (Verily) എന്ന വെബ്‌സൈറ്റ് ടെസ്റ്റിങ്ങിന് പ്രാധാന്യം നല്‍കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിലെ സജ്ജീകരണങ്ങള്‍ ട്രംപ് ഭരണകൂടം പറഞ്ഞ തരത്തിലുള്ള വെബ്‌സൈറ്റിനോട് അടുത്തു നില്‍ക്കുന്നു. എന്നാല്‍, ഈ വെബ്‌സൈറ്റ് ഗൂഗില്‍ നേരിട്ടുസൃഷ്ടിച്ചതോ നടത്തുന്നതോ അല്ല.