കൊറോണ: വൻ ഇളവുകളുമായി ജിയോ, ഏപ്രിൽ 17 വരെ 100 മിനിറ്റ് ഫ്രീ കോളിങ്
Mail This Article
രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ ഉപഭോക്താക്കൾക്ക് സൗജന്യ കോളിങ്, സന്ദേശമയയ്ക്കൽ ആനുകൂല്യങ്ങൾ നൽകുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ സമയത്ത് ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത കോളിങ് സർവീസ് നൽകുന്നതിനായി ജിയോ ഏപ്രിൽ 17 വരെ 100 മിനിറ്റ് സൗജന്യ കോളിങും എസ്എംഎസും നൽകും. വാലിഡിറ്റി തീർന്നുപോയാലും വരിക്കാർക്ക് ഇൻകമിങ് കോളുകൾ തുടർന്നും ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
100 മിനിറ്റ് സൗജന്യ കോളിങ്, സൗജന്യ എസ്എംഎസ് സൗകര്യം ഇന്ത്യയിലെവിടെ നിന്നും എല്ലാ ജിയോ ഉപഭോക്താക്കൾക്കും ലഭ്യമാകും. നേരത്തെ, ജിയോ നിരവധി ബാങ്കുകളുമായി സഹകരിച്ച് എടിഎം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് റീചാർജ് സൗകര്യം ഒരുക്കിയിരുന്നു. ഫോൺ വാലറ്റുകൾ, യുപിഐ, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മുൻപ് ഫോണുകൾ റീചാർജ് ചെയ്യാനുള്ള ഓപ്ഷനുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ജിയോ വരിക്കാർക്ക് മറ്റൊരു ഓപ്ഷൻ നൽകിയിരിക്കുകയാണ്.
ലോക്‌ഡൗൺ സമയത്ത് വരിക്കാർക്ക് സൗജന്യ ആനുകൂല്യങ്ങൾ നൽകുന്ന ഒരേയൊരു ടെലികോം കമ്പനിയല്ല ജിയോ. എയർടെൽ, ബിഎസ്‌എൻഎൽ എന്നിവയും ഉപയോക്താക്കൾക്ക് ഏപ്രിൽ 17 വരെ സൗജന്യ പ്ലാനുകൾ നൽകിയിട്ടുണ്ട്. 80 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രിൽ 17 വരെ നീട്ടിയതായി എയർടെൽ അറിയിച്ചു. പ്രീപെയ്ഡ് അക്കൗണ്ടുകളിൽ പത്ത് രൂപ ക്രെഡിറ്റ് ചെയ്യുമെന്നും പ്രാഥമികമായി താഴ്ന്ന വരുമാനമുള്ള മൊബൈൽ ഉപഭോക്താക്കൾക്കെല്ലാം സഹായം ലഭ്യമാക്കുമെന്നും അവർ വെളിപ്പെടുത്തി.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും ഉപഭോക്താക്കൾക്ക് ഇളവുകൾ നൽകി. ഏപ്രിൽ 20 വരെ ബിഎസ്‌എൻഎൽ സിമ്മുകളൊന്നും നിർത്തലാക്കില്ലെന്ന് ഇലക്ട്രോണിക്സ്, ഐടി, കമ്മ്യൂണിക്കേഷൻസ്, ലോ & ജസ്റ്റിസ് മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു. അധിക ആനുകൂല്യമായി പാവപ്പെട്ടവരുടെയും ദരിദ്രരുടെയും അക്കൗണ്ടുകളിൽ 10 രൂപ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.
കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾ ഉപയോഗിക്കുന്ന പ്രീപെയ്ഡ് പാക്കുകളുടെ കാലാവധി വർധിപ്പിക്കുമെന്ന് വോഡഫോണും പ്രഖ്യാപിച്ചിരുന്നു. ഫീച്ചർ ഫോൺ ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ 10 രൂപയും കമ്പനി ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.