പ്രിയങ്ക ചോപ്രയുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്തു, കുടുങ്ങിയവരിൽ ലേഡി ഗാഗ, മഡോണ...
Mail This Article
പ്രിയങ്ക ചോപ്ര, ലേഡി ഗാഗ, മഡോണ, നിക്കി മിനാജ്, ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ തുടങ്ങിയ പ്രമുഖരുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്തു. സെലിബ്രിറ്റികളുടെ സ്വകാര്യ ഡേറ്റയിലേക്ക് പ്രവേശനം ലഭിച്ചത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്ഥാപനത്തിൽ നിന്നാണ് ഹാക്കർമാർ സെലിബ്രിറ്റികളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിച്ചത്. മൊത്തം 756 ജിബി ഡേറ്റയാണ് ചോർത്തിയത്. സെലിബ്രിറ്റികളുമായുളള കരാറുകൾ, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, വ്യക്തിഗത കത്തിടപാടുകൾ എന്നിവ ഉൾപ്പെടുന്നു.
നിയമ സ്ഥാപനമായ ഗ്രുബ്മാൻ ഷെയർ മീസെലാസ് ആൻഡ് സാക്സിലാണ് ഹാക്കർമാർമാർ റാൻസെംവെയർ ആക്രമണം അഴിച്ചു വിട്ടത്. ക്രിസ്റ്റീന അഗ്യുലേര, മരിയ കാരി, ജെസീക്ക സിംസൺ, നവോമി ക്യാമ്പ്‌ബെൽ, റോബർട്ട് ഡി നിരോ, സോഫിയ വെർഗാര, സ്പൈക്ക് ലീ, ഓസ്ബോർൺസ് (ഓസ്സി, ഷാരോൺ, കെല്ലി) തുടങ്ങി മറ്റ് നിരവധി സെലിബ്രിറ്റികളുടെ വ്യക്തിഗത ഡേറ്റയും ഹാക്ക് ചെയ്തിട്ടുണ്ട്.
എന്നാൽ, ഇത് സംബന്ധിച്ച് നിയമ സ്ഥാപനത്തിന്റെ പ്രതിനിധികൾ പ്രതികരിച്ചിട്ടില്ല. സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് gsmlaw.com ഹാക്കിങ്ങിനു ശേഷം ഓഫ്‌ലൈനിലാണ്. ലോഗോ മാത്രമാണ് കാണുന്നത്. കൂടാതെ, കമ്പനിയുടെ ക്ലയന്റ് പട്ടികയിലെ മുൻനിര കമ്പനികളായ ഡിസ്കവറി, ഇഎംഐ മ്യൂസിക് ഗ്രൂപ്പ്, ഫെയ്സ്ബുക്, എച്ച്ബിഒ, ഐമാക്സ്, എംടിവി, എൻബിഎ എന്റർടൈൻമെന്റ്, പ്ലേബോയ് എന്റർപ്രൈസസ്, സാംസങ് ഇലക്ട്രോണിക്സ്, സോണി കോർപ്പറേഷൻ സ്പോട്ടിഫൈ, ട്രിബിക്ക ഫിലിം ഫെസ്റ്റിവൽ, യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ്, വൈസ് മീഡിയ ഗ്രൂപ്പ് എന്നിവരുടെ ഡേറ്റയും ചോർന്നരിക്കാമെന്നാണ് കരുതുന്നത്. ഇത്തരം ആക്രമണങ്ങളിൽ സൈബർ കുറ്റവാളികൾ മോഷ്ടിച്ച ഡേറ്റ പേയ്മെന്റ് കൈക്കലാക്കുന്നതിന് ഉപയോഗിക്കാറാണ് പതിവ്.
English Summary: Personal data of top celebrities including Priyanka Chopra hacked