ADVERTISEMENT

തിരുവനന്തപുരം∙ ബവ്കോയുടെ വെർച്വൽ ക്യൂ മൊബൈൽ ആപ്ലിക്കേഷന്റെ പേര് പുറത്തുവന്നതിനു പിന്നാലെ 'ബവ്ക്യു' (BevQ) എന്ന പേരിലുള്ള വെബ് വിലാസങ്ങൾക്കു വൻഡിമാൻഡ്. പേരു പുറത്തുവന്നതിനു പിന്നാലെ bevq.in, bevq.org, bevq.co.in തുടങ്ങിയ വിലാസങ്ങൾ പലരും സ്വന്തമാക്കി. ഇന്റർനെറ്റിൽ ഹിറ്റ് ആകാൻ സാധ്യതയുള്ള സംഗതികൾ വരുമ്പോൾ തന്നെ അവയുടെ പേരിലുള്ള വിലാസങ്ങൾ സ്വന്തമാക്കുകയും ഉയർന്ന വിലയ്ക്ക് അവ വിൽക്കുകയും ചെയ്യുന്ന ഡൊമയിൻ റീസെല്ലിങ് ബിസിനസിന്റെ ഭാഗമാണിത്. bevq.com എന്ന വെബ് വിലാസം വളരെ മുൻപു തന്നെ ആരോ വാങ്ങിയിട്ടിട്ടുണ്ട്. ഡിമാൻഡ് കൂടിയതോടെ വാങ്ങിയ ആൾ ഉയർന്ന വിലയ്ക്കു വിൽപനയ്ക്കു വച്ചേക്കും.

ഗുരുവായൂർ സ്വദേശിയായ ബജ്പൻ ഘോഷാണു bevq.in എന്ന വിലാസം വാങ്ങിയത്. ആവശ്യക്കാരെത്തിയാൽ ഏകദേശം 40,000 രൂപയ്ക്കു വിലാസം റീസെയിൽ ചെയ്യുകയാണു ലക്ഷ്യം. സാധാരണ .in ഡൊമയിനുകൾക്കു 1,000 രൂപയിൽ താഴെയാണു വില. bevq.in വിലാസത്തിൽ തുടങ്ങിയ ഡമ്മി വെബ്സൈറ്റിൽ ആദ്യദിവസം ഗൂഗിൾ സെർച്ച് വഴി എത്തിയത് 112 സന്ദർശകരാണ്. bevq app download, bevq download free തുടങ്ങി പന്ത്രണ്ടിലധികം കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞവരാണു സൈറ്റിലെത്തിയത്. Bevq.org 20നാണു റജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ ഏതെങ്കിലും വെബ് വിലാസമാണു ബവ്കോ ഉപയോഗിക്കുന്നതെങ്കിൽ ഉയർന്ന തുകയ്ക്കു വാങ്ങേണ്ടിവരും. പുതിയ ട്രേഡ് നെയിം വരുമ്പോൾ തന്നെ അതുമായി ബന്ധപ്പെട്ട വെബ് വിലാസങ്ങൾ നേരത്തെ തന്നെ ആ കമ്പനി ബുക്ക് ചെയ്തിടുന്ന രീതിയുമുണ്ട്.

എന്തുകൊണ്ട് ഡിമാൻഡ്?

2016ൽ ഫെയ്സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗിന്റെ മകൾ മാക്സിമ ജനിച്ചപ്പോൾ maxchanzuckerberg.org എന്ന വിലാസം റജിസ്റ്റർ ചെയ്തതു കൊച്ചി സ്വദേശിയായ അമൽ അഗസ്റ്റിനാണ്. ഈ വിലാസം 700 ഡോളറിനാണു ഫെയ്സ്ബുക് അമലിന്റെ പക്കൽ നിന്നു സ്വന്തമാക്കിയത്. സാധാരണ വെബ്‍ വിലാസങ്ങൾ ട്രേഡ്മാർക്കിന്റെ പരിധിയിൽ പെടാത്തതിനാൽ വമ്പൻ ബിസിനസ് അവസരം കൂടിയാണു തുറന്നിടുന്നത്. അതേസമയം ഡൊമയിൻ ഉപയോഗിച്ച് ഒരു ബ്രാൻഡിന്റെ വ്യാജപതിപ്പെന്ന ധ്വനി സൃഷ്ടിച്ചാൽ നടപടി നേരിടേണ്ടി വരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com