29 ദിവസം, വോഡഫോൺ ഐഡിയ ഉപേക്ഷിച്ചു പോയത് 34 ലക്ഷം പേർ, നേട്ടം ജിയോയ്ക്ക്
Mail This Article
രാജ്യത്തെ ടെലികോം മേഖലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി വൻ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മുൻനിര ടെലികോം കമ്പനികൾക്കെല്ലാം വൻ തിരിച്ചടിയാണ് നേരിട്ടത്. കൊറോണ കാരണം മിക്ക കമ്പനികളും സാമ്പത്തികമായി വൻ പ്രതിസന്ധി നേരിടുമ്പോൾ തന്നെ ചിലർ വരിക്കാരെ നേടുന്നതിലും പരാജയപ്പെട്ടു. ട്രായിയുടെ ഫെബ്രുവരി മാസത്തിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ ജിയോയും എയർടെലും ബിഎസ്എൻഎലും പിടിച്ചുനിന്നു. എന്നാൽ, വോഡഫോൺ ഐഡിയക്ക് ഫെബ്രുവരിയിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. ജനുവരിയിലും തിരിച്ചടിയായിരുന്നു.
ഡിസംബറിലാണ് മുൻനിര ടെലികോം കമ്പനികളെല്ലാം കുത്തനെ നിരക്ക് കൂട്ടിയത്. എന്നാൽ, ബിഎസ്എൻഎൽ നിരക്ക് കൂട്ടിയിരുന്നില്ല. നിരക്കു കൂട്ടിയതോടെ പുതിയ വരിക്കാരെ നേരിടുന്നതിൽ ജിയോയ്ക്ക് നേരിയ ഇടിവ് നേരിട്ടിരുന്നു. ഡിസംബറിൽ ജിയോയ്ക്ക് കേവലം 82,308 അധിക വരിക്കാരെയാണ് ലഭിച്ചതെങ്കിൽ ജനുവരിയിൽ ഇത് 65.55 ലക്ഷമായി ഉയര്‍ന്നിരുന്നു. എന്നാൽ ഫെബ്രുവരിയിൽ 62 ലക്ഷം പുതിയ വരിക്കാരെയാണ് ലഭിച്ചത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 38.28 കോടിയായി. നവംബറിൽ ജിയോയിലേക്ക് വന്നത് 88.01 ലക്ഷം പേരായിരുന്നു.
ഫെബ്രുവരി 29 നു ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണം 116.59 കോടിയാണ്. ഫെബ്രുവരിയിൽ 41.5 ലക്ഷം പേരാണ് പുതിയതായി ചേർക്കപ്പെട്ടത്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 34.67 ലക്ഷം വരിക്കാരെയാണ്.
ഫെബ്രുവരി മാസത്തിൽ ബിഎസ്എൻഎല്ലിന് പുതുതായി ലഭിച്ചത് 4.39 ലക്ഷം വരിക്കാരെയാണ്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 11.92 കോടി ആയി. ഭാർതി എയർടെലിന് ജനുവരിയിൽ 9.22 ലക്ഷം വരിക്കാരെ ലഭിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം വരിക്കാരുടെ എണ്ണം 32.90 കോടിയായി.
English Summary: Highlights ofTelecom Subscription Data as on 29thFebruary, 2020