ADVERTISEMENT

പല വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണ ക്യാമറകള്‍ ഇന്ന് സാധാരണമാണ്. സുരക്ഷക്കായി സജ്ജീകരിക്കുന്ന ഈ ക്യാമറകളുടെ സുരക്ഷാ പിഴവാണ് ഇപ്പോള്‍ ബ്രിട്ടിഷ് - ചൈനീസ് ഗവേഷകര്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. പ്രത്യേകിച്ചും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന സുരക്ഷാ ക്യാമറകളില്‍ നിന്നും സൈബര്‍ ക്രിമിനലുകളിലേക്ക് പല നിര്‍ണായക വിവരങ്ങളും ചോരുന്നുവെന്നതാണ് ആശങ്ക.

ഗൂഗിളിന്റെ നെസ്റ്റും ആമസോണിന്റെ റിഗ് റേഞ്ചും അടക്കമുള്ള നിരീക്ഷണ ക്യാമറകളുടെ സുരക്ഷാ പഴുതാണ് വെളിവാകുന്നത്. സ്മാര്‍ട് ഹോം ക്യാമറകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡു ചെയ്യുന്ന വിവരങ്ങളാണ് സുരക്ഷാ വീഴ്ചക്ക് കാരണമാകുന്നത്. ക്യാമറകളുടെ ദൃശ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും ഹാക്കര്‍മാര്‍ക്ക് നിര്‍ണായക വിവരങ്ങളാണ് ലഭിക്കുക. 

നിരീക്ഷണ ക്യാമറകള്‍ അവയുടെ പരിധിയിലെ ചലനങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. ഇടവിട്ട ദിവസങ്ങളില്‍ ക്യാമറകള്‍ പകല്‍ സമയത്ത് റെക്കോഡു ചെയ്യുന്നില്ലെങ്കില്‍ വീട്ടില്‍ ആളില്ലെന്ന് ഊഹിക്കാനുള്ള അവസരം ഹാക്കര്‍മാര്‍ക്ക് ലഭിക്കും. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.

വീടുകളില്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക സുരക്ഷാ ക്യാമറകളും ഇന്റര്‍നെറ്റുമായി ബന്ധമുള്ളതാണ്. ഇതുവഴി ഓഫിസിലോ മറ്റേതെങ്കിലും സ്ഥലത്തോ ആണെങ്കില്‍ പോലും നിരീക്ഷിക്കാന്‍ ഉടമകള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും. ഇന്റര്‍നെറ്റുമായുള്ള ക്യാമറയുടെ ബന്ധമാണ് ഹാക്കര്‍മാരെ വിവരം ചോര്‍ത്താന്‍ സഹായിക്കുന്നത്. 

നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ എന്‍ക്രിപ്റ്റഡാണെങ്കില്‍ പോലും എപ്പോഴെല്ലാം ക്യാമറ റെക്കോഡിങ് തുടങ്ങുന്നുവെന്നും അവസാനിക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ഹാക്കര്‍മാര്‍ക്ക് എടുക്കാനാകും. നിരീക്ഷണ ക്യാമറകളുടെ വിപണി അതിവേഗത്തിലാണ് വര്‍ധിക്കുന്നത്. 2023 ആകുമ്പോഴേക്കും ഏതാണ്ട് 1.3 ബില്യണ്‍ ഡോളറാണ് (ഏതാണ്ട് 9747 കോടിരൂപ) നിരീക്ഷണ ക്യാമറകളുടെ ആഗോള വിപണിയായി കണക്കാക്കപ്പെടുന്നത്. 

ഒരുകാലത്ത് ആഢംബരമായി കണക്കാക്കപ്പെട്ടിരുന്ന നിരീക്ഷണ ക്യാമറകള്‍ ഇപ്പോള്‍ സാധാരണയാണ്. ഭാവിയില്‍ ഇതിന്റെ ജനകീയത കൂടുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം ഉപകരണങ്ങളുടെ സുരക്ഷയെ ചൊല്ലിയുള്ള കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടത് ആവശ്യമാണെന്നാണ് ഗവേഷക സംഘത്തിലെ ഡോ. ഗരെത് ടൈസണ്‍ പറയുന്നത്. ലണ്ടന്‍ ക്യൂന്‍മേരി സര്‍വകലാശാലയിലെ ഇന്റര്‍നെറ്റ് ഡേറ്റ സയന്‍സ് വിഭാഗത്തിലെ സീനിയര്‍ അധ്യാപകനാണ് അദ്ദേഹം. ബെയ്ജിങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകരുമായി ചേര്‍ന്നാണ് ഡോ. ഗരെത് ടൈസണും സംഘവും പഠനം നടത്തിയത്. 

ഇന്റര്‍നെറ്റില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക്കുള്ളത് നെറ്റ്ഫ്‌ളിക്‌സ്, യുട്യൂബ്, തല്‍സമയ കായിക പരിപാടികള്‍ തുടങ്ങിയ വിഡിയോ സേവനങ്ങള്‍ക്കായാണ്. നിരീക്ഷണ ക്യാമറകള്‍ കൂടുതല്‍ സജീവമാകുന്നതോടെ നിരീക്ഷണ ക്യാമറകളിലെ തല്‍സമയ സ്ട്രീമിങ് സംവിധാനത്തിന്റെ ഉപയോഗം കൂടാന്‍ സാധ്യതയുണ്ട്. 

നിരീക്ഷണ ക്യാമറകള്‍ നിര്‍മിക്കുന്ന പേരുവെളിപ്പെടുത്താത്ത ഒരു കമ്പനിയുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഗവേഷകര്‍ക്ക് ഈ സുരക്ഷാ പാളിച്ചയെക്കുറിച്ച് ധാരണ വന്നത്. ഏതാണ്ട് 1.54 കോടി തല്‍സമയ സ്ട്രീമിങും 2.11 ലക്ഷത്തിലേറെ ആക്ടീവ് യൂസര്‍മാരുമാണ് ഈ കമ്പനിക്കുള്ളത്. ഇതില്‍ പ്രീമിയം, സൗജന്യ ഉപഭോക്താക്കളുണ്ട്.

ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ അപ്‌ലോഡു ചെയ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ദുരുപയോഗത്തിനുള്ള സാധ്യത തുറക്കുന്നുണ്ട്. ക്യാമറകളില്‍ നിന്നും ഏതെല്ലാം സമയത്ത് വിഡിയോ അപ്‌ലോഡു ചെയ്യുന്നുവെന്ന വിവരം ശ്രദ്ധിച്ചാല്‍ വീട്ടില്‍ എപ്പോഴെല്ലാം ആളുണ്ടാകുമെന്നും ഉണ്ടാകില്ലെന്നുമുള്ള സൂചന ലഭിക്കും. ഉദാഹരണത്തിന് ഇടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം ആറുമണിക്ക് തുടര്‍ച്ചയായി ക്യാമറയില്‍ നിന്നും വിഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ടെങ്കില്‍ വീട്ടിലുള്ളവര്‍ ജോലികഴിഞ്ഞ് വരുന്നത് ആ സമയത്താണെന്ന് ഊഹിക്കാം. 

ഉയര്‍ന്ന ഉപയോഗവും കൂടുതല്‍ ഫീച്ചറുകളും മൂലം പ്രീമിയം ഉപഭോക്താക്കള്‍ക്കാണ് സുരക്ഷാ ഭീഷണി കൂടുതലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്റര്‍നെറ്റിലൂടെ പങ്കുവെക്കുന്ന നിരീക്ഷണ ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുക മാത്രമാണ് ഇത് തടയാനുള്ള പോംവഴി. കംപ്യൂട്ടര്‍ കമ്മ്യൂണിക്കേഷന്റെ ഐഇഇഇ രാജ്യാന്തര കോണ്‍ഫറന്‍സില്‍ പഠനത്തിന്റെ വിശദാംശങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

English Summary: wireless security cameras in the UK at risk of being hacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com