ADVERTISEMENT

അമേരിക്കൻ കമ്പനികളെല്ലാം ചൈനയിലെ നിർമാണ പ്ലാന്റുകൾ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് പോകുകയാണ്. ഇതിനാൽ ചൈനീസ് കമ്പനികൾ പോലും അവരുടെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ കണക്കിലെടുത്ത് പ്ലാന്റുകൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് മാറ്റിതുടങ്ങി. ഇതിന്റെ ഭാഗമയി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുദൂരിൽ ഫാക്ടറി വികസിപ്പിക്കാൻ 100 കോടി ഡോളർ (ഏകദേശം 7500 കോടി രൂപ) വരെ നിക്ഷേപിക്കാനാണ് ഫോക്‌സ്‌കോൺ പദ്ധതിയിടുന്നത്. ആപ്പിളിന് ഐഫോണുകൾ നിർമിച്ചു നൽകുന്ന കമ്പനിയാണ് ഫോക്സ്കോൺ. 

 

ബെയ്ജിങും വാഷിങ്ടണും തമ്മിലുള്ള വാണിജ്യ യുദ്ധവും കൊറോണ വൈറസ് പ്രതിസന്ധിയും ഐഫോൺ നിർമാണത്തെ തടസ്സപ്പെടുത്തുന്നതിനിടയിലാണ് ഫോക്സ്കോണിന്റെ പുതിയ നീക്കം. ചൈനയിലെ ഐഫോൺ നിർമാണ പ്ലാന്റുകള്‍ പൂട്ടണമെന്ന് നേരത്തെ തന്നെ യുഎസ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനാൽ പതുക്കെ ചൈനയിലെ നിര്‍മാണം ഉപേക്ഷിക്കാനാണ് ആപ്പിളിന്റെ നീക്കമെന്നാണ് അറിയുന്നത്.

 

ഐഫോൺ ഉൽപാദനത്തിന്റെ ഒരു ഭാഗം ചൈനയിൽ നിന്ന് മാറ്റാൻ ആപ്പിളിൽ നിന്ന് ശക്തമായ ‌‍സമ്മർദമുണ്ടെന്ന് ഇക്കാര്യത്തിൽ നേരിട്ട് അറിവുള്ള ഒരു സ്രോതസ് വാർത്താ ഏജൻസി റോയിട്ടേഴ്സിനോട് പറഞ്ഞു. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരിക്കുന്നില്ലെന്നാണ് ഫോക്സ്കോൺ വക്താവ് പറഞ്ഞത്.

 

ചെന്നൈയിൽ നിന്ന് 50 കിലോമീറ്റർ പടിഞ്ഞാറുള്ള ശ്രീപെരുമ്പുദൂർ പ്ലാന്റിൽ ഫോക്‌സ്‌കോൺ ആസൂത്രണം ചെയ്ത നിക്ഷേപം മൂന്ന് വർഷത്തിനുള്ളിൽ നടക്കുമെന്നാണ് അറിയുന്നത്. ഇവിടത്തെ പ്ലാന്റിൽ നിന്ന് ഐഫോൺ എക്സ്ആർ നിർമിക്കാനാണ് പദ്ധതി. ആപ്പിളിന്റെ മറ്റ് ചില ഐഫോൺ മോഡലുകളും ഇന്ത്യയിലെ പ്ലാന്റിൽ നിന്ന് നിർമിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നും പദ്ധതികളെല്ലാം സ്വകാര്യമാണെന്നും വിശദാംശങ്ങൾ ഇനിയും തീരുമാനിച്ചിട്ടില്ലെന്നും ഫോക്സ്കോൺ വക്താവ് അറിയിച്ചു. ഫോക്‌സ്‌കോൺ പ്ലാന്റിൽ 6,000 ത്തോളം പേർക്ക് ജോലി ലഭിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ ഒരു പ്രത്യേക പ്ലാന്റും പ്രവർത്തിക്കുന്നു. ഇവിടെ ചൈനയുടെ ഷഓമി കമ്പനിയുമായി ചേർന്നാണ് സ്മാർട് ഫോണുകൾ നിർമിക്കുന്നത്.

 

ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കുമെന്ന് ഫോക്സ്കോൺ ചെയർമാൻ ലിയു യംഗ്-വേ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട് ഫോൺ വിപണിയായ ഇന്ത്യയിലെ സ്മാർട് ഫോൺ വിൽപ്പനയുടെ ഒരു ശതമാനം ആപ്പിളിനുണ്ട്. രാജ്യത്ത് കൂടുതൽ ഫോണുകൾ നിർമിക്കുന്നത് ഇറക്കുമതി നികുതി ലാഭിക്കാൻ ആപ്പിളിനെ സഹായിക്കും.

 

ഫോക്‌സ്‌കോൺ പോലുള്ള സ്ഥാപനങ്ങൾ ഇലക്‌ട്രോണിക്‌സ് നിർമാണം വർധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസം 665 കോടി ഡോളറിന്റെ പദ്ധതികളാണ് സർക്കാർ ആരംഭിച്ചത്. അഞ്ച് ആഗോള സ്മാർട് ഫോൺ നിർമാതാക്കൾക്ക് ആഭ്യന്തര ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആപ്പിൾ പ്രാദേശിക സാന്നിധ്യം വിപുലമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻനിര ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഉത്തേജനം നൽകും.

English Summary: Apple Supplier Foxconn To Invest $1 Billion In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com