ADVERTISEMENT

ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ അഞ്ചിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ധനകാര്യ സ്ഥാപനമായ ബ്ലൂംബർഗ് സൂചികയുടെ കണക്കുകൾ പ്രകാരം 77.4 ബില്യൺ ഡോളർ ആണ് മുകേഷ് അംബാനിയുടെ ആസ്തി. ഇതോടെ ഗൂഗിൾ സ്ഥാപകൻ ലാറി പേജ്, ടെസ്‌ല മേധാവി ഇലോൺ മസ്ക്, ഒറാക്കിൾ കോർപ് മേധാവി ലാറി എറിസൺ, ലോകത്തിലെ ഏറ്റവും വലിയ ധനികയായ ഫ്രാൻസിന്റെ ഫ്രാങ്കോയിസ് ബെറ്റൻ‌കോർട്ട് മേയേഴ്സ്, വാറൻ ബഫറ്റ് എന്നിവരെ പിന്തള്ളി അംബാനി അഞ്ചാം സ്ഥാനത്തെത്തി. പട്ടികയിലെ ഒരേയൊരു ഏഷ്യാക്കാരനാണ് മുകേഷ് അംബാനി. ചൈനീസ് കോടീശ്വരൻമാരായ ടെൻസെന്റ് മേധാവി പോണി മാ, ആലിബാബ മേധാവി ജാക്ക് മാ എന്നിവരെ നേരത്തെ തന്നെ അംബാനി കീഴടക്കി.

 

ജൂലൈ 23 ന് അംബാനിയുടെ ആസ്തി 1.84 ബില്യൺ ഡോളർ ഉയർന്ന് 77.4 ബില്യൺ ഡോളറിലെത്തി. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികൻ കൂടിയാണ് അദ്ദേഹം. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം, ഇന്ത്യയുടെ അടുത്ത അഞ്ച് ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തിയായ 5.44 ലക്ഷം കോടി രൂപയേക്കാൾ കൂടുതലാണ് അംബാനിയുടെ ആസ്തി - അസീസ് പ്രേംജി (16.9 ബില്യൺ ഡോളർ), ശിവദാർ (15.8 ബില്യൺ ഡോളർ), ഗൗതം അദാനി (12.6 ബില്യൺ ഡോളർ), രാധാകിഷൻ ദമാനി (11.8 ബില്യൺ ഡോളർ), സൈറസ് പൂനവാല (11.8 ബില്യൺ ഡോളർ).

 

റിലയൻസിന്റെ 42% ഓഹരി സ്വന്തമായുള്ള അംബാനിക്ക്, കമ്പനിയുടെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിലേക്കുള്ള വിദേശനിക്ഷേപങ്ങളാണ് നേട്ടമായത്. യുഎസ്, യുഎഇ രാജ്യങ്ങളിലെ നിരവധി കമ്പനികളാണ് ജിയോയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസ് കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 2021 മാർച്ചിനുമുൻപ് ബാധ്യതകളെല്ലാം തീർക്കുമെന്നായിരുന്നു മുകേഷ് അംബാനി 2019 ഓഗസ്റ്റിൽ ഓഹരിയുടമകൾക്കു വാഗ്ദാനം നൽകിയിരുന്നത്.

 

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണു ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ. 178 ബില്യൺ ഡോളറാണ് ആസ്തി. രണ്ടാം സ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന് (118 ബില്യൺ ഡോളർ). എൽ‌വി‌എം‌എച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് (93.6 ബില്യൺ ഡോളർ), ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ് (88.4 ബില്യണ്‍ ഡോളർ), എന്നിവരാണ് തുടർസ്ഥാനങ്ങളിൽ.

 

English Summary: Mukesh Ambani Becomes 5th Richest Man In The World, Leaving Elon Musk & Warren Buffett Behind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com