രണ്ടാം ‘ഡിജിറ്റൽ സ്ട്രൈക്കിൽ’ ചൈനീസ് കമ്പനികൾ വിയർക്കുന്നു; ആഘോഷിച്ച് ഇന്ത്യൻ കമ്പനികൾ
Mail This Article
47 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തെ ഇന്ത്യൻ ആപ് സ്രഷ്ടാക്കൾ സ്വാഗതം ചെയ്തു. നിരോധിച്ച ആപ്പുകളിൽ ഭൂരിഭാഗവും കഴിഞ്ഞ മാസം പൂട്ടിച്ച 59 ആപ്ലിക്കേഷനുകളുടെ ക്ലോണുകളായി പ്രവർത്തിക്കുന്നവയാണ്. ടിക് ടോക് പോലുള്ള ആപ്പുകൾ നിരോധിച്ചതോടെ ദേശി ആപ്പുകളുടെ ഉപയോക്താക്കൾ കുത്തനെ കൂടിയിട്ടുണ്ട്. ഇതിനിടെയാണ് കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.
ടിക് ടോക് പോലുള്ള നിരോധിത ആപ്പുകളുടെ വേഷത്തിൽ പ്രവർത്തിക്കുന്ന 47 ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (മീറ്റി) തീരുമാനിച്ചതിനെ രാജ്യത്തെ ആപ്, ടെക് കമ്പനികളെല്ലാം സ്വാഗതം ചെയ്തു.
ഞങ്ങളുടെ ഡേറ്റയെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്, അത് ഇന്ത്യയ്ക്കുള്ളിൽ തന്നെ നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ചിംഗാരിയിൽ ഞങ്ങൾ എല്ലായ്പ്പോഴും ഇത് ഉറപ്പുവരുത്തുന്നുണ്ട്. ഇതിനാൽ ചൈനയിൽ നിന്ന് ഒരിക്കലും ഫണ്ടുകൾ സ്വീകരിക്കാനോ അവരുടെ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനോ പദ്ധതിയില്ലെന്നും ചൈനീസ് ടിക് ടോക്കിന് പകരമുള്ള ദേശി ബദലായ ചിംഗാരിയുടെ സിഇഒയും സഹസ്ഥാപകനുമായ സുമിത് ഘോഷ് പറഞ്ഞു. ടിക് ടോക് നിരോധനം പ്രാബല്യത്തിൽ വന്നതിനുശേഷം ദശലക്ഷക്കണക്കിന് പേരാണ് ചിംഗാരി ഡൗൺലോഡ് ചെയ്യുന്നത്.
നിരോധിച്ച 59 ആപ്ലിക്കേഷനുകൾക്ക് രാജ്യത്തെ നിയമം കർശനമായി പാലിക്കാനോ ലംഘനങ്ങൾ ഉണ്ടായാൽ ഗുരുതരമായ നടപടി നേരിടാനോ സർക്കാർ നിർദ്ദേശിച്ചതിന് ശേഷമാണ് പുതിയ ഉത്തരവ്. ചൈനീസ് ആപ്പുകൾക്കെതിരായ പുതിയ നീക്കത്തെ വിഡിയോ ആപ്ലിക്കേഷനായ റിസ്സലിന്റെ സിഇഒയും സഹസ്ഥാപകനുമായ വിദ്യാ നാരായണനും സ്വാഗതം ചെയ്തു.
ദേശീയ സുരക്ഷാ പ്രശ്‌നങ്ങളെത്തുടർന്ന് ജൂൺ 29 ന് ടിക് ടോക്, വിചാറ്റ്, യുസി ബ്രൗസർ, ഷഓമിയുടെ എംഐ കമ്മ്യൂണിറ്റി എന്നിവയുൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിച്ചിരുന്നു. ഈ 47 ആപ്ലിക്കേഷനുകളും 59 ചൈനീസ് ആപ്ലിക്കേഷനുകളുടെ ക്ലോണുകളായി പ്രവർത്തിച്ചിരുന്നതിനാൽ ഈ രണ്ടാമത്തെ ഡിജിറ്റൽ സ്ട്രൈക്ക് ഒരു വലിയ നീക്കമാണ്.
നിരോധനം ഇന്ത്യൻ ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷിക്കുകയും ഈ ആപ്ലിക്കേഷനുകൾ നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്പോർട്സ് കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ റൂട്ടർ സിഇഒയും സഹസ്ഥാപകനുമായ പീയൂഷ് പറഞ്ഞു. നിരോധിച്ച 47 ആപ്ലിക്കേഷനുകളുടെ പട്ടിക സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഈ നടപടി കോടിക്കണക്കിന് ഇന്ത്യൻ മൊബൈൽ ഉപയോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
English Summary: Indian creators welcome 2nd ‘digital strike’ on Chinese apps