കരിപ്പൂർ റൺവേയ്ക്ക് പ്രശ്നമില്ല, ദുരന്തത്തിന് 2 കാരണങ്ങൾ, ടച്ച്ഡൗൺ വൈകിയെന്ന് വിദഗ്ധർ
Mail This Article
കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 18 പേർ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവരും മുൻപെ അപകടത്തിന്റെ കാരണങ്ങൾ വ്യോമയാന മേഖലയിലെ വിദഗ്ധർ നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്.
ദുരന്തം സംഭവിച്ചതു മുതൽ കരിപ്പൂര്‍ വിമാനത്താവളത്തെയാണ് മിക്കവരും കുറ്റപ്പെടുത്തിയിരുന്നത്. റൺവെ നീളം പോര, ടേബിൾടോപ്പ് സുരക്ഷിതമല്ല, മികച്ച സാങ്കേതിക സംവിധാനങ്ങളില്ല അങ്ങനെ നിരവധി കുറ്റപ്പെടുത്തലുകളാണ് കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ റൺവെക്കെതിരെ മിക്കവരും ആരോപിച്ചിരുന്നത്. എന്നാൽ ഇതൊന്നും അല്ല കാരണമെന്നാണ് മറ്റു ചില വ്യോമയാന വിദഗ്ധർ പറയുന്നത്.
കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾ ടോപ്പ് റൺവേ വലിയ വിമാനങ്ങൾക്ക് വരെ ലാൻഡ് ചെയ്യാൻ സജ്ജമാണെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മേധാവി അരുൺ കുമാർ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും പരിശോധിക്കുന്നതോടെ അപകട കാരണം വ്യക്തമാകും. ട്രാൻസ്ക്രിപ്റ്റുകളും എയർ ട്രാഫിക് കൺട്രോളർ (എടിസി) ട്രാൻസ്ക്രിപ്റ്റുകളും പഠിക്കേണ്ടതുണ്ട്. എന്നാൽ അവിടെ സംഭവിച്ചിരിക്കുന്നത് ടച്ച്ഡൗൺ വൈകിപ്പോയി എന്നതാണ്. എടിസി വിവരങ്ങൾ ഡീകോഡ് ചെയ്താൽ ഇക്കാര്യങ്ങൾ മനസ്സിലാകും. കരിപ്പൂരിലേത് 9,000 അടി റൺവേ ആയിരുന്നു, ഇത് വളരെ നീളമുള്ള റൺവേയാണ്. ഇതൊരു ചെറിയ റൺവേയല്ല. ഉദാഹരണത്തിന് പട്‌നയിലെ പോലെ 6,000 അടി റൺവെ അല്ല. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ മോഡൽ വിമാനത്തിനു ലാൻഡ് ചെയ്യാൻ കരിപ്പൂരിലെ റൺവെ ധാരാളമാണെന്നാണ് അരുൺ കുമാർ പറഞ്ഞത്. അതായത് റൺവെയ്ക്ക് പ്രശ്നങ്ങളില്ല, ലാൻഡ് ചെയ്തത് വൈകിപോയി, ടച്ച് ചെയ്യേണ്ട സ്ഥലത്തിറങ്ങിയില്ല.
ഈ റൺവേ വലിയ വിമാനങ്ങൾക്ക് വരെ മതിയായതാണ്. ഇതിനാൽ ഒരു ചെറിയ തരം വിമാനത്തിന് റൺവേയുടെ ദൈർഘ്യത്തെക്കുറിച്ച് പരാതിപ്പെടാൻ കഴിയില്ല. ലോകത്തെ ഏതൊരു റൺവേയിലും ടച്ച്ഡൗൺ വൈകുകയാണെങ്കിൽ അപകടം സംഭവിക്കും. 12,000 അടി റൺവേയാണെങ്കിൽ പോലും 8,000 അടിയിൽ ടച്ച്ഡൗൺ ചെയ്താൽ അപകടം സംഭവിക്കാം.
കരിപ്പൂരിലേത് ടേബിൾടോപ്പ് റൺവെയാണ് എന്നതാണ് മറ്റൊരു ആരോപണം. എന്നാൽ, ടേബിൾടോപ്പ് റൺവേകൾ പുതിയ സംഭവമല്ല. ലോകമെമ്പാടും ടേബിൾടോപ്പ് റൺവേകളുണ്ട്. ഇത് ഇന്ത്യയുടെ കണ്ടുപിടുത്തമല്ല. വിദേശരാജ്യങ്ങളിലെല്ലാം ടേബിൾടോപ്പ് വിമാനത്താവളങ്ങളുണ്ട്. കാഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ടേബിൾടോപ്പാണ്. സമാനമായി, യുഎസിലും യൂറോപ്പിലും ലോകമെമ്പാടും ടാബ്‌ലെറ്റ് റൺവേകളുണ്ട്. അപ്പോൾ പിന്നെ കരിപ്പൂർ വിമാനത്താവളത്തിന്റെ ടേബിൾടോപ്പ് പ്രശ്നമാണെന്ന് എങ്ങനെ പറയും എന്നാണ് വിദഗ്ധർ ചോദിക്കുന്നത്.
ഇത്തരം ടേബിൾടോപ്പ് റൺവേകളിൽ ലാൻഡ് ചെയ്യുമ്പോൾ പൈലറ്റുമാരാണ് വേണ്ട നടപടിക്രമങ്ങൾ ചെയ്യേണ്ടത്. കരിപ്പൂർ വിമാനത്താവളം ടേബിൾടോപ്പാണെന്നും 9,000 അടി വളരെ നീളമുള്ള റൺവേ എന്നും പൈലറ്റുമാർക്കും അറിയാം. ഇതിനു വേണ്ട രീതിയിലാണ് ലാൻഡിങ്, ടേക്ക് ഓഫ് ക്രമീകരിക്കേണ്ടത്.
∙ റെഡ്അലർട്ട് – മോശം കാലാവസ്ഥ
രണ്ടാമത്തെ കാരണം മോശം കാലാവസ്ഥയാണ്. ദുരന്തം നടന്ന ദിവസം മലപ്പുറം ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അന്ന് വൈകുന്നേരം പ്രദേശത്ത് കനത്ത മഴയും ലഭിച്ചിരുന്നു. രണ്ട് പൈലറ്റുമാർക്കും മോശം കാലാവസ്ഥയെക്കുറിച്ച് വിവരം ലഭിച്ചിരുന്നു എന്നാണ് എടിസി വക്താവ് പറഞ്ഞത്. മോശം കാലാവസ്ഥ തന്നെയായിരിക്കും വില്ലനായിരിക്കുക. കാലാവസ്ഥ ദാരുണമായ അപകടത്തിന് കാരണമായേക്കാം. പ്രദേശത്തെ മോശം കാലാവസ്ഥയെക്കുറിച്ചും ടെയിൽവിൻഡുകളെക്കുറിച്ചും രണ്ട് പൈലറ്റുമാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അരുൺ കുമാർ എൻഡിടിവിയോട് പറഞ്ഞത്.
വിമാനം റൺവേയുടെ പരിധിയിൽ നിന്ന് ഒരു കിലോമീറ്ററിലധികം താഴേക്കിറങ്ങിയിരുന്നു. വിമാനം സുരക്ഷിതമായി നിർത്തുന്നതിന് റൺവേയുടെ ശേഷിക്കുന്ന നീളം മതിയോ എന്ന നിഗമനത്തിലെത്തുന്നതിന് മുൻപ് അവർ പരിശോധിക്കുന്ന ഒരു പ്രധാന ഘടകമാണിതെന്ന് ഡിജിസിഎ വൃത്തങ്ങൾ സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി നിർത്തുന്നതിന് റൺവേയുടെ ശേഷിക്കുന്ന നീളം മതിയായില്ല എന്ന നിഗമനത്തിലെത്താൻ ഇതിൽ നിന്ന് സാധിക്കും. റൺവേയുടെ ഉപരിതലം നനഞ്ഞിരുന്നുവെന്നത് വ്യക്തമാണ്. അത് വിമാനത്തിന്റെ ബ്രേക്കിങ്ങിനെ ബാധിച്ചിരിക്കും.
English Summary: 'Touchdown Was Late', Air India Plane Pilots Were Told About Bad Weather