ADVERTISEMENT

ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവയുടെ ഗീക്‌ബെഞ്ച് ടെസ്റ്റ് ഫലങ്ങള്‍ പുറത്തായി. ഐഫോണ്‍ 12ന് സിംഗിൾ കോര്‍ പ്രകടനത്തില്‍ 1,588 പോയിന്റും, മള്‍ട്ടി കോര്‍ പ്രകടനത്തില്‍ 3,677 പോയിന്റും ലഭിച്ചെങ്കില്‍, ഐഫോണ്‍ 12 പ്രോയുടെ സിംഗിൾ കോര്‍ പ്രകടന മാര്‍ക്ക് 1,590ഉം, മൾട്ടി കോര്‍ പ്രകടന മാര്‍ക്ക് 3,881 ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐഫോണ്‍ 12 സീരിസ് ആപ്പിളിന്റെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ പ്രോസസറായ എ14 ബയോണിക് പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു.

 

കമ്പനിയുടെ മുന്‍ തലമുറയിലെ എ13 ബയോണിക് പ്രോസസറുമായി തട്ടിച്ചു നോക്കുമ്പോള്‍ സിംഗിൾ കോര്‍ പ്രകടനത്തില്‍ 20 ശതമാനം വര്‍ധനയാണു കണ്ടതെങ്കില്‍, മൾട്ടി കോര്‍ പ്രകടനത്തില്‍ 8 ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് ജിഎസ്എം അറീന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടല്‍ പറയുന്നു. ഐഫോണ്‍ 12 ന് 4ജിബി റാമാണ് ഉള്ളതെന്ന് കരുതുന്നു. ഐഫോണ്‍ 12 മിനിയ്ക്കും അതു ലഭിച്ചിരിക്കുമെന്നും കരുതുന്നു. (ആപ്പിള്‍ ഒരിക്കലും ഇതു വെളിവാക്കാറില്ല. ടിയര്‍ ഡൗണ്‍ ടെസ്റ്റുകളാണ് ഇതിന്റെ യാഥാര്‍ഥ്യം കണ്ടെത്തുന്നത്.) എഫോണ്‍ 12 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ക്ക് 6 ജിബി റാമാണെന്നാണ് അഭ്യൂഹം. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 

തങ്ങളുടെ എ14 ചിപ്പ് ആദ്യം അവതരിപ്പിക്കുമ്പോള്‍ ആപ്പിള്‍ പറഞ്ഞത് അതിന് മുന്‍തലമുറയിലെ എ13 ചിപ്പിനേക്കാള്‍ 40 ശതമാനം അധിക ശക്തിയുണ്ടാകുമെന്നായിരുന്നു. ജിപിയു കരുത്ത് 30 ശതമാനം വര്‍ധിക്കുമെന്നും കമ്പനി അറയിച്ചിരുന്നു. എന്നാല്‍, തൊട്ടുമുന്നിലെ തലമുറയായ എ13നെക്കുറിച്ച് കമ്പനി പരാമര്‍ശിച്ചില്ല എന്നത് ആ സമയത്തു തന്നെ ശ്രദ്ധയില്‍പ്പെട്ട സമയമാണ്. എന്തായാലും, ഇപ്പോള്‍ പുറത്തുവരുന്ന പരീക്ഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് തൊട്ടുപിന്നിലെ തലമുറയിലെ പ്രോസസറുമായി പറഞ്ഞറിയിക്കത്തക്കവണ്ണമുള്ള പ്രകടന വ്യത്യാസമില്ല എന്നു തന്നെയാണ്. എന്നാല്‍, പ്രോസസറുകള്‍ ശക്തമായിരിക്കാം, എന്നാല്‍ അവയുടെ മുഴുവന്‍ പ്രകടനവും പുറത്തെടുത്താല്‍, ഫോണിന്റെ ബാറ്ററി പ്രകടനം മോശമായേക്കുമെന്നതിനാല്‍ അതിനെ ഇപ്രകാരം ക്രമീകരിച്ചിരിക്കുന്നത് ആകാമെന്നും വാദമുണ്ട്. പുതിയ പ്രോസസര്‍, പുതിയ 5ജി ആന്റിന, പുതിയ സ്‌ക്രീന്‍ എന്നിയ്‌ക്കെല്ലാം ശക്തി പകരുമ്പോള്‍ ബാറ്ററി അധികം സമയത്തേക്ക് പ്രവര്‍ത്തിച്ചേക്കില്ല എന്നതാകണം പ്രോസസറിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിക്കാത്തതെന്ന അനുമാനവും ഉണ്ട്.

 

∙ സൂം എല്ലാ ഉപയോക്താക്കള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നല്‍കും

 

വിഡിയോ കോണ്‍ഫറന്‍സിങ് ഉപയോക്താക്കളുടെ പ്രിയ ആപ്പായ സൂമില്‍ അടുത്തയാഴ്ച മുതല്‍ എല്ലാ ഉപയോക്താക്കള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭിച്ചു തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഇതിലൂടെ കൂടുതല്‍ സ്വകാര്യതയും സുരക്ഷയും തങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും നല്‍കാനാകുമെന്ന് കമ്പനി അറിയിച്ചു. അതു കൂടാതെ, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ചുള്ള ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 200 ആയി വര്‍ധിപ്പിച്ചെന്നും കമ്പനി അറിയിച്ചു. ഇതൊടെ പുറമെ നിന്നുള്ള ആരെങ്കിലും മീറ്റിങുകള്‍ നിരീക്ഷിക്കുമെന്ന ഭയം വേണ്ടെന്നാണ് കമ്പനി പറുയന്നത്. എന്നാല്‍, ആദ്യകാലത്ത് ഇതൊരു ടെക്‌നിക്കല്‍ പ്രിവ്യൂ എന്ന രീതിയില്‍ മാത്രമായിരിക്കും ലഭ്യമാക്കുക എന്നും കമ്പനി പറഞ്ഞു.

 

ലഭിക്കുന്ന പ്രതികരണം വിശകലനം നടത്തി പോരായ്മ ഉണ്ടോ എന്നു കണ്ടെത്തിയ ശേഷം മാത്രമായിരിക്കും എല്ലാവര്‍ക്കും നൽകുക എന്നും സൂം പറയുന്നു. എല്ലാവര്‍ക്കും ഇതു ലഭിച്ചു തുടങ്ങണമെങ്കില്‍ 2021 വരെ കാത്തിരിക്കേണ്ടി വന്നേക്കും. എന്നാല്‍, ഇതൊരു വന്‍ മാറ്റമാണെന്ന് എടുത്തു പറയാന്‍ സൂം മറക്കുന്നില്ല. പുതിയ ഫീച്ചര്‍ പൂര്‍ണമായി തുടങ്ങിയാല്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന മീറ്റിങ്ങുകളെക്കുറിച്ച് സൂമിനു പോലും ഒരു പിടിയുമുണ്ടായിരിക്കില്ലെന്നു കമ്പനി പറയുന്നു. എന്നാല്‍, ഇതിന് എല്ലാ ഉപയോക്താക്കളും ഇ2ഇഇ ഫീച്ചര്‍ എനേബിൾ ചെയ്തിരിക്കണം. എന്നാല്‍, ഇതോടെ ആതിഥേയന്‍ എത്തുന്നതിനു മുൻപ് മീറ്റിങ്ങുകളില്‍ പ്രവേശിക്കാനോ, ക്ലൗഡ് റെക്കോഡിങ് നടത്താനോ സാധ്യമാകുകയുമില്ലെന്നും സൂം അറിയിച്ചു.

 

Bihar Election 2019

∙ ചൈനീസ് കമ്പനികളെ വിറപ്പിക്കുന്ന പരസ്യവുമായി മൈക്രോമാക്‌സ്

 

ചൈനീസ് കമ്പനികള്‍ കയറിക്കളിക്കാന്‍ തുടങ്ങിയതോടെ പിന്നോട്ടു പോയിരുന്ന മൈക്രോമാക്‌സ് പുതിയൊരു നീക്കത്തിനു തയാറെടുക്കുകയാണെന്ന് വാര്‍ത്തകള്‍. ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നാമമാത്രമായ സാന്നിധ്യമായി ഒതുങ്ങിയിരുന്നു. പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന സ്മാര്‍ട് ഫോണ്‍ നിരയെക്കുറിച്ചു പുറത്തുവിട്ട വിഡിയോയിലാണ് തങ്ങള്‍ തന്ത്രമൊരുക്കി കളിക്കാന്‍ പോകുന്നുവെന്ന വ്യക്തമായ സൂചന കമ്പനി നല്‍കുന്നത്. ഫോണിന്റെ നീല നിറത്തിലുള്ള കവറില്‍ ഇന്‍ (in) എന്ന് എഴുതിയിരിക്കുന്നു. ഇന്ത്യ എന്ന വ്യക്തമായ സൂചന നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്.

 

ചൈനാ വിരോധവും രാജ്യസ്‌നേഹവും തങ്ങള്‍ക്കു മുതലാക്കാനായേക്കുമെന്നു കരുതിയാണ് കമ്പനി തിരിച്ചുവരവിന് ഒരുങ്ങുന്നതെന്നാണ് സൂചന. കമ്പനി മേധാവി ചൈനയുടെ അതിര്‍ത്തിയിലെ നീക്കത്തെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി എന്നതും ശ്രദ്ധേയമാണ്. ഇന്‍ സീരിസ് ഫോണുകള്‍ രാജ്യസ്‌നേഹം ആളിക്കത്തിക്കുകയും പണം തങ്ങളുടെ പെട്ടിയില്‍ വീഴുകയും ചെയ്യുമെന്നു തന്നെയാകണം കമ്പനി കരുതുന്നത്. ഇന്‍ സീരിസില്‍ 7000-15000 രൂപ വരെ വിലയുള്ള ഹാന്‍ഡ്‌സെറ്റുകളാണ് ഇറക്കുക എന്നു കരുതുന്നു. എന്നാല്‍ 20,000- 25,000 റെയ്ഞ്ചിലും ഫോണിറക്കിയേക്കുമെന്നും കരുതുന്നു. രാജ്യസ്‌നേഹത്തിനു പുറമെ ചൈനീസ് കമ്പനികളെ കെട്ടുകെട്ടിക്കാനുള്ള എന്തു സൂത്രങ്ങളാണ് ഫോണില്‍ ഒളിപ്പിച്ചിരിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ല.

 

∙ ഇന്നലെ ഇന്റര്‍നെറ്റ് തലതല്ലി ചിരിച്ചത് എന്തിന്?

 

ബിഹാറില്‍ അസംബ്ലി തെരഞ്ഞെടുപ്പു സമയമാണ്. ഒരു ഗ്രാമീണനോട് അദ്ദേഹത്തിന്റെ പ്രദേശത്ത് വികാസ് (വികസനം) എത്തിയോ എന്ന് ഒരു ടിവി ചാനല്‍ റിപ്പോര്‍ട്ടര്‍ ചോദിച്ചതിന് അദ്ദേഹം നല്‍കിയ ഉത്തരമായണ് ഇന്നലെ ദേശീയ തലത്തില്‍ വൈറലായത്. പ്രാദേശിക ചാനലായ ബിഹാര്‍ തക് ആണ് ഗ്രാമീണനോട് ചോദ്യം ചോദിക്കുന്നത്. Kya aapke gaon me vikas pahuncha hai, അങ്ങയുടെ ഗ്രാമത്തില്‍ വികസനം എത്തിയോ എന്നാണ് റിപ്പോര്‍ട്ടറുടെ ചോദ്യം. അതിന് അദ്ദേഹം നല്‍കുന്ന മറുപടിയാണ് ഇന്റര്‍നെറ്റിനെ പൊട്ടിച്ചിരിപ്പിച്ചത്. ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി--'Vikas…hum nahi the yahan sir. Hum bimar the toh doctor ke yahan gaye the'' 'വികാസ്....ഞാനിവിടെയില്ലായിരുന്നു സാര്‍. എനിക്ക് അസുഖമായതിനാല്‍ ഞാന്‍ ഡോക്ടറുടെ അടുത്തായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്: https://bit.ly/3dGQQEc

 

പലരും ഇതു കേട്ടു പൊട്ടിച്ചിരിക്കുകയാണുണ്ടായതെങ്കിലും, ചിലരെങ്കിലും അദ്ദേഹം പറഞ്ഞത് ശരിയാണെന്നു പ്രതികരിക്കുകയുണ്ടായി. ഗ്രാമീണരോട് അവിടെ വന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നു റിപ്പോര്‍ട്ടര്‍. ഗ്രാമീണന്റെ നിഷ്‌കളങ്കത ആരാധ്യമായിരിക്കുന്നു എന്നും ചിലര്‍ പ്രതികരിച്ചു.

 

∙ ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ തത്സമയ അപ്‌ഡേറ്റ് നല്‍കുമെന്ന് ട്വിറ്റര്‍

 

ഇന്ത്യയിലെ തിരഞ്ഞെടുപ്പു ഫലറിപ്പോര്‍ട്ടിങ്ങില്‍ പുതിയൊരു അധ്യായം കുറിക്കുകയാണ് ട്വിറ്റര്‍. ഇലക്ഷന്‍ കമ്മിഷനുമായി സഹകരിച്ച് തത്സമയ റിസള്‍ട്ടുകള്‍ പുറത്തുവിടാനാണ് കമ്പനി ഒരുങ്ങുന്നത്. ഇലക്ഷന്‍ കമ്മിഷന്റെ ട്വിറ്റര്‍ അക്കൗണ്ടായ @ECISVEEP ലൂടെയായിരിക്കും കൃത്യമായ വിവരങ്ങള്‍ പുറത്തുവിടുക. കൃത്യവും, ആധികാരികവുമായ വിവരങ്ങള്‍ നല്‍കാനായി സ്ഥാനാര്‍ഥികളുടെ ലിസ്റ്റും, വോട്ടിങ് തിയതികളും, പോളിങ് ബൂത്തുകളെക്കുറിച്ചുള്ള വവിരങ്ങളും, ഇവിഎമ്മുകളുടെ വോട്ടര്‍ റജിസ്‌ട്രേഷനെക്കുറിച്ചുള്ള വിവരങ്ങളും തുടങ്ങി ഒട്ടനവധി തെരഞ്ഞെടുപ്പു കേന്ദ്രീകൃത വിഷയങ്ങള്‍ ഈ അക്കൗണ്ടില്‍ ലഭ്യമാക്കും. മുപ്പതിലേറെ ഹാഷ് ടാഗുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഇതാ ചിലത്: #AssemblyElections, #AssemblyPolls, #BiharAssemblyElections, #BiharElection, #BiharElections, #BiharPolls, #ECI, #Election, #ElectionDay, #EVM, #GeneralElections, #IndiaElections, #ParliamentaryElections, #PollingBooth, #VoterRegistration, #VotingDay, #VVPAT

 

English Summary: Apple iPhone 12 series Geekbench tests have to say about performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com