മോദിയുടെ സ്വകാര്യ വെബ്സൈറ്റ് ചോർന്നു, സംഭാവന നൽകിയവരുടെ ലിസ്റ്റ് പുറത്ത്
Mail This Article
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിലെ ഡേറ്റ ചോർന്നു. വെബ്സൈറ്റ് ഹാക്കിങ്ങിലൂടെ ചോർത്തിയ ഡേറ്റ ഡാർക്ക് വെബിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിലെ ഡേറ്റയും ചോർന്നിരിക്കുന്നത്.
സൈബർ സുരക്ഷാ സ്ഥാപനമായ സൈബിൾ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ചോർന്ന ഡേറ്റയിൽ 5,74,000 ഉപയോക്താക്കളുടെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ ഉൾപ്പെടുന്നു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ 2,92,000 പേരുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടും.
വെബ്‌സൈറ്റിന്റെ കോൺഫിഗറേഷനിലൂടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സെപ്റ്റംബർ 3 ന് സിആർടി-ഇന്ത്യയെ അറിയിച്ചിരുന്നുവെന്നാണ് സൈബിൾ പറഞ്ഞത്. ചോർന്ന ഡേറ്റാബേസുകളിൽ പ്രധാനമന്ത്രിയെ ഫോളോ ചെയ്യുന്നവരുടെ വ്യക്തിഗതമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ (പിഐഐ) ഉണ്ടെന്നും സൈബിൾ അറിയിച്ചു. സ്വകാര്യ ഡേറ്റയിൽ പേര്, ഇമെയിൽ ഐഡി, കോൺടാക്റ്റ് വിവരങ്ങൾ മുതലായ പിഐഐകൾ ഉൾപ്പെടുന്നുവെന്നും സൈബിൾ വ്യക്തമാക്കി.
പിഎംഐകൾക്ക് പുറമേ, ചോർന്ന ഡേറ്റ പിഎംഎൻആർഎഫിലേക്ക് സംഭാവന ചെയ്യുന്നതിനായി ദാതാക്കൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ കാണിക്കുന്നുവെന്ന് സൈബിൾ അവകാശപ്പെട്ടു. ബാങ്ക് റഫർ നമ്പർ, പേയ്‌മെന്റ് മോഡ് മുതലായ പബ്ലിക് ഇതര ഡേറ്റയും ഇതിൽ ഉൾപ്പെടുന്നു.
കോവിഡ് -19 ദുരിതാശ്വാസം, രാഷ്ട്രീയ പാർട്ടിയ്ക്കുള്ള സംഭാവന, സ്വച്ഛ് ഭാരത് പോലുള്ള മറ്റ് പദ്ധതികൾ എന്നിവയ്ക്കുള്ള സംഭാവനകളോ മൈക്രോഡൊണേഷനുകളോ സംബന്ധിച്ച ഡേറ്റയും ചോർന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. മോദിയുടെ സ്വകാര്യ വെബ്സൈറ്റ് ഡേറ്റ ഡാർക്ക് വെബിൽ ചോർന്നതായുള്ള ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ വന്നിട്ടില്ല.
English Summary: Donor data from PM Narendra Modi's personal website leaked on dark web: Report