ADVERTISEMENT

ഒരു മാർക്കറ്റ് സങ്കൽപിക്കുക. നിങ്ങളുടെ ഉൽപന്നങ്ങൾ കൊണ്ടുപോയി വിൽക്കാൻ കഴിയുന്ന അതിവിശാലമായ ഒരിടം. ആളുകൾ അവിടെ വന്നു സാധനങ്ങൾ വാങ്ങുന്നു, നിങ്ങൾ വരുമാനമുണ്ടാക്കുന്നു. അത്തരമൊരു വിപണി ഒരുക്കിത്തന്നവർ സ്വാഭാവികമായും അതിനൊരു വാടക അർഹിക്കുന്നുണ്ട്. ലോകമെങ്ങും അതാണ് രീതിയും നീതിയും. എന്നാൽ, നിങ്ങളുടെ വ്യാപാരം പൂർണമായും ആ വിപണിയെ മാത്രം ആശ്രയിച്ചാകുന്ന ഒരു ഘട്ടമെത്തുമ്പോൾ വിപണി നടത്തിപ്പുകാരൻ ഒരു ദിവസം പറയുന്നു - ഇനി മുതൽ എനിക്ക് വാടക വേണ്ട. നിങ്ങൾ ഇവിടെ വിൽക്കുന്ന ഓരോ ഉൽപന്നത്തിന്റെയും വിലയുടെ 30% എനിക്ക് വേണം. ഒരു ദിവസം നിങ്ങൾ 100 രൂപയുടെ കച്ചവടം നടത്തിയാൽ 30 രൂപ എനിക്ക്, 1 ലക്ഷം രൂപയുടെ കച്ചവടം നടത്തിയാൽ 30,000. സ്വാഭാവികമായും കച്ചവടക്കാർ പ്രതിഷേധിക്കും. ഇത് അനിതീയാണെന്ന് അവർ കുറ്റപ്പെടുത്തും. വിപണി ബഹിഷ്കരിക്കുകയോ സ്വതന്ത്ര വിപണി സൃഷ്ടിക്കുകയോ ചെയ്യും. ഇന്ത്യയിലെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡവലപ്പർമാരും ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഉടമയും പ്ലേസ്റ്റോർ എന്ന വലിയ വിപണിയുടെ നടത്തിപ്പുകാരനുമായ ഗൂഗിളും തമ്മിൽ ഏതാനും ആഴ്ചകളായി നടക്കുന്ന സംഘർഷം ചുരുക്കത്തിൽ ഇത്രയേ ഉള്ളൂ. ലോകത്തിലെ ഏറ്റവും വലിയ കുത്തകളിലൊന്നായ ഗൂഗിൾ, പേരിനു മാത്രം വരുമാനമുണ്ടാക്കുന്ന ആൻഡ്രോയ്ഡ് ഡവലപ്പർമാരെ കൊള്ളയടിക്കുന്നതിന്റെ നീതിയും ന്യായവും എന്താണ് ?

 

വരുമാനത്തിന്റെ 30% കമ്പനിക്കു വേണമെന്നത് ഗൂഗിൾ പ്ലേസ്റ്റോറിന്റെ പ്രഖ്യാപിത നയമാണ്. പ്ലേ സ്റ്റോറിൽ നിന്ന് നമ്മൾ ആപ്പുകൾ വിലകൊടുത്ത് വാങ്ങുമ്പോൾ ഇത് ഗൂഗിളിനു കിട്ടുന്നുമുണ്ട്. ആപ്പിനുള്ളിൽ നിന്നു നടത്തുന്ന വാങ്ങലുകളുടെ (In app purchases) കാര്യത്തിലും ഇതു തന്നെയാണ് ഗൂഗിളിന്റെ നയം. പ്ലേസ്റ്റോറിനുള്ളിൽ നടക്കുന്ന പണമിടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് ഗൂഗിളിന്റെ തന്നെ ബില്ലിങ് സംവിധാനമാണ്. അതുകൊണ്ട് തന്നെ പണമിടപാടു നടക്കുമ്പോൾ തന്നെ സ്വന്തം വിഹിതം ഗൂഗിൾ എടുക്കും.

 

ആപ്പിനുള്ളിലെ വാങ്ങലുകൾ നടക്കുന്നത് ഗൂഗിളിന്റെ ബില്ലിങ് സംവിധാനം വഴിയല്ലെങ്കിൽ ഗൂഗിളിന് തങ്ങളുടെ വിഹിതം കിട്ടില്ല.  ഇക്കാര്യത്തിൽ ഗൂഗിൽ കർശന നിലപാട് ഇതുവരെ സ്വീകരിച്ചിരുന്നില്ല. എന്നാൽ, അടുത്തിടെയുണ്ടായ ചില സംഭവങ്ങളാണ് നിലപാട് കർശനമാക്കാൻ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. പബ്ജിക്കൊപ്പം എത്തിയ സമാനമായ ബാറ്റിൽ റൊയാൽ ഗെയിമായ ഫോർട്‌നൈറ്റിനുള്ളിലെ പർചേസുകളുടെ പേരിലാണ് പ്രശ്നങ്ങളുടെ തുടക്കം. ഗെയിം സാമഗ്രികൾ കളിക്കാർക്ക് ആപ്പിനുള്ളിൽ നേരിട്ടുവിൽക്കുന്ന ഫോർട്നൈറ്റ് നിർമാതാക്കളായ എപിക് ഗെയിംസ് പലപ്പോഴും കളിക്കാർക്ക് ഓഫറുകളും നൽകാറുണ്ട്. ഈ ഇടപാടുകൾ ചട്ടലംഘനമാണെന്ന് ആരോപിച്ച് ആപ്പിന് ആദ്യം വിലക്കേർപ്പെടുത്തിയത് ആപ്പിളാണ്. ആപ്പ്സ്റ്റോറിൽ നിന്ന് ഫോർട്നൈറ്റ് ഗെയിം നീക്കിയതോടെ സമാനനിലപാടുമായി ഗൂഗിളും എത്തി. പ്ലേസ്റ്റോറിൽ നിന്നും ഗെയിം പുറത്ത്.

 

എന്നാൽ, അപ്രതീക്ഷിതമായിരുന്നു എപിക് ഗെയിംസിന്റെ ചുവടുവയ്പ്. ലോകമെങ്ങുമുള്ള ഫോർട്നൈറ്റ് കളിക്കാരെ അണിനിരത്തി ആപ്പിളിന്റെ വിവേചനം കമ്പനി തുറന്നുകാട്ടി. പ്രതീകാത്മകമായി ഒരു ദിവസം ഗെയിമിനുള്ളിൽ ആപ്പിൾ തീറ്റമത്സരവും നടത്തി. ആപ്പിളിനും ഗൂഗിളിനുമെതിരെ എപിക് ഗെയിംസ് കേസും ഫയൽ ചെയ്തു. ആപ്ലിക്കേഷൻ സ്റ്റോറുകളുടെ ചരിത്രം മാറ്റിയെഴുതിയ ചുവടുവയ്പായിരുന്നു അത്. നെറ്റ്ഫ്ലിക്സ്, സ്പോടിഫൈ തുടങ്ങിയ ആപ്പുകളും പ്ലേസ്റ്റോർ ബില്ലിങ് സംവിധാനത്തിനു പുറത്ത് ഉപയോക്താക്കളുമായി നേരിട്ട് ഇടപാടുകൾ നടത്തുന്നവയാണ്. ഇവയെ എല്ലാം വരുതിയിലാക്കാനും ഇവരുടെ വരുമാനത്തിന്റെ അവകാശപ്പെട്ട ഓഹരി സ്വന്തമാക്കാനുമായാണ് പ്ലേസ്റ്റോർ ബില്ലിങ് നയം ഗൂഗിൾ നവീകരിച്ചത്. ഇതനുസരിച്ച് ആപ്പുകൾ സ്വന്തം ബില്ലിങ് അവസാനിപ്പിച്ച് 2021സെപറ്റംബർ 30നകം എല്ലാ ഇടപാടുകളും പ്ലേസ്റ്റോർ ബില്ലിങ് സം

വിധാനത്തിനു കീഴിലാക്കിയില്ലെങ്കിൽ ആപ്പ് പ്ലേസ്റ്റോറിനു പുറത്താകും. ഈ നയമാണ് പേയ്ടിഎം ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ ആപ്പ് ഡവലപ്പർമാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

 

പേയ്ടിഎമ്മിന്റ നേതൃത്വത്തിൽ ഡവലപ്പർമാർ പരാതിയുമായി സർക്കാരിനെ സമീപിച്ചപ്പോൾ തങ്ങളുടെ പരാതി ആരോട് പറയണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് സർക്കാർ. കാരണം, ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ പേയ്മെന്റ് ഗേറ്റ്‍വേകളും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിനു കീഴിലാണ്. പക്ഷെ, പ്ലേസ്റ്റോറിലെ ബില്ലിങ് നയത്തിന്റെ പേരിൽ നിലപാട് കർക്കശമാക്കുന്ന ഗൂഗിൾ റിസർവ് ബാങ്കിനെ വകവയ്ക്കുന്നില്ല. ഗൂഗിൾ പേ എന്ന ഗൂഗിളിന്റെ യുപിഐ ആപ്പ് രാജ്യത്തെ ഏറ്റവും പ്രചാരമുള്ള യുപിഐ ആപ്പുകളിലൊന്നായി തുടരുമ്പോഴാണിത്. പ്ലേസ്റ്റോർ ഒരു പണമിടപാട് ആപ്പല്ലെന്നും അതുകൊണ്ട് തന്നെ രാജ്യത്തിന്റെ നിയമങ്ങളല്ല, തങ്ങളുടെ സ്വന്തം നിയമങ്ങളാണ് അവിടെ നടപ്പാകുക എന്നുമാണ് ഗൂഗിളിന്റെ നിലപാട്. സ്വതന്ത്ര ബില്ലിങ് നടത്തുന്ന ആപ്പുകളെ ഗൂഗിൾ വിലക്കും മുൻപ് ഗൂഗിൾ പ്ലേസ്റ്റോറിനെ വിലക്കി ഒരു പ്രാദേശിക ആപ്ലിക്കേഷൻ സ്റ്റോർ ഒരുക്കാൻ കഴിയുമോ എന്ന അന്വേഷണത്തിലാണ് ഡവലപ്പർമാർ. സ്വന്തമായി ആപ്പ്സ്റ്റോർ തുടങ്ങി പേയ്ടിഎം മാതൃക കാണിക്കുകയും ചെയ്തു.

 

എന്നാൽ, അത്ര എളുപ്പത്തിൽ ആർക്കും തുടങ്ങാൻ കഴിയുന്ന ഒന്നല്ല ആപ്ലിക്കേഷൻ സ്റ്റോർ. കഴിഞ്ഞ മാർച്ചിലെ കണക്കനുസരിച്ച് 29 ലക്ഷം ആപ്പുകളാണ് ഗൂഗിൾ പ്ലേസ്റ്റോറിലുള്ളത്. ഓരോ ആപ്പും സൂക്ഷ്മമായി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ പ്രവേശനം നൽകിയിട്ടുള്ളത്. ഓരോ അപ്ഡേറ്റിലും ഈ സുരക്ഷ വീണ്ടും പരിശോധിച്ചുറപ്പാക്കും. ഒരു സാധാരണ ടെക്നോളജി കമ്പനിക്ക് പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ഒരു ജോലിയല്ല ഇത്. ഗൂഗിൾ തന്നെ ഒരു പതിറ്റാണ്ടുകൊണ്ട് ഒരുക്കിയെടുത്ത മഹാപ്രസ്ഥാനമാണ് പ്ലേസ്റ്റോർ. എന്നാൽ അതിനൊരു പ്രാദേശികബദൽ അസാധ്യവുമല്ല. ചൈനീസ് കമ്പനിയായ വാവെയ്ക്ക് കഴിഞ്ഞ വർഷം യുഎസ് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് സ്വന്തമായി ആൻഡ്രോയ്ഡ് ഒഎസും ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ സ്റ്റോറും ഒരുക്കിയ വാവെയ് അത് തെളിയിച്ചതുമാണ്.

 

സ്വതന്ത്ര ആൻഡ്രോയ്ഡ് ആപ്പ്സ്റ്റോറുകൾ വേറെ അനേകമുണ്ട്. ആമസോൺ ആപ്പ്സ്റ്റോർ, എപികെ മിറർ, എപികെ പ്യൂർ, ആപ്റ്റോയ്ഡ്, എഫ്-ഡ്രോയ്ഡ്, സാംസങ് ഗ്യാലക്സി ആപ്പ്സ്, യാപ്സ്റ്റോർ തുടങ്ങിയവയൊക്കെ ഗൂഗിളുമായി ബന്ധമൊന്നുമില്ലാത്ത ആൻഡ്രോയ്ഡ് ആപ്പ്സ്റ്റോറുകളാണ്. ആത്മനിർഭർ ഭാരത് പദ്ധതിയിലുൾപ്പെടുത്തി ഇന്ത്യൻ ഡവലപ്പർമാർക്കു വേണ്ടി ഒരു ആപ്പ്സ്റ്റോർ എന്ന ആശയം വിവിധ കേന്ദ്രങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. അതു യാഥാർഥ്യമായാൽ സ്വാഭാവികമായും ഗൂഗിൾ പ്ലേസ്റ്റോർ അപ്രസക്തമാകും. പ്ലേസ്റ്റോറിനെക്കാൾ കുറഞ്ഞ നിരക്കിൽ ആപ്പുകൾ മറ്റ് സ്റ്റോറുകളിൽ ലഭ്യമാകുമ്പോൾ ഉപയോക്താക്കൾക്കും മറ്റൊന്ന് ആലോചിക്കേണ്ടതില്ല. ആപ്പ്സ്റ്റോർ കുത്തകയ്ക്കെതിരായി ഇപ്പോൾ ഉയർന്നിരിക്കുന്ന വിപ്ലവം ആറിത്തണുത്താലും അതു മുന്നോട്ട് വയ്ക്കുന്ന ചിന്ത അസ്തമിക്കുന്നില്ല. കൂടുതൽ ഉദാരമാവുകയോ കാലക്രമേണ അപ്രസക്തമാവുകയോ അല്ലാതെ ഗൂഗിളിനു മുന്നിലും മറ്റു വഴികളില്ല.

 

English Summary: Tolls on the Playstore market; Blindfolded Google Boss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com