ADVERTISEMENT

തങ്ങളുടെ ശക്തി ദുരുപയോഗം ചെയ്ത് എതിരാളികളുടെ കരുത്തിനെ കുറയ്ക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് 1 ട്രില്ല്യന്‍ ഡോളര്‍ കമ്പനിയായ ഗൂഗിളിനെ  അമേരിക്ക കോടതി കയറ്റുകയാണ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ഗൂഗിള്‍ എന്ന വമ്പന്‍ കമ്പനിക്ക് കാര്യമായ മാറ്റങ്ങള്‍ വരാം. ഒരു കാലത്ത് ഗൂഗിള്‍ എന്നാല്‍ ഇന്റര്‍നെറ്റ് എന്ന വാക്കിന്റെ പര്യായപദമായി പോലും ഉപയോഗിച്ചിരുന്നുവെന്നും ഓര്‍ക്കണം. അതിനു ശേഷം ഈ കമ്പനി ലോകമെമ്പാടുമുള്ള നൂറു കണക്കിനു കോടി ആള്‍ക്കാരുടെ ദൈനംദിന ജീവിതത്തിലേക്കു കൈകടത്താന്‍ തുടങ്ങുകയായിരുന്നു. ആ കമ്പനിയാണ് ഇപ്പോള്‍ അമേരിക്ക നേരിട്ടു നടത്തുന്ന ആദ്യ ഇടപെടല്‍ നേരിടുന്നത്. ഇത്തരം ഒരു ഇടപെടല്‍ അമേരിക്ക നടത്തിയത് 1990 കളിലായിരുന്നു- മൈക്രോസോഫ്റ്റ് കമ്പനിക്കെതിരെ. മറ്റു കമ്പനികളുടെ വളര്‍ച്ച മുരടിപ്പിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഗൂഗിളിനെതിരെയും ഉയര്‍ത്തിയിരിക്കുന്നത്.

 

സർക്കാരിന്റെ ആരോപണത്തില്‍ പറയുന്നത് അമേരിക്കയിലെ സേര്‍ച്ചുകളില്‍ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഗൂഗിളാണ്. മൊബൈലിലാണെങ്കില്‍ 95 ശതമാനവും. തങ്ങളുടെ സേര്‍ച്ചിന്റെ ഗുണനിലവാരം വച്ചല്ല ഗൂഗിള്‍ തങ്ങളുടെ എതിരാളികളെ പിന്നിലാക്കിയത് എന്നാണ് കമ്പനിക്കെതിരെ പഠനം നടത്തിയ അറ്റോര്‍ണി ജനറല്‍ ബില്‍ ബാറിന്റെ കീഴിലുള്ള ടീം കണ്ടെത്തിയത്. സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ക്കു കാശുകൊടുത്താണ് തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്തിയത് എന്നാണ് ഒരു കണ്ടെത്തല്‍. അതിന്റെ അനത്തര ഫലം എന്താണെന്നു ചോദിച്ചാല്‍ പരസ്യ വരുമാനത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഗൂഗിളിനെ വെല്ലുവിളിക്കാനാകാത്ത സ്ഥിതിയിലെത്തിയിരിക്കുകയാണ് എന്നും ബാര്‍ പറയുന്നു. ബില്ല്യന്‍ കണക്കിനു ഡോളര്‍ ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ക്കു നല്‍കിയാണ് അവരുടെ ബ്രൗസറുകളില്‍ ഡീഫോള്‍ട്ട് സേര്‍ച്ച് എൻജിനായി ഗൂഗിൾ കയറിക്കൂടിയിരിക്കുന്നത് എന്നത് കമ്പനിക്കെതിരെ വലിയ തെളിവായേക്കും.

 

എന്നാല്‍, ഗൂഗിളിനെ ചെറിയ കമ്പനികളാക്കാന്‍ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് ആ സാധ്യതയും നിലനില്‍ക്കുന്നുവെന്ന ഉത്തരമാണ് മറ്റൊരു ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനായ റയന്‍ ഷോര്‍സ് പറഞ്ഞത്. എന്നാല്‍ അതെല്ലാം കോടതിയുടെ പരിഗണനയ്ക്കു ശേഷമായിരിക്കും തീരുമാനിക്കപ്പെടുക. ഗൂഗിള്‍ അമേരിക്കക്കാരെ പരിക്കേല്‍പ്പിച്ചു എന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു ആരോപണം. ഗൂഗിളിനു പകരം ഒന്നുമില്ലെന്ന സാഹചര്യം ഉപയോക്താക്കള്‍ക്കും പരസ്യക്കാര്‍ക്കും ഗുണകരമല്ല. എന്നു പറഞ്ഞാല്‍ നൂതനത്വം കൊണ്ടുവരാനായി എല്ലാവരും ഗൂഗിളിനെ കാത്തിരിക്കണം. ഇതിനാല്‍ തങ്ങള്‍ കോടതിയോട് സേര്‍ച്ചില്‍ ഗൂഗിളിന്റെ മേല്‍ക്കോയ്മ ഇല്ലാതാക്കണമെന്നാണ് അപേക്ഷിക്കുന്നതെന്ന് ജസറ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരാതിയില്‍ പറയുന്നു. ഗൂഗിളിന്റെ പിടി വിടുവിക്കുക വഴി കൂടുതല്‍ നൂതനത്വം കൊണ്ടുവരാനായേക്കും.

 

എന്നാല്‍, ഈ കണ്ടെത്തലുകളെല്ലാം പാടെ തെറ്റാണ് എന്നാണ് ഗൂഗിള്‍ പ്രതികരിച്ചത്. ആളുകള്‍ ഗൂഗിള്‍ ഉപയോഗിക്കുന്നത് അവരുടെ സ്വന്തം തീരുമാനത്താലാണ്. അല്ലാതെ ആരും അടിച്ചേല്‍പ്പിച്ചതല്ലെന്നും കമ്പനി പറയുന്നു. ഈ നിയമനടപടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കമ്പനിയിലെ നിക്ഷേപകരെയും അശേഷം ബാധിച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ പറയുന്നു. എല്ലാം നടന്നു കഴിഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കുന്നതു പോലെയാണ് പുതിയ നീക്കമെന്നാണ് ഗവേഷകനായ നീല്‍ കാംപ്ലിങ് പറയുന്നത്. ബില്ല്യന്‍ കണക്കിനു ഡോളര്‍ ഗൂഗിള്‍ പല അടിസ്ഥാനസൗകര്യ വികസനത്തിനുമായി ചെലവഴിച്ചു കഴിഞ്ഞു. ധാരാളം പേരെ ജോലിക്കും വച്ചു. ഇതെല്ലാം പെട്ടെന്ന് മാറ്റിക്കളയാനാകില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, പുതിയ നീക്കം ട്രംപ് ഭരണകൂടവും പ്രതിപക്ഷമായ ഡെമോക്രാറ്റുകളും തമ്മില്‍ യോജിപ്പുണ്ടായിരിക്കുന്ന കാര്യങ്ങളിലൊന്നാണ് എന്നത് ഗൂഗിളിനു പ്രശ്മായേക്കും. അതിവേഗം എല്ലാ വമ്പന്‍ കമ്പനികളെയും ചെറിയ കമ്പനികളാക്കണം എന്നാണ് അമേരിക്കന്‍ സെനറ്റര്‍ എലിസബത് വാറന്‍ ട്വീറ്റു ചെയ്തത്.

 

∙ ഒന്നും സംഭവിച്ചേക്കില്ലെന്ന് വിദഗ്ധര്‍

 

കണ്‍സ്യൂമര്‍ സാങ്കേതികവിദ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്നിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസും, 11 സ്റ്റേറ്റുകളും ദീര്‍ഘകാലമായി ടെക്‌നോളജി ഭീമന്‍ ഗൂഗിളിനെതിരെ നടത്തിവന്ന അന്വേഷണത്തിലെ കണ്ടെത്തലുകളും, കമ്പനികള്‍ക്കെതിരെ എടുക്കേണ്ട നടപടികളും ഇപ്പോള്‍ വിശദീകരിച്ചിരിക്കുകയാണ്. ഏകദേശം രണ്ടു പതിറ്റാണ്ടു മുൻപ് അന്നത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായിരുന്ന മൈക്രോസോഫ്റ്റിന്റെ നടുവൊടിച്ചതിനു സമാനമാണ് സാഹചര്യമെങ്കിലും ഗൂഗിളിനെതിരെ കടുത്ത നടപടികള്‍ എടുത്തേക്കില്ലെന്നും, നടപടികള്‍ എടുത്താല്‍ തന്നെ അത് ഉപയോക്താവിന് അനുഭവപ്പെടാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പറയുന്നു. ടെക്‌നോളജി വ്യവസായത്തെ കുലുക്കിമറിക്കുന്ന നടപടികളാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും അത്തരത്തിലൊരു നീക്കവും ഇല്ലെന്നുമാണ് അവര്‍ പറയുന്നത്. ചെറിയൊരു വിറയല്‍ മാത്രമാണ്, ഭൂമികുലുക്കം അല്ല പുതിയ നടപടികളത്രെ. ഗൂഗിളിനെതിരെയുള്ള ആരോപണങ്ങള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് അടുത്തതായി കോടതിയില്‍ തെളിയിക്കേണ്ടി വരും. എന്നാല്‍ അത് എളുപ്പമുള്ള കാര്യമല്ല. ഇനി തെളിയിച്ചാല്‍ പോലും അത് ഉപയോക്താക്കള്‍ക്ക് അനുഭവവേദ്യമാകണമെന്നില്ല. അല്ലെങ്കില്‍ പല വര്‍ഷത്തിനു ശേഷം ചില മാറ്റങ്ങള്‍ വന്നേക്കാം.

 

വമ്പന്‍ സ്വകാര്യ ടെക്‌നോളജി കമ്പനികള്‍ക്ക് അമിത അധികാരം ലഭിച്ചിരിക്കുന്നു എന്നാണ് വര്‍ഷങ്ങളായി വാദിച്ചു വന്നത്. ഗൂഗിള്‍, ഫെയ്‌സ്ബുക്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്തുവരികയായിരുന്നു എന്നും ആരോപണമുണ്ട്. എന്നാല്‍, ഇവയെ നിലയ്ക്കു നിര്‍ത്താനുള്ള സർക്കാരുകളുടെ ശ്രമങ്ങള്‍ ഒരിക്കലും വിജയിച്ചില്ല. യൂറോപ്പില്‍, മൂന്നു വ്യത്യസ്ത ആന്റിട്രസ്റ്റ് നടപടികളിലായി ഗൂഗിളിനെതിരെ 9.46 ബില്ല്യന്‍ യൂറോ പിഴ ചുമത്തിയിരുന്നു. അമേരിക്ക ടെക്‌നോളജി കമ്പനികളുടെ പ്രവര്‍ത്തികളിലേക്ക് അന്വേഷണം നടത്തുന്നതു തന്നെ ഗുണകരമായി കാണണമെന്നു വാദിക്കുന്നവരും ഉണ്ട്. അതേസമയം, യൂറോപ്പ് സാങ്കേതികവിദ്യയോട് കൂടുതല്‍ ശങ്കയോടെയാണ് ഇടപെട്ടുവന്നത്. ഗൂഗിള്‍ ഇപ്പോഴും ചില യൂറോപ്യന്‍ യൂണിയന്‍ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന ആരോപണവും ഉണ്ട്. ഇത് കമ്പനി നിഷേധിക്കുന്നു. എന്നാല്‍, വന്‍ തുക പിഴയിടുക വഴി കമ്പനി യൂറോപ്പിനെ പഴയ രീതിയിലല്ല കാണുന്നത്. അവിടെ കുറച്ചുകൂടെ ശ്രദ്ധയോടെയാണ് ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍.

 

ഗൂഗിളിനെ ചെറിയ കമ്പനികളാക്കും എന്നൊക്കെയുള്ള വാദത്തില്‍ എന്തു കഴമ്പാണിരിക്കുന്നത്? എന്താണ് വെട്ടിമുറിക്കാനിരിക്കുന്നത്? എല്ലാം ഫ്രീയല്ലെ? എന്നാണ് നിയമജ്ഞനായ ക്രിസ്റ്റിയന്‍ ബെഗ്വിസ്റ്റ് ചോദിക്കുന്നത്. പരസ്യത്തില്‍ നിന്നാണ് ഗൂഗിള്‍ വരുമാനമുണ്ടാക്കുന്നത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള യുട്യൂബിനെയോ, ക്രോം ബ്രൗസറിനെയോ മറ്റാര്‍ക്കെങ്കിലും നല്‍കിയാലോ സ്വതന്ത്ര കമ്പനികളാക്കിയാലോ ഗൂഗിളിന് ഒന്നും സംഭിവച്ചേക്കില്ല. എന്നാല്‍, അവ ഇപ്പോഴത്തെ രീതിയില്‍ വിജയകരമായി പ്രവര്‍ത്തിക്കണമെന്നുമില്ലെന്നും അദ്ദേഹം പറയുന്നു. കമ്പനിയിലേക്ക് ബലമായി കയറി വെട്ടിമുറിക്കല്‍ നടപടികള്‍ (dismemberment) സ്വീകരിക്കുന്നില്ലെങ്കില്‍ ഗൂഗിള്‍ പഴയപടി തുടരുമെന്നാണ് അദ്ദേഹത്തിന്റെ വാദം. പുതിയ നീക്കങ്ങള്‍ ഗൂഗിളിനെ തീര്‍ത്തും ബാധിക്കാതിരിക്കുകയൊന്നുമില്ല. എന്നാലും, അവരുടെ മാര്‍ക്കറ്റ് മേധാവിത്വം നിലനില്‍ക്കുമെന്നു തന്നെയാണ് ആന്റിട്രസ്റ്റ് ലോയില്‍ വിദഗ്ധനായ ജോനതന്‍ റൂബിനും വിശ്വസിക്കുന്നത്.

 

English Summary: Google breakup may be needed to end violations of antitrust law: US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com