ADVERTISEMENT

ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ നീക്കത്തിന് കോംപറ്റീഷൻ കമ്മിഷൻ അംഗീകാരം നൽകി. ഇതോടെ ജെഫ് ബെസോസിന്റെ ആമസോണിന് വൻ തിരിച്ചടിയായി. ഫ്യൂച്ചര്‍ ഗ്രൂപ്പ് തങ്ങളുടെ റിട്ടെയില്‍ ബിസിനസ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 24,713 കോടി രൂപയ്ക്കു വില്‍ക്കുന്നതിനെതിരെ ആമസോണ്‍ രംഗത്തുവന്നിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാടു നടന്നാല്‍ റിലയന്‍സിന് ഇന്ത്യയിലെ 1 ട്രില്ല്യന്‍ ഡോളര്‍ മൂല്യമുള്ള ഓണ്‍ലൈന്‍ വില്‍പ്പനയുടെ കുത്തക ലഭിച്ചേക്കാമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓഫ്‌ലൈന്‍ വില്‍പ്പനാ ശൃംഖല ഇപ്പോള്‍ത്തന്നെ റിലയന്‍സിനു സ്വന്തമാണ്. അതും ഓണ്‍ലൈന്‍ വില്‍പ്പനയും ഒന്നിപ്പിച്ചാല്‍ റിലയന്‍സിനെ മറികടക്കാന്‍ സാധ്യമാവില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

 

2019-ൽ ഫ്യൂച്ചർ കൂപ്പണിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇടപാടെന്നായിരുന്നു ആമസോണിന്റെ വാദം. സിങ്കപ്പൂർ രാജ്യാന്തര ആർബിട്രേഷൻ സെന്ററിൽനിന്ന് ഇടപാട് താത്കാലികമായി തടഞ്ഞ് ആമസോൺ ഉത്തരവും നേടിയിരുന്നു. അതേസമയം, രാജ്യത്തെ കോടതി ഉത്തരവ് ശരിവെച്ചാൽ മാത്രമാണ് ഇടപാട് പ്രാബല്യത്തിൽ വരിക. എന്നാൽ, ഇതിനായി ഇരു കമ്പനികളും ശ്രമിക്കുന്നുണ്ട്.

 

∙ എന്താണ് കേസിനാസ്പദമായ വിഷയം?

 

തങ്ങളുമായി ഫ്യൂച്ചര്‍ ഗ്രൂപ്പ് നേരത്തെ ഏര്‍പ്പെട്ടിരുന്ന കരാറിന്റെ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നാണ് ആമസോണ്‍ കോടതിയില്‍ വാദിച്ചത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ അണ്‍ലിസ്റ്റഡ് ബിസിനസിന്റെ 49 ശതമാനം വാങ്ങാമെന്ന് കഴിഞ്ഞ വര്‍ഷം ആമസോണ്‍ കരാറിലെത്തിയിരുന്നു. തുടര്‍ന്ന് 3 മുതല്‍ 10 വര്‍ഷത്തിനിടയില്‍ ഫ്യൂച്ചര്‍ റീട്ടെയിലും വാങ്ങിക്കോളാമെന്നുമായിരുന്നു കരാര്‍. എന്നാല്‍, ഇതു ലംഘിച്ച് ഗ്രൂപ്പ് തങ്ങളുടെ കമ്പനി റിലയന്‍സിനു വില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആമസോണ്‍ കോടതിയെ സമീപിച്ചത്. തങ്ങള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതുവെര റിലയന്‍സുമായുള്ള ഇടപാട് നിർത്തിവയ്ക്കണമെന്നാണ് ഇടക്കാല വിധി. എമര്‍ജന്‍സി ആര്‍ബിട്രേറ്റര്‍ വി.കെ. രാജാ പുറപ്പെടുവിച്ച വിധിയെ ആമസോണ്‍ ആശ്വാസ വിധിയായാണ് കണ്ടത്.

 

അതേസമയം, തങ്ങള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ ഒരു താമസവുമല്ലാതെ പൂര്‍ത്തിയാക്കുമെന്നാണ് റിലയന്‍സ് റീട്ടെയില്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടു തന്നെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡ് എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ വിധി വന്ന ശേഷം പ്രഖ്യാപിക്കുകയായിരുന്നു. ശരിയായ നിയമോപദേശം ലഭിച്ച ശേഷമാണ് തങ്ങല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ വസ്തുതവകകള്‍ വാങ്ങിയത്. അത് ഇന്ത്യന്‍ നിയമപ്രകാരം നടപ്പാക്കുകയും ചെയ്യാം, ഒരു പ്രസ്താവനയില്‍ കമ്പനി പറഞ്ഞു. തങ്ങളുടെ അവകാശം ഉറപ്പിക്കാനായി, ഏറ്റെടുക്കല്‍ നടപടികള്‍ ഇനി ഒരു താമസവുമില്ലാതെ നടത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്.

 

English Summary: CCI approves Future Group-Reliance Retail deal, setback for Amazon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com