ADVERTISEMENT

ഇന്ത്യയുടെ വാക്‌സീന്‍ നിര്‍മാതാക്കളും, ആശുപത്രികളും ഉള്‍പ്പടെയുള്ള ആരോഗ്യ മേഖലയ്ക്കു നേരെ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 1നും നവംബര്‍ 25നും ഇടയില്‍ 70 ലക്ഷത്തിലേറെ ആക്രമണങ്ങള്‍ നടന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ആരോഗ്യ മേഖലയ്ക്കായി പ്രത്യേകം പിടിപ്പിച്ചിരക്കന്ന ത്രെറ്റ് ഇന്റലിജന്‍സ് സെന്‍സറുകളില്‍ നിന്നുള്ള ഡേറ്റ വിശകലനം നടത്തി സൈബര്‍പീസ് ഫൗണ്ടേഷന്‍ പുറത്തുവിട്ടതാണ് ഈ വിവരം. നിരന്തരം നടന്നുവരുന്ന ഈ ആക്രമണങ്ങളില്‍ ചില സവിശേഷ പ്രവണതകളും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ആവശ്യത്തിന് സുരക്ഷാ സംവിധാങ്ങള്‍ ഏര്‍പ്പെടുത്താത്ത, ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സിസ്റ്റങ്ങള്‍ക്കു നേരെയാണ് കൂടുതല്‍ ആക്രമണങ്ങളും. ഇത്തരം സിസ്റ്റങ്ങളിലെല്ലാം റിമോട്ട് ഡെസ്‌ക്ടോപ് പ്രോട്ടോക്കോള്‍ ഉപയോഗിച്ചിരിക്കുന്നു. കൂടാതെ, അവയിലെല്ലാം പഴയ വിന്‍ഡോസ് സോഫ്റ്റ്‌വെയറാണ് പ്രവര്‍ത്തിക്കുന്നത്. ഗവേഷകര്‍ പറയുന്നത് കോവിഡ്-19 തുടങ്ങിയ ശേഷമാണ് ആരോഗ്യ മേഖലയ്ക്കു നേരെ ഇത്രയധികം ആക്രമണങ്ങള്‍ നടന്നിരിക്കുന്നത് എന്നാണ്.

 

മെഡിക്കല്‍ നിര്‍മാണ മേഖല, ബില്ലിങ് സംവിധാനങ്ങള്‍, തുടങ്ങിയവയ്‌ക്കെതിരെ റാന്‍സംവെയര്‍ ആക്രമണങ്ങളാണ് നടത്തിയത്. ഇതിനായി നെറ്റ്‌വാക്കര്‍ റാന്‍സംവെയര്‍, പോണിഫൈനല്‍ റാന്‍സംവെയര്‍, മെയ്‌സ് റാന്‍സംവെയര്‍ തുടങ്ങിയവ ഉപയോഗിച്ചതായി ഗവേഷകര്‍ പറയുന്നു. ഒക്ടോബറില്‍ 5434825 ആക്രമണങ്ങളും, നവംബറില്‍ വെള്ളിയാഴ്ച വരെ 1643169 ആക്രമണങ്ങളും ഇന്ത്യന്‍ ആരോഗ്യ മേഖലയ്ക്കു നേരെ ഉണ്ടായെന്നാണ് ഗവേഷകര്‍ പുറത്തുവിടുന്ന വിവരം. ഇക്കാര്യത്തില്‍ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റും തങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അവരുടെ നിരീക്ഷണങ്ങള്‍ പ്രകാരം കോവിഡ്-19 വാക്‌സീനുകളുടെ വികസനമോ ചികിത്സയോ നടക്കുന്ന സ്ഥലങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. കാനഡ, ഫ്രാന്‍സ്, ഇന്ത്യ, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഫാര്‍മാ കമ്പനികള്‍ക്കു നേരെയാണ് കൂടുതലും ആക്രമണങ്ങളും നടക്കുന്നത്. കൂടുതല്‍ ആക്രമണങ്ങളും റഷ്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്‌ട്രോന്റിയം (Strontium) ആണ് നടത്തിയിരിക്കുന്നതെന്നു പറയുന്നു. ഉത്തര കൊറിയയില്‍ നിന്നുള്ള രണ്ട് ഗ്രൂപ്പുകളും ഇതില്‍ ധാരാളമായി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഇവ സിങ്ക്, സെറിയം എന്നീ ഗ്രൂപ്പുകളാണെന്നും മൈക്രോസഫ്റ്റ് നിരീക്ഷിക്കുന്നു.

 

∙ ഓണ്‍ലൈന്‍ ഉത്സവകാല വില്‍പന 58,000 കോടി രൂപ

 

ഓക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ നടന്ന ഇന്ത്യയുടെ ഉത്സവകാല വില്‍പനയില്‍ ഓണ്‍ലൈന്‍ കമ്പനികള്‍ ഏകദേശം 8.3 ബില്ല്യന്‍ ഡോളറിന്റെ അല്ലെങ്കല്‍ 58,000 കോടി രൂപയുടെ സാധനങ്ങള്‍ എത്തിച്ചുകൊടുത്തതായി റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനം വര്‍ധനയാണ് കാണിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഏകദേശം 35,000 കോടി രൂപയായിരുന്നു വില്‍പന എന്നാണ് ഗവേഷണ കമ്പനിയായ റെഡ്‌സിയര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. സെപ്റ്റംബറില്‍ 22,000 കോടി രൂപയുടെ വില്‍പന നടന്നുവെന്നും എന്നാല്‍, ഉത്സവ സീസണില്‍ വില്‍പന കുതിച്ചുയര്‍ന്നുവെന്നുമാണ് പറയുന്നത്. ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പും, ആമസോണുമാണ് ഇതില്‍ 88 ശതമാനം വില്‍പനയും നടത്തിയിരിക്കുന്നത്. എന്നാല്‍ ഈ രണ്ടു കമ്പനികളുടെ മാത്രം പ്രകടനം വിലയിരുത്തിയാല്‍ ഫ്‌ളിപ്കാര്‍ട്ടാണ് ബഹുദൂരം മുന്നിലത്രെ - അവര്‍ 66 ശതമാനം വില്‍പന നടത്തി.

 

ഓണ്‍ലൈന്‍ വില്‍പനക്കാരുടെ പ്രകടനം നോക്കിയാല്‍ മനസിലാകുന്നത് ഇന്ത്യക്കാര്‍ ഓണ്‍ലൈന്‍ വാങ്ങലില്‍ ആത്മവിശ്വാസമുള്ളവരായിരിക്കുന്നു എന്നാണെന്ന് ഗവേഷകര്‍ പറയുന്നു. ഓണ്‍ലൈന്‍ വ്യാപാര ചരിത്രത്തലെ ഏറ്റവും വലിയ വില്‍പനയാണ് ഈ വര്‍ഷം നടന്നിരിക്കുന്നത്. മൊബൈല്‍ ഫോണുകളാണ് ഏറ്റവുമധികം വിറ്റു പോയിരിക്കുന്നത്. നടന്ന വില്‍പനയുടെ 46 ശതമാനവും ഫോണകളാണ്.

 

∙ ഫെയ്‌സ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി ലിബ്രാ ജനുവരി ആദ്യം

 

ഫെയ്‌സ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സിയായ ലിബ്രാ അടുത്ത വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഉദ്ദേശിച്ചിരുന്നത്ര വിപുലമായ രീതിയിലുള്ള ഒന്നായിരിക്കില്ല അതെന്നും പറയുന്നു.

 

∙ അവധിക്കാല ബോണസായി ആമസോണ്‍ നല്‍കുന്നത് 500 ദശലക്ഷം ഡോളര്‍

 

തങ്ങളുടെ ജോലിക്കാര്‍ക്ക് അവധിക്കാല ബോണസായി 500 ദശലക്ഷം ഡോളര്‍ നല്‍കാന്‍ ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശ്രംഖലയായ ആമസോണ്‍ തീരുമാനിച്ചിരിക്കുന്നു. മുഴുവന്‍ സമയ ജോലിക്കാര്‍ക്ക് 300 ഡോളറും, കരാര്‍ ജീവനക്കാര്‍ക്ക് 150 ഡോളറും വീതം ലഭിക്കുമെന്നു പറയുന്നു.

 

∙ ഫൊട്ടോഗ്രാഫി ഉപകരണങ്ങളുടെ പ്രദര്‍ശനം ഫോട്ടോകിനാ നീട്ടിവച്ചു

 

ജര്‍മനിയിലെ കൊളോണില്‍ നടക്കേണ്ടിയിരുന്ന ഫൊട്ടോഗ്രാഫി ഉപകരണങ്ങളുടെയും മറ്റും ലോകത്തെ ഏറ്റവും വലിയ പ്രദര്‍ശനം അനന്തമായി നീട്ടിവച്ചതായി സംഘാടകര്‍ അറിയിച്ചു. 70 വര്‍ഷമായി നടന്നുവന്ന ഈ പരിപാടി കൊറോണാവൈറസ് ബാധയും, ഫൊട്ടോഗ്രാഫി വിപണിയില്‍ വന്നിരിക്കുന്ന ഇടിവും പരിഗണിച്ചാണ് മാറ്റിവച്ചിരിക്കുന്നത്.

 

∙ എംഐയുഐ 13 താമസിയാതെ നല്‍കാന്‍ ഷഓമി

 

തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ എംഐയുഐയുടെ പുതുക്കിയ പതിപ്പായ എംഐയുഐ 13 താമസിയാതെ പല മോഡലുകള്‍ക്കും നല്‍കാന്‍ ഒരുങ്ങുകയാണ് ഷഓമി. പോകോ, റെഡ്മി, എംഐ ബ്രാന്‍ഡിങ്ങിലുള്ള അടുത്ത കാലത്തിറങ്ങിയ പല മോഡലുകള്‍ക്കും പുതുക്കിയ വേര്‍ഷന്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കും.

 

∙ ആന്‍ഡ്രോയിഡ് ടിവികളില്‍ യുട്യൂബ് 8കെ സ്ട്രീമിങ്

 

തങ്ങളുടെ ആന്‍ഡ്രോയിഡ് സിസ്റ്റം ഉപയോഗിക്കുന്ന സ്മാര്‍ട് ടിവികളില്‍ യുട്യൂബ് 8കെ റെസലൂഷനില്‍ കാണാനുള്ള സംവിധാനം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ എന്ന് റിപ്പോര്‍ട്ട്. യുട്യൂബിന്റെ 2.12.08 വേര്‍ഷനിലാണ് ഇതു കാണുന്നതെന്നു പറയുന്നു. എന്നാല്‍ ഇതു പരിമിതമായിരിക്കുമെന്നും പറയുന്നു.

 

∙ റെഡ്മി നോട്ട് 9 പ്രോ 5ജി അവതരിപ്പിച്ചു

 

ഷഓമി തങ്ങളുടെ റെഡ്മി നോട്ട് 9 പ്രോ 5ജി, നോട്ട് 9 5ജി എന്നീ സ്മാര്‍ട് ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. പ്രോ മോഡലിന് 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റുള്ള സ്‌ക്രീനാണ് ഉളളത്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 750ജി പ്രോസസറില്‍ പ്രവര്‍ത്തിക്കുന്നു. 6ജിബി അല്ലെങ്കില്‍ 8ജിബി വേര്‍ഷനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. നോട്ട് 9 5ജി മെഡിയാ ടെക് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്നു.

 

English Summary: Surge in cyber attacks on Indian vaccine makers in Oct-Nov

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com