ആളുകളെ ‘തെറ്റിദ്ധരിപ്പിച്ച്’ ഹോട്ടലിൽ കയറ്റിയ ഗൂഗിൾ കുടുങ്ങി, പിഴ ഈടാക്കിയത് 9.4 കോടി രൂപ
Mail This Article
ഓൺലൈൻ സേർച്ചിങ് വഴി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലുകളിൽ കയറ്റിയതിന്റെ പേരിൽ ഗൂഗിളിന് 9.4 കോടി രൂപ പിഴ. ഫ്രാൻസിലെ ഹോട്ടലുകൾ ഗൂഗിളിന്റെ സേർച്ചിങ് ലിസ്റ്റിൽ റാങ്ക് ചെയ്തത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു എന്നാണ് ധനകാര്യമന്ത്രാലയം കണ്ടെത്തിയത്. 2019 ൽ ആരംഭിച്ച ഒരു മാസത്തെ അന്വേഷണത്തെ തുടർന്നാണ് ഗൂഗിളിനെതിരെ നടപടി സ്വീകരിച്ചത്. ഗൂഗിൾ അയർലൻഡും ഗൂഗിൾ ഫ്രാൻസും ചേർന്നാണ് 13.4 ലക്ഷം ഡോളർ (ഏകദേശം 9.4 കോടി രൂപ) പിഴയായി നൽകേണ്ടത്.
അറ്റൗട്ട് ഫ്രാൻസ് റാങ്കിങ്ങിന് പകരം ഗൂഗിൾ സ്വന്തം മാനദണ്ഡങ്ങൾക്കനുസൃതമായി ഒരു ലിസ്റ്റ് സ്ഥാപിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് ജനറൽ ഡയറക്ടറേറ്റ് ഫോർ കോമ്പറ്റീഷൻ, കൺസ്യൂഷൻ ആൻഡ് ഫ്രോഡ് കണ്ട്രോൾ (ഡിജിസിസിആർഎഫ്) പറഞ്ഞു. രാജ്യത്തെ ഔദ്യോഗിക ഹോട്ടൽ റാങ്ക് ലിസ്റ്റിങ് നടത്തുന്നത് അറ്റൗട്ട് ഫ്രാൻസ് ആണ്.
നിരവധി ഹോട്ടലുകളിൽ നിന്നുള്ള പരാതിയെ തുടർന്നാണ് ഗൂഗിളിന്റെ റാങ്കിങ് ലിസ്റ്റിലുള്ള 7,500-ലധികം ഹോട്ടലുകളെ വിലയിരുത്തിയത്. ഗൂഗിൾ താഴ്ന്ന റാങ്കിലുള്ള ഹോട്ടലുകളാണ് സേർച്ച് റിസൾട്ടിൽ ആദ്യ പേജിൽ തന്നെ ലിസ്റ്റ് ചെയ്തിരുന്നത്. സേർച്ച് എൻജിൻ 2019 സെപ്റ്റംബർ മുതൽ ഹോട്ടൽ റാങ്കിങ് രീതികളിൽ ഭേദഗതി വരുത്തിയതെന്നും അധികൃതർ പറഞ്ഞു.
ഉപഭോക്താക്കളെല്ലാം ഇപ്പോൾ എന്തിനും ഏതിനും ഗൂഗിളിൽ സേർച്ച് ചെയ്യുന്നവരാണ്. നല്ല ഭക്ഷണം കഴിക്കാനും താമസിക്കാനുമായി മികച്ച റെസ്റ്റോറന്റും സ്റ്റാർ ഹോട്ടലുകളും സേർച്ച് ചെയ്യുന്നവരെയാണ് ഗൂഗിൾ വഴിതെറ്റിക്കുന്നത്. താഴ്ന്ന നിലവാരമുള്ള ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും സേർച്ചിങ് പേജുകളിൽ കൂടുതൽ സ്റ്റാറുകളും മികച്ച റിവ്യൂകളും നൽകി ഉപഭോക്താക്കളെ വഞ്ചിക്കപ്പെടുന്നുണ്ട്.
English Summary: Google Fined $1.3 Million in France Over Hotel Ranking Practices