ഐഫോണ്‍ 13 പ്രോയക്ക് 1ടിബി സ്റ്റോറേജ്, ഓള്‍വെയ്സ് ഓണ്‍ സ്ക്രീൻ വരുമെന്നും ഇല്ലെന്നും?
Mail This Article
ഈ വര്‍ഷത്തെ ഐഫോണ്‍ അവതരണത്തിന് ഇനിയും ഏതാനും മാസങ്ങള്‍ മാത്രമാണുള്ളത്. മുന്‍ വര്‍ഷങ്ങളിലേതു പോലെ അതിന്റെ നിര്‍മാണത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മുന്‍ അനുഭവങ്ങള്‍ വച്ചു നോക്കിയാല്‍ ഇവയില്‍ പലതും സത്യമായിത്തീരുമെന്നും കാണാം. ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്ന അഭ്യൂഹങ്ങളിലൊന്ന് ഈ വര്‍ഷം ഇറക്കുന്ന ഐഫോണ്‍ പ്രോ മോഡലുകളില്‍ 1ടിബി സ്റ്റോറേജ് വേരിയന്റും കണ്ടേക്കും എന്നതാണ്. ഐഫോണ്‍ 13 പ്രോ, പ്രോ മാക്സ് വേരിയന്റുകള്‍ക്കായിരിക്കും 1ടിബി സ്റ്റോറേജ് ഉണ്ടാകുക. അതേസമയം, കഴിഞ്ഞവര്‍ഷം ഐഫോണ്‍ 11 പ്രോ മോഡലുകളില്‍ അവതരിപ്പിച്ച ലൈഡാര്‍ (LiDAR ) സാങ്കേതികവിദ്യ ഈ വര്‍ഷം എല്ലാ മോഡലുകള്‍ക്കും കണ്ടേക്കുമെന്നും വാര്‍ത്തകളുണ്ട്. ഈ വര്‍ഷം 120ഹെട്സ് റിഫ്രെഷ് റേറ്റുള്ള പ്രോമോഷന് ഡിസ്പ്ലെയും ഈ വര്‍ഷത്തേ പ്രോ മോഡലുകള്‍ക്കെങ്കിലും ഉണ്ടായിരിക്കുമെന്നും പറയുന്നു.
∙ ഓള്‍വെയ്സ് ഓണ്‍ സ്ക്രീനുള്ള ഐഫോണ്‍ വരുമെന്നും ഇല്ലെന്നും
ഈ വര്‍ഷത്തേ മോഡലുകളില്‍ ഓള്‍വെയ്സ് ഓണ്‍ ഡിസ്പ്ലെ ഫീച്ചറും ഉള്‍ക്കൊള്ളിച്ചേക്കും. എന്നാല്‍, ഓള്‍വെയ്സ് ഓണ്‍ ഡിസ്പ്ലെയില്‍, സമയം, ബാറ്ററി ശതമാനം, ഇന്‍കമിങ് നോട്ടിഫിക്കേഷനുകള്‍ എന്നിവ മാത്രമായിരിക്കും കാണിക്കുക എന്നും പറയുന്നു. അതേസമയം, ബാറ്ററി പ്രശ്നം ഉണ്ടായേക്കാവുന്നതിനാല്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കാൻ സാധ്യതയില്ലെന്നു വാദിക്കുന്നവരും ഉണ്ട്. ഇതുപോലെ, കഴിഞ്ഞ വര്‍ഷത്തേ മോഡലുകളെ അപേക്ഷിച്ച് നോച്ചിന്റെ വലുപ്പം കുറഞ്ഞേക്കും. ഈ വര്‍ഷത്തെ മോഡലുകളുടെ മറ്റൊരു ഫീച്ചര്‍ ക്യാമറയില്‍ സെന്‍സര്‍-ഷിഫ്റ്റ് ഒപ്ടിക്കല്ഇമേജ് സ്റ്റബിലൈസേഷന്‍ ആയിരിക്കുമെന്ന് ഡിജിടൈംസ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. നിലവില്‍ ഐഫോണ്‍ 12 പ്രോ മാക്സില്‍ മാത്രമാണ് ഇതുള്ളത്. സാധാരണ ഇമേജ് സ്റ്റബിലൈസേഷന്‍ ലെന്‍സുകളിലാണ് ഉള്‍പ്പെടുത്തുക. സെന്‍സറില്‍ സ്റ്റബിലൈസേഷന്‍ എത്തുകവഴി കൈയ്യും മറ്റും അനങ്ങുന്നതു മൂലം ഉണ്ടാകുന്ന ഇളക്കം കൂടുതല്‍ കുറയ്ക്കാനാകും. ഇതുവഴി ഫോട്ടോയുടെയും വിഡിയോയുടെയും മികവു വര്‍ധിക്കും.
∙ ഗൂഗിളിനെതിരെ കര്‍ണ്ണാടകയില്‍ രോഷമുയര്‍ന്നത് എന്തിന്?
ഇന്ത്യയിലെ ഏറ്റവും അവലക്ഷണമായ (ugliest) ഭാഷയേതാണ് എന്ന ചോദ്യത്തിന് 'കന്നട' എന്ന ഉത്തരം നല്‍കിവന്ന ഗൂഗിളിനെതിരെ കര്‍ണ്ണാടകയില്‍ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ജനങ്ങളുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് സർക്കാർ ഗൂഗിളിനെതിരെ കേസുകൊടുക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. എന്തായാലും ഇതേത്തുടര്‍ന്ന് ഈ സംഭവത്തില്‍ ഗൂഗിള്‍ ഖേദംപ്രകടിപ്പിക്കുകയും സേര്‍ച്ച് ഫലം നീക്കംചെയ്യുകയുമുണ്ടായി. ഗൂഗിളിനെതിരെ കേസുകൊടുക്കാന്‍ താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നും, കന്നടയ്ക്ക് അതിന്റെ ചരിത്രം തന്നെയുണ്ടെന്നും, അതിന് 2,500 വര്‍ഷത്തെ പഴക്കമുണ്ടെന്നും, തങ്ങളുടെ ഭാഷ കന്നട സംസാരിക്കുന്നവരുടെ അഭിമാനമാണെന്നുമാണ് സംസ്കാരിക മന്ത്രി അരവിന്ദ് ലിംബവലി ഈ വിവാദത്തെക്കുറിച്ച് പ്രതികരിച്ചത്. കന്നട സംസാരിക്കുകന്നവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച ഗൂഗിള്‍ ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, ഈ സേര്‍ച്ച് റിസള്‍ട്ട് ഗൂഗിളിന്റെ അഭിപ്രായമല്ല എന്നാണ് ഗൂഗിള്‍ പ്രതികരിച്ചത്. സേര്‍ച്ച് എപ്പോഴും കൃത്യതയുള്ളതാകണമെന്നില്ല. ഇന്റര്‍നെറ്റില്‍ ലഭ്യമായ ഉള്ളടക്കം ഉപയോഗിച്ചാണ് അത് പ്രവര്‍ത്തിക്കുന്നത്. ചിലപ്പോള്‍ അപ്രതീക്ഷിത റിസള്‍ട്ടുകളും സേര്‍ച്ച് വഴി ഉണ്ടാകാം. എന്നാല്‍, ഇത്തരമൊരു പ്രശ്നമുണ്ടെന്നു കണ്ടാല്‍ ഒട്ടും അമാന്തിക്കാതെ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും ഗൂഗിള്‍ പ്രതികരിച്ചു. അതേസമയം, ഇത് ഗൂഗിളിന്റെ അഭിപ്രായമല്ലെന്നും കമ്പനി പറഞ്ഞു. കന്നടക്കാരുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിച്ചതില്‍ ക്ഷമചോദിക്കുകയും ചെയ്തു ഗൂഗിള്‍. മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തുടങ്ങി പലരും ഗൂഗിളിനെതിരെ പ്രതികരിച്ചു രംഗത്തെത്തിയിരുന്നു. ഈ ആഴ്ച തന്നെയാണ് GOD (ക്യാപ്പിറ്റല്‍ ലെറ്ററുകള്‍ മാത്രം ഉപയോഗിച്ച്) എന്ന വാക്കിന്റെ മലയാളം അര്‍ഥമെന്തെന്നു സേര്‍ച്ചിനു ലഭിച്ചിരുന്ന ഉത്തരവും ഗൂഗിള്‍ നീക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
∙ ട്വിറ്റര്‍ ബ്ലൂ ഉപയോഗിക്കാന്‍ എത്ര രൂപ നല്‍കണം?
പ്രമുഖരില്‍ പലരും ഉപയോഗിക്കുന്ന സമൂഹ മാധ്യമ സേവനമാണ് ട്വിറ്റര്‍. കുറിയ സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കുന്ന ട്വിറ്ററിന്റെ പണമടച്ചുള്ള സേവനം എത്തുകയാണ്. നടത്തിയ ട്വീറ്റ് ഡിലീറ്റു ചെയ്യല്‍ അടക്കം പല ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചായിരിക്കും ഇത് എത്തുക. ഈ സബ്സ്ക്രിപ്ഷന് പാക്കേജ് ഐഒഎസിലെ ട്വിറ്റര്‍ ആപ്പില്‍ ലൈവ് ആകാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതിമാസം 269 രൂപയായിരിക്കും ഇന്ത്യയില്‍ നല്‍കേണ്ടത് എന്നാണ് മനസ്സിലാക്കുന്നത്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ആപ് ഉപയോഗിക്കുന്നവര്‍ക്ക് എന്നാണ് ട്വിറ്റര്‍ ബ്ലൂ എത്തുക എന്ന് അറിയില്ല. അണ്‍ഡൂ ട്വീറ്റ്, ഫോള്‍ഡറുകള്‍ ബുക്ക് മാര്‍ക്ക് ചെയ്യാനുള്ള അവസരം, റീഡര്‍ മോഡ് തുടങ്ങിയവയാണ് സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്കു ലഭിക്കുന്ന ഫീച്ചറുകള്‍. അതേസമയം, ട്വിറ്റര്‍ ബ്ലൂവും വേരിഫൈ ചെയ്ത ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കു നല്കുന്ന ബ്ലൂ ടിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും കമ്പനി അറിയിച്ചു.
∙ അടുത്ത തലമുറ വിന്‍ഡോസ് ജൂണ്‍ 24ന് അവതരിപ്പിക്കും
ജൂണ്‍ 24ന് നടത്തുന്ന ചടങ്ങില്‍ തങ്ങളുടെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത തലമുറയിലെ പതിപ്പ് അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്നതിൽ വച്ച് ഏറ്റവും വലിയ അപ്ഡേറ്റ് എന്നാണ് കമ്പനി മേധാവി സത്യ നദെല പറഞ്ഞിരിക്കുന്നത്. ഡവലപ്പര്‍മാര്‍ക്കും, ക്രീയേറ്റര്‍മാര്‍ക്കും ഇത് കൂടുതല്‍ ഉപകരിക്കുമെന്നും കമ്പനി പറയുന്നു.
∙ ടെസ്ല ഇന്ത്യ സീനിയര്‍ മാനേജ്മെന്റിനെ നിയമിക്കുന്നു
ഇലക്ട്രിക് കാര്‍ നിര്‍മാതാവ് ടെസ്ല ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഒരുങ്ങുകയാണ്. സീനിയര്‍ ലെവലിലുള്ള ജോലിക്കാരെ നിയമിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍ എന്നു വര്‍ത്തകള്‍ പറയുന്നു. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സസ് എന്നീ വിഭാഗങ്ങളുടെ മേധാവികളെയാണ് കണ്ടെത്തി നിയമിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ഈ വര്‍ഷം ജനുവരിയില്‍ കമ്പനിയുടെ മേധാവി ഇലോണ്‍ മസ്ക് തന്നെ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഉറപ്പുനല്‍കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഒരു ഓഫിസ്, ഷോറൂമുകള്‍, റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ്സെന്റര്‍, സാധിക്കുമെങ്കില്‍ ഒരു ഫാക്ടറി എന്നിവ ഇന്ത്യയില്‍ തുടങ്ങാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാലു വര്‍ഷമായി ടെസ്ലയില് പ്രവര്‍ത്തിക്കുന്ന പ്രശാന്ത് മേനോന് ആയിരിക്കും ടെസ്ല ഇന്ത്യയുടെ മേധാവി. ഇന്ത്യയിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തു പ്രഖ്യാപിച്ചേക്കാവുന്ന ഇളവുകള്‍ക്കായി കാത്തിരിക്കുകയാണ് കമ്പനി എന്നും പറയുന്നു. ഒരു ഇലക്ട്രിക് കാര്‍ സ്വന്തമാക്കാന്‍ ഗുഡ്സ് ആന്‍ഡ് സെയില്‍സ് ടാക്സില്‍ ഇളവ് വരുത്തിയേക്കുമെന്നാണ് വാര്‍ത്തകള്‍. ഇന്ത്യയുടെ പ്രൊഡക്ഷന്‍ ലിങ്ക്ട് ഇന്സെന്റീവ്പ്രോഗ്രാമിന്റെ ഗുണഭോക്താവായി ഇന്ത്യയിലേക്കു വരാന്‍ സാധിക്കുമോ എന്നും കമ്പനി അന്വേഷിക്കുന്നുണ്ട്.
അതേസമയം, ടെസ്ലയുടെ ഇന്ത്യാ പ്രവേശം വിഷമംപിടിച്ചതായിരിക്കാമെന്നു കരുതുന്നവരും ഉണ്ട്. കാരണം ചൈനയെ പോലെയല്ലാതെ ഇന്ത്യ ഇതുവരെ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളെ ആകര്‍ഷിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന കാര്യമാണ് ഇങ്ങനെ ചിന്തിക്കന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയ്ക്കു പുറത്ത് തങ്ങളുടെ ആദ്യ ഫാക്ടറി ടെസ്ല സ്ഥാപിക്കുന്നത് ചൈനയിലെ ഷാങ്ഹായിലാണ്. ചൈനയിലെ വാഹന വില്പനയുടെ 6 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. അതേസമയം, ഇന്ത്യയില്‍ അത് ഇപ്പോഴും 1 ശതമാനത്തില്‍ താഴെയാണ്. ടെസ്ല വാഹനങ്ങളുടെ വിലക്കൂടുതലും ഇന്ത്യയില്‍ അതിന്റെ ഭാവി അത്ര ശോഭനമായേക്കില്ലെന്ന വാദമുയര്‍ത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ധാരാളം വാഹനങ്ങള്‍ വിറ്റുപോയാല്‍ മാത്രമായിരിക്കും വില്പനാനന്തര സേവനങ്ങളും മറ്റും നഷ്ടമില്ലാതെ വ്യാപിപ്പിക്കാന്‍ സാധിക്കൂ എന്നും വാദമുണ്ട്.
English Summary: iPhone 13 pro Max 1TB storage, Lidar sensors all models