ADVERTISEMENT

പെഗസസിന്റെ ദുരുപയോഗം വെളിച്ചത്തു വരുന്നതിന്റെ കേവലം രണ്ടാഴ്ച മുൻപ് ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ പുറത്തിറക്കിയ ഒരു നയരൂപീകരണ രേഖയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തങ്ങളുടെ സേവനം തേടുന്നത് രാജ്യങ്ങളും, രാജ്യങ്ങളുടെ ഏജന്‍സികളുമാണ്. അവര്‍ മൗലിക സ്വാതന്ത്ര്യത്തിന് തടയിടാന്‍ ശ്രമിച്ചേക്കാമെന്നാണ് നയരൂപീകരണ രേഖയിൽ പറയുന്നത്. ജൂണ്‍ 30ന് പുറത്തുവന്ന 'ട്രാന്‍സ്പരന്‍സി ആന്‍ഡ് റെസ്‌പോണ്‍സിബിലിറ്റി റിപ്പോര്‍ട്ട് 2021'ല്‍ പറയുന്നത് തങ്ങളുടെ ഉപഭോക്താക്കൾ രാജ്യങ്ങളും രാജ്യങ്ങളുടെ ഏജന്‍സികളുമാണ് എന്നും 40 രാജ്യങ്ങളിലായി 60 കസ്റ്റമര്‍മാര്‍ ഉണ്ടെന്നുമാണ്. ഇതില്‍ 51 ശതമാനം ഇന്റലിജന്‍സ് ഏജന്‍സികളും, 38 ശതമാനം നിയമപാലകരും, 11 ശതമാനം സൈന്യവുമാണ് എന്നാണ് വെളിപ്പെടുത്തിയത്. തങ്ങളുടെ സോഫ്റ്റ്‌വെയര്‍ രാഷ്ട്രീയക്കാർ, എന്‍ജിഒകൾ, പത്രപ്രവര്‍ത്തകർ, നിയമജ്ഞർ അടക്കം പ്രമുഖര്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടേക്കാമെന്നും അതൊരു മനുഷ്യാവകാശ പ്രശ്‌നം സൃഷ്ടിച്ചേക്കാമെന്നും രേഖയില്‍ പറയുന്നു. ദേശീയ സുരക്ഷയ്ക്കപ്പുറത്തുള്ള മേഖലകളിലേക്ക് പെഗസസ് ദുരുപയോഗം ചെയ്‌തേക്കാമെന്നും കമ്പനി നിരീക്ഷിക്കുന്നുണ്ട്. 

 

∙ ഒന്നും ഒളിക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് സ്വാമി

 

അതേസമയം, ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. നമുക്ക് ഒന്നും ഒളിക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി ഇസ്രയേല്‍ പ്രധാനമന്ത്രിയോട് എന്‍എസ്ഒയുടെ പെഗസസ് പദ്ധതിയെക്കുറിച്ച് ചോദിക്കണം, ആരാണ് പണം മുടക്കിയതെന്ന വിവരമടക്കം തേടണമെന്നുമാണ് സ്വാമി ട്വീറ്റ് ചെയ്തത്. https://bit.ly/3kJVmr4

 

∙ ആമസോണ്‍ ക്ലൗഡില്‍ നിന്ന് എന്‍എസ്ഒ അക്കൗണ്ടുകള്‍ നീക്കം ചെയ്തു

 

സ്പൈവെയർ ഉപയോഗിച്ച് പ്രമുഖരുടെ രഹസ്യങ്ങൾ ചോർത്തിയെന്ന റിപ്പോർട്ട് വന്നതോടെ എന്‍എസ്ഒ ഗ്രൂപ്പിന്റെ ക്ലൗഡ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആമസോണ്‍ വെബ് സര്‍വീസസ് അറിയിച്ചു. പഴുതടച്ചുള്ള അന്വേഷണത്തിനൊടുവില്‍ ആംനെസ്റ്റി ഇന്റര്‍നാഷണലാണ് എന്‍എസ്ഒ ഗ്രൂപ്പിന്റെ സോഫ്റ്റ്‌വെയര്‍ ആമസോണ്‍ വെബ് സര്‍വീസസിന്റെ ക്ലൗഡ്ഫ്രന്റ് (CloudFront) പ്ലാറ്റ്‌ഫോം വഴിയാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയത്. ഇരകളുടെ ഫോണുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ തുടക്കം നടപ്പിലാക്കുന്നത് ആമസോണ്‍ ക്ലൗഡ് വഴിയാണ് എന്നാണ് ആംനെസ്റ്റി കണ്ടെത്തിയത്. ഇതോടെ എന്‍എസ്ഒ ഗ്രൂപ്പിന്റെ അക്കൗണ്ടുകള്‍ ഡിസേബിൾ ചെയ്തതായി ആമസോണ്‍ ക്ലൗഡ് വക്താവ് അറിയിച്ചു.

 

∙ ഇസ്രയേലിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ ആരോപണങ്ങള്‍ അന്വേഷിക്കും

 

തങ്ങളുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എന്‍എസ്ഒയ്‌ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇസ്രയേലിന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കമുള്ള നേതാക്കള്‍ കമ്പനിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് എന്‍എസ്ഒ പ്രതികരിച്ചു. 

 

∙ ഇന്ത്യയില്‍ 5ജിക്കായി ഇന്റലും എയര്‍ടെലും സഹകരിക്കും

 

ഇന്ത്യയില്‍ 5ജി ട്രാന്‍സ്മിഷന്‍ തുടങ്ങാനായി എയര്‍ടെലും ആഗോള ചിപ്പ് നിര്‍മാണ ഭീമന്‍ ഇന്റലും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

 

∙ സൂം കോളിനിടയില്‍ 50 ആപ്പുകള്‍ ഉപയോഗിക്കാം

ടിക്ടോക് ആപ്ലിക്കേഷൻ (Photo Illustration by Drew Angerer/Getty Images)
ടിക്ടോക് ആപ്ലിക്കേഷൻ (Photo Illustration by Drew Angerer/Getty Images)

 

ലോകത്തെ ഏറ്റവും ജനപ്രിയ വിഡിയോ കോളിങ് സേവനങ്ങളിലൊന്നായ സൂം പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചു. ഇവയില്‍ പ്രധാനപ്പെട്ടത് കോള്‍ നടക്കുമ്പോള്‍ തന്നെ അമ്പതിലേറെ ആപ്പുകള്‍ ഉപയോഗിക്കാമെന്നതാണ്. മറ്റു കമ്പനികളുമായി ചേര്‍ന്നാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഡ്രോപ്‌ബോക്‌സ് സ്പേസസ്, ഗൂഗിള്‍ വര്‍ക്‌സ്‌പേസ്, സ്ലാക് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കാനാകും. (മുഴുവന്‍ ലിസ്റ്റ് ഇവിടെ: https://bit.ly/3zrQ5bN). കമ്പനികളാണ് സൂം സേവനം ഉപയോഗിക്കുന്നതെങ്കില്‍ ആപ്പുകളുടെ നിയന്ത്രണം അഡിമിനിസ്‌ട്രേറ്റര്‍ക്ക് നല്‍കാവുന്നതാണ്. കമ്പനിയുടെ ജോലിക്കാര്‍ ഏത് ആപ്പുകള്‍ ഉപയോഗിക്കണമെന്ന കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

 

∙ സൂം ആപ്‌സിലെ പുതിയ ഫീച്ചറുകൾ എങ്ങനെ ലഭിക്കും?

 

സൂം ഡെസ്‌ക്ടോപ് ക്ലൈന്റിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കമ്പനി പറയുന്നു. പുതിയ വേര്‍ഷനിലുള്ള ആപ്‌സ് ടാബില്‍ ക്ലിക്കു ചെയ്യുക. ചില അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അഡ്മിന്റെ അനുവാദത്തോടെ മാത്രമെ ആപ്പുകള്‍ ഉപയോഗിക്കാനാകൂ. 'ഡിസ്‌കവര്‍' ഓപ്ഷനില്‍ ക്ലിക്കു ചെയ്താല്‍ ലഭ്യമായ ആപ്പുകളെല്ലാം കാണാം. ഇവയെ ഫേവറിറ്റ്‌സായി ആഡ് ചെയ്യാനും സൗകര്യമുണ്ട്.

 

∙ ക്ലബ്ഹൗസില്‍ ചേരാന്‍ ഇനി ക്ഷണം വേണ്ട

 

ലൈവ് ഓഡിയോ റൂംസ് ആപ്പായ ക്ലബ്ഹൗസില്‍ ഇതുവരെ ഒരാള്‍ക്ക് ചേരണമെങ്കില്‍ മറ്റൊരാളുടെ ക്ഷണം ആവശ്യമായിരുന്നു. ഇനിമുതല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്ന ആര്‍ക്കും ആപ്പിലേക്കു പ്രവേശിക്കാമെന്ന് കമ്പനി അറിയിച്ചു. ചുരുങ്ങിയ കാലത്തിനിടയില്‍ തങ്ങള്‍ക്ക് ഒരു കോടി ഉപയോക്താക്കളെ ലഭിച്ചുവെന്നും കമ്പനി അവകാശപ്പെട്ടു.

 

∙ ആപ്പിള്‍ സ്‌പെഷ്യല്‍ ഓഡിയോ ഫീച്ചര്‍ അവതരിപ്പിച്ചു

 

ആപ്പിളിന്റെ സ്‌പെഷ്യല്‍ ഓഡിയോ ഫീച്ചര്‍ ഇന്ത്യയിലും അവതരിപ്പിച്ചു. ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ടോടെ ഇത് ആപ്പിള്‍ മ്യൂസിക് വഴി ലഭ്യമാണ്. ഹെഡ്‌ഫോണുകള്‍ വഴി 3ഡി ഓഡിയോ അനുഭവം പകരുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. സേവനം ഉപയോഗിക്കാന്‍ ആപ്പിള്‍ മ്യൂസിക് സബ്‌സ്‌ക്രൈബര്‍മാര്‍ അധികമായി പണം നല്‍കേണ്ടതില്ല. എയര്‍പോഡ്‌സ് പ്രോ, എയര്‍പോഡ്‌സ് മാക്‌സ്, ബീറ്റ്‌സ് ഹെഡ്‌ഫോണുകള്‍ തുടങ്ങിയവയും താരതമ്യേന പുതിയ ആപ്പിള്‍ ഉപകരണങ്ങളും ഉണ്ടെങ്കിൽ മാത്രമാണ് ഇത് വേണ്ട രീതിയില്‍ ആസ്വദിക്കാനാകുക. ആപ്പിള്‍ ടിവി വഴിയും ഇത് ആസ്വദിക്കാം.

 

∙ പാക്കിസ്ഥാന്‍ വീണ്ടും ടിക്‌ടോക്ക് നിരോധിച്ചു

 

അനുചിതമായ ഉള്ളടക്കം തടയുന്നില്ലെന്നു പറഞ്ഞ് പാക്കിസ്ഥാനിൽ വീണ്ടും ടിക്‌ടോക്ക് നിരോധിച്ചു. പാക്കിസ്ഥാന്‍ ഇതിനു മുൻപും ടിക്‌ടോക്ക് നിരോധിക്കുകയും തുടര്‍ന്ന് നിരോധനം നീക്കുകയും ചെയ്തിട്ടുണ്ട്. 

 

∙ ജിയോ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 250 രൂപയ്ക്ക് 1 ടിബി ഡേറ്റ

 

നിലവിലെ പ്ലാനിലെ ഡേറ്റ ഉപയോഗിച്ചു തീര്‍ന്ന ജിയോ ബ്രോഡ്ബന്‍ഡ് ഉപയോക്താക്കള്‍ക്ക് 250 രൂപയ്ക്ക് 1 ടിബി ഡേറ്റ ലഭിക്കുന്ന പുതിയ പാക്കേജ് പ്രഖ്യാപിച്ചു.

 

കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്, സിഎന്‍എന്‍, സൂം, ക്ലബ്ഹൗസ്, പിടിഐ

 

English Summary: Pegasus row: NSO policy report hinted at potential misuse of technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com