ADVERTISEMENT

ബ്ലൂ ഒറിജിന്‍ പേടകത്തില്‍ ജെഫ് ബെസോസ് നടത്തിയ ബഹിരാകാശ യാത്ര ചരിത്രത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. എന്നാല്‍, 20 വര്‍ഷം മുൻപ് ഒരു അഭിമുഖത്തില്‍ ബെസോസ് തനിക്കൊരു ബഹിരാകാശ യാത്ര രണ്ടു പതിറ്റാണ്ടിനു ശേഷം നടത്താന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോള്‍ അഭിമുഖം നടത്തിയവരും കേള്‍വിക്കാരും ചിരിക്കുന്നതു കേള്‍ക്കാം. താങ്കള്‍ എങ്ങനെയാണ് അതു ചെയ്യാന്‍ പോകുന്നതെന്ന ചോദ്യത്തിന് താന്‍ ഒരു റോക്കറ്റ് ഷിപ്പ് ഉണ്ടാക്കി സാധ്യമാക്കുമെന്നായിരുന്നു ബെസോസിന്റെ മറുപടി. ഈ അഭിമുഖം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഹിറ്റാണ്. ട്വീറ്റ് കാണാം: https://bit.ly/2TybvVa

 

∙ ബഹിരാകാശത്തേക്ക് പോയ 18-കാരന്‍ ബെസോസിനോടു പറഞ്ഞതെന്ത്?

 

ബ്ലൂ ഒറിജിന്‍ ബഹിരാകാശ പേടകത്തില്‍ പറന്ന 18-കാരന്‍ ഒലിവര്‍ ഡീമന്‍ പറഞ്ഞത് കേട്ട് ജെഫ് ബെസോസ് അദ്ഭുതപ്പെട്ടു. താന്‍ ആമസോണില്‍ നിന്ന് ഇതുവരെ ഒന്നും വാങ്ങിയിട്ടില്ലെന്നാണ് ഡീമന്‍ പറഞ്ഞത്. ഇത്തരം വിചിത്ര പ്രതികരണങ്ങളൊക്കെ കേട്ടിട്ട് ഏറെ കാലമായല്ലോ എന്ന രീതിയിലുള്ള മുഖഭാവമായിരുന്നു ബെസോസിനെന്ന് ഡീമന്‍ പറയുന്നു. ബ്ലൂ ഒറിജിന്റെ കന്നിപ്പറക്കലില്‍ ബെസോസ്, അദ്ദേഹത്തിന്റെ സഹോദരന്‍ മാര്‍ക്ക് ബെസോസ്, 82-കാരി പൈലറ്റ് വാലി ഫങ്ക് എന്നിവര്‍ക്കൊപ്പമാണ് ഡീമന്‍ പറന്നത്. എന്നാല്‍, 28 ദശലക്ഷം ഡോളറിന് ടിക്കറ്റ് ലേലത്തില്‍ പിടിച്ചയാള്‍ പോകുന്നില്ലെന്നു തീരുമാനിച്ചതിനാലാണ് ആദ്യ യാത്രയ്ക്ക് ഡീമന് അവസരം ലഭിച്ചത്. ഡീമന്റെ  അച്ഛനാണ് യാത്രയ്ക്ക് വേണ്ട പണം നല്‍കിയത്. പക്ഷേ, തങ്ങള്‍ 28 ദശലക്ഷം ഡോളര്‍ പോലെയുള്ള വലിയ തുകയൊന്നും നല്‍കിയിട്ടില്ലെന്നും ഡീമന്‍ പറഞ്ഞു.

 

∙ 'ആളുകള്‍ സമാധാനമായി ഉറങ്ങുന്നത് പെഗാസസ് മൂലം'

 

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകള്‍ സമാധാനത്തോടെ ഉറങ്ങുന്നതും, നിരത്തുകളില്‍ സുരക്ഷിതമായി നടക്കുന്നതും പെഗസസ് പോലെയുള്ള സാങ്കേതികവിദ്യകള്‍ ഉള്ളതുകൊണ്ടാണെന്ന് ഇസ്രയേലി കമ്പനി എന്‍എസ്ഒ ഗ്രൂപ്പ് അവകാശപ്പെട്ടു. പെഗസസിനെതിരെ പല രാജ്യങ്ങളിലും രോഷം പുകയുന്ന സമയത്താണ് കമ്പനി തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിച്ച് രംഗത്തെത്തിയത്. ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഇന്റലിജന്‍സ് ഏജന്‍സികളും നിയമപാലകരുമാണെന്നും കമ്പനി നേരിട്ട് ഉപയോഗിക്കുന്നില്ലെന്നും എന്‍എസ്ഒ പറഞ്ഞു. സോഫ്റ്റ്‌വെയര്‍ വാങ്ങുന്നവര്‍ അവര്‍ നിരീക്ഷിക്കുന്നവരുടെ ഡേറ്റ തങ്ങള്‍ക്കു ലഭ്യമല്ലെന്നും കമ്പനി അറിയിച്ചു.

 

clubhouse-app

ഇന്ത്യയിലടക്കം വിവിധ രാജ്യങ്ങളില്‍ മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും ഫോണുകൾ ചോർത്തി നിരീക്ഷിക്കുന്നുവെന്നും ഇത് സ്വകാര്യതയ്ക്കു ഭീഷണിയാണെന്നും ആരോപണമുണ്ട്. വിവിധ സർക്കാരുകള്‍ ഇസ്രയേലി കമ്പനിയില്‍ നിന്ന് പണം കൊടുത്താണ് പെഗസസ് സ്വന്തമാക്കുന്നത് എന്നാണ് രാജ്യാന്തര മാധ്യമ കണ്‍സോര്‍ഷ്യം പറഞ്ഞിരിക്കുന്നത്. അതേസമയം, തങ്ങളുടേതും അതുപോലെയുള്ളതുമായ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതുകൊണ്ടാണ് കുറ്റകൃത്യങ്ങളും, തീവ്രവാദ പ്രവര്‍ത്തനങ്ങളും, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങളും തടയാനാകുന്നതെന്നാണ് എന്‍എസ്ഒയുടെ വാദം. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആപ്പുകള്‍ക്കു പിന്നില്‍ മറഞ്ഞിരുന്ന് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവരെ തുറന്നു കാട്ടുന്ന സോഫ്റ്റ്‌വെയറാണ് ഇതെന്നാണ് അവര്‍ വാദിക്കുന്നത്.

 

∙ ഇന്ത്യയ്ക്കു വിൽപ്പന നടത്തിയോ എന്നു പറയില്ല

 

എന്‍എസ്ഒയെ പോലെയുള്ള സൈബര്‍ ഇന്റലിജന്‍സ് കമ്പനികളാണ് എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്ന നിയമപാലകര്‍ക്ക് സഹായകമാകുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തല്‍ക്ഷണ സന്ദേശക്കൈമാറ്റം നിരീക്ഷിക്കാന്‍ നിയമപാലകര്‍ക്ക് മറ്റു മാര്‍ഗങ്ങളില്ലെന്നും അവര്‍ പറയുന്നു. ഇപ്പോഴത്തെ വിവാദങ്ങളെക്കുറിച്ച് എന്‍എസ്ഒ വക്താവ് പറഞ്ഞത് തങ്ങള്‍ നേരിട്ട് ഒരിടത്തും പെഗസസ് പ്രവര്‍ത്തിപ്പിക്കുന്നില്ല എന്നാണ്. സുരക്ഷിതമായ ഒരു ലോകം സൃഷ്ടിക്കാനുളള ശ്രമം മാത്രമാണ് തങ്ങളുടെ ഭാഗത്തു നിന്നുള്ളതെന്നാണ് അവരുടെ വാദം. അതേസമയം, ഗൗരവമുള്ള കുറ്റകൃത്യങ്ങളോ, തീവ്രവാദമോ തടയാനല്ലാതെ പെഗസസ് ഉപയോഗിക്കുന്നത് കരാറിന്റെ ലംഘനമാണെന്നും എന്‍എസ്ഒ പറയുന്നു. ദുരുപയോഗം കണ്ടാല്‍ തങ്ങള്‍ നടപടി സ്വീകരിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മറ്റും സുരക്ഷയ്ക്കാണ് തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടത്. അതേസമയം, ഇന്ത്യയ്ക്ക് പെഗസസ് വിൽപ്പന നടത്തിയോ ഇല്ലെന്നോ വ്യക്തമാക്കാതെ തങ്ങള്‍ സർക്കാർ ഏജന്‍സികള്‍ക്കാണ് സേവനം നല്‍കുന്നത് എന്നാണ് പറഞ്ഞത്. കാരാര്‍ പ്രകാരം ആരെല്ലാമാണ് തങ്ങളുടെ ഉപഭോക്താക്കള്‍ എന്നു വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കമ്പനി അറിയിച്ചു. പുതിയ വിവാദത്തിന്റെ വെളിച്ചത്തില്‍ ഇസ്രയേലും എന്‍എസ്ഒയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കമ്മറ്റിയെ നിയോഗിച്ചു കഴിഞ്ഞു. എന്‍എസ്ഒ ഈ അന്വേഷണത്തെ സ്വാഗതം ചെയ്തു. തങ്ങള്‍ക്കുണ്ടായ ചീത്തപ്പേര് മാറ്റിയെടുക്കാന്‍ അന്വേഷണം ഉപകരിക്കുമെന്നാണ് എന്‍എസ്ഒ ചീഫ് എക്‌സിക്യൂട്ടിവ് ഷാലെവ് ഹുലിയോ പറഞ്ഞത്. 

 

∙ ക്ലബ്ഹൗസ് ചോർച്ച: 380 കോടി ഫോണ്‍ നമ്പറുകൾ ഡാര്‍ക്ക്‌വെബില്‍ വില്‍പ്പനയ്ക്ക്?

 

ക്ലബ്ഹൗസ് ഉപയോക്താക്കളുടെയും അവരുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരുടെയും അടക്കം 380 കോടി ഫോണ്‍ നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ക്ലബ്ഹൗസില്‍ അംഗമല്ലെങ്കില്‍ പോലും നിങ്ങളുടെ നമ്പര്‍ ഡാര്‍ക്ക്‌വെബില്‍ എത്തിയിട്ടുണ്ടാകാം: https://bit.ly/3x37CVZ

 

∙ നമ്പര്‍ മാത്രം, പേരില്ലെന്ന് ഗവേഷകന്‍

 

ഡേറ്റ ചോര്‍ത്തിയ വ്യക്തിക്ക് ഫോണ്‍ നമ്പര്‍ മാത്രമെ ലഭിച്ചിട്ടുള്ളു, ഉപയോക്താവിന്റെ പേരില്ലെന്നാണ് സ്വതന്ത്ര സുരക്ഷാ ഗവേഷകനായ രാജ്‌ശേഖര്‍ രാജഹാരിയ പറഞ്ഞത്. ക്ലബ്ഹൗസ് ആപ്പ് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈനീസ് സർക്കാരിനു നല്‍കുന്നുണ്ടാകാമെന്ന ആരോപണം കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയിലെ സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഉന്നയിച്ചിരുന്നു. അതേസമയം, അത്തരം ചോർച്ചയൊന്നും ഉണ്ടായിട്ടില്ല, സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ ഗണിതശാസ്ത്രപരമായ യാദൃശ്ചികത (mathematical coincidence) പഠിച്ച ശേഷം പുറത്തുവിട്ട നൂറുകണക്കിനു കോടി നമ്പറുകളാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതില്‍ ക്ലബ്ഹൗസ് ഉപയോക്താക്കളെക്കുറിച്ചുളള വിവരങ്ങളൊന്നുമില്ല എന്നാണ് കമ്പനിയുടെ ഔദ്യോഗിക നിലപാട്.

 

∙ ആനന്ദ് മഹീന്ദ്രയുടെ വൈറലായ ട്വീറ്റില്‍ ബ്രിട്ടിഷുകാരന്റെ മലയാളം പാട്ട്

 

മഹീന്ദ്രാ ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ സജീവമാണ്. അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ ഒരു ട്വീറ്റ് അതിവേഗം ഹിറ്റാകുകയായിരുന്നു. ഊട്ടിയിലെ സ്‌കൂളില്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ഒരു ബ്രിട്ടിഷ് കുടുംബത്തില്‍ നിന്നുള്ള രണ്ടു കുട്ടികളും പഠിക്കുന്നുണ്ട്. ബ്രിട്ടിഷ് വംശജരായ അവരുടെ കുടുംബത്തിലുള്ള മുതിര്‍ന്നവരായ നിക്കൊളാസ് ഹോര്‍സ്ബര്‍ഗ്, മൈക്കിള്‍ ഹോര്‍സ്ബര്‍ഗ് എന്നിവര്‍ 'നാഗു, മുത്തു' എന്നീ പ്രാദേശിക പേരുകൾ സ്വീകരിച്ചു എന്നും, നിക്കൊളാസ് എന്തുമാത്രം പ്രാദേശികവല്‍ക്കരിക്കപ്പെട്ടു എന്നത് അദ്ദേഹത്തിന്റെ മലയാളം പാട്ട് കേട്ടപ്പോഴാണ് തനിക്കു മനസ്സിലായത് എന്നുമാണ് അദ്ദേഹം ട്വീറ്റു ചെയ്തിരിക്കുന്നത്. https://bit.ly/3BHw1Ef

 

കടപ്പാട്: പിടിഐ, ഐഎഎന്‍എസ്, റോയിട്ടേഴ്‌സ്, ട്വിറ്റര്‍

 

English Summary: Jeff Bezos Talked About ‘Helping With Space Travel’ More Than 20 Years Ago In This Rare Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com