ഫോണുകളും വാട്സാപ്പും ചോർത്താൻ 66 കോടിയുടെ ‘സ്പൈ വാൻ’
Mail This Article
ലോകത്ത് ഒന്നടങ്കം ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടുളള വിവാദങ്ങൾ തുടരുകയാണ്. പ്രമുഖരുടെ ഫോണുകൾ ചോർത്താൻ ഇസ്രയേല്‍ കമ്പനികൾ വിവിധ ടെക്നോളജികളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഒന്നാണ് ‘സ്പൈ വാൻ’. ഇസ്രയേലി നിരീക്ഷണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതും ഒരു കിലോമീറ്റർ വരെ അകലെയുള്ള ഏത് സ്മാർട് ഫോണും ഹാക്കുചെയ്യാൻ പ്രാപ്തിയുള്ളതുമാണ് ഹൈടെക് ‘സ്പൈ വാൻ’. ഇതേക്കറിച്ച് 2019 ൽ തന്നെ സൈപ്രസ് പൊലീസ് അന്വേഷണം നടത്തിയിരുന്നു. രണ്ടു വർഷം മുൻപാണ് സ്പൈ വാനിനെ കുറിച്ച് ആദ്യമായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഫോർബ്സിലാണ് ഇത് സംബന്ധിച്ച് ആദ്യം റിപ്പോർട്ട് വന്നത്. അതിശയകരമായ രീതിയിൽ നിരീക്ഷണം നടത്തിയിരുന്ന സ്പൈ വാൻ അന്ന് രാജ്യാന്തര മാധ്യമങ്ങളിലെല്ലാം വലിയ ചർച്ചയായിരുന്നു. സൈപ്രസിൽ റജിസ്റ്റർ ചെയ്ത ഇസ്രയേലി ചാര സ്ഥാപനമായ വൈസ്‌പിയറിന്റെ ഉടമസ്ഥതയിലുള്ള ഹൈടെക് വാനിൽ ഏകദേശം 90 ലക്ഷം ഡോളർ (ഏകദേശം 66 കോടി രൂപ) മൂല്യമുള്ള സ്‌നൂപ്പിങ് ഗിയർ ഘടിപ്പിച്ചിട്ടുണ്ട്. ഇത് വാട്സാപ്പ്, ഫെയ്‌സ്ബുക് സന്ദേശങ്ങൾ, ടെക്സ്റ്റുകൾ, കോളുകൾ, കോൺടാക്റ്റുകൾ എന്നിവയുൾപ്പെടെ ഏത് സ്മാർട് ഫോൺ ആപ്ലിക്കേഷൻ സുരക്ഷയെയും തകര്‍ക്കാൻ കഴിയുന്നതാണെന്ന് വൈസ്‌പിയർ സ്ഥാപകൻ ടാൽ ഡിലിയൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു.
എന്നാൽ, ഡെമോ കാണിക്കാൻ വേണ്ടി മാത്രമാണ് സൈപ്രസിൽ ‘സ്പൈ വാൻ’ ഉപയോഗിച്ചിരുന്നത്, കമ്പനിയുടെ ബിസിനസ് ലക്ഷ്യം ക്ലയന്റുകൾക്ക് നിരീക്ഷണ സംവിധാനങ്ങൾ വിൽക്കുകയാണ്, കമ്പനി ആരുടെയും ഫോൺ ചോർത്തി ചാരപ്പണി ചെയ്തിട്ടില്ലെന്നും വൈസ്പിയർ മേധാവി അടുത്തിടെ പറഞ്ഞിരുന്നു.
എൻക്രിപ്ഷനെ തകർക്കുന്ന ചാരവൃത്തി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ധാരാളം പണം സമ്പാദിക്കുന്നതിനെക്കുറിച്ചാണ് ടാൽ ഡിലിയൻ അന്ന് സംസാരിച്ചത്. ഇസ്രയേലിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലെ പരിചയസമ്പന്നനായ വ്യക്തിയാണ് ഡിലിയൻ. രഹസ്യങ്ങൾ ചോർത്താൻ ‘പിൻവാതിലുകൾ’ കണ്ടെത്താൻ സർക്കാരുകൾ പാടുപെടുന്നതിനാൽ കൂടുതൽ പണം ലഭിക്കുമെന്നാണ് ഡിലിയന്റെ പ്രതീക്ഷ.
English Summary: “Spy van” was used in Cyprus only for demonstration purposes - WiSpear