ADVERTISEMENT

ലോകം പറക്കുന്ന മൈക്രോചിപ്പുകളുടെ സാന്നിധ്യം അംഗീകരിക്കാന്‍ പാകത്തിന് വളര്‍ന്നോ ഇല്ലയോ എന്നതു വിഷയമല്ല, മണല്‍ത്തരിയുടെ വലുപ്പമുള്ള പറക്കും കംപ്യൂട്ടറുകള്‍ വികസിപ്പിച്ചിരിക്കുകയാണ് ഇലിനോയിസിലെ നോര്‍ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി. മോട്ടറുകള്‍ ഉപയോഗിച്ചു പറപ്പിക്കുന്ന ഡ്രോണുകളെ പോലെയല്ലാതെ പറക്കും മൈക്രോചിപ്പുകളെ കാറ്റാണ് വഹിക്കുന്നത്. മേപ്പിള്‍ (mapple) മരത്തിന്റെ വിത്തുകളുടെ ചലനം പഠിക്കുക വഴിയാണ് ചിറകുപിടിപ്പിച്ച മൈക്രോചിപ്പുകള്‍ നിര്‍മിക്കാമെന്ന ആശയം ഗവേഷകര്‍ക്കു ലഭിച്ചത്. ജനങ്ങളെ നിരീക്ഷിക്കുന്നതിനടക്കം വിവിധ സാഹചര്യങ്ങളില്‍ ഈ കൊച്ചുപകരണം പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

 

ഇത്തരത്തിലുള്ള നിരവധി ഉപകരണങ്ങള്‍ ഒരേസമയം വിമാനങ്ങളില്‍ നിന്നോ കെട്ടിടങ്ങളുടെ മുകളില്‍ നിന്നോ താഴേക്കിടാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. മനുഷ്യരെ നിരീക്ഷിക്കാം, കൂടാതെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്നും ഒരു പ്രദേശത്ത് എത്രത്തോളം പരിസ്ഥിതി മലിനീകരണമുണ്ട് തുടങ്ങി കാര്യങ്ങള്‍ അറിയാനും ഉപയോഗിക്കാം. നിലവിലുള്ള പല നിരീക്ഷണ സാങ്കേതികവിദ്യകളും വലിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇവയെ ചെറിയൊരു പ്രദേശത്തു മാത്രമാണ് പൊതുവെ സ്ഥാപിക്കാന്‍ സാധിക്കുക. അതേസമയം, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ച മൈക്രോചിപ്പുകള്‍ കൂടുതലായി വര്‍ഷിക്കാന്‍ സാധിക്കും, ഇതുവഴി കൂടതല്‍ ഡേറ്റ നേരിട്ടു ശേഖരിക്കാനാകുമെന്നും ഗവേഷകര്‍ കരുതുന്നു.

 

കാറ്റു പിടിക്കുമ്പോള്‍ നീങ്ങുന്ന ചിറകുപിടപ്പിച്ച മൈക്രോചിപ്പുകളാണ് ഗവേഷകർ നിര്‍മിച്ചിരിക്കുന്നത്. ഹെലികോപ്ടറിന്റെ രീതിയിലുള്ള ഡിസൈനാണ് ഇവയ്ക്കു നല്‍കിയിരിക്കുന്നത്. ഇതിനാല്‍ പറക്കും മൈക്രോചിപ്പുകള്‍ക്ക് സോഫ്റ്റ് ലാന്‍ഡിങ് നടത്താനും സാധിക്കും. ഇവയ്ക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര് 'മൈക്രോഫ്‌ളൈയര്‍' എന്നാണ്. മേപ്പിള്‍ മരത്തിന്റെയടക്കം കാറ്റില്‍ പറന്ന് നടക്കുന്ന മറ്റു വിത്തുകളെയും സൂക്ഷ്മമായി പഠിച്ചാണ് ഇവ വികസിപ്പിച്ചെടുത്തത്. മേപ്പിള്‍ മരത്തിന്റെ വിത്തുകളുടെ എയ്‌റോഡൈനാമിക്‌സ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ഇവയെ വളരെ ഉയരെ നിന്ന് തന്നെ പതുക്കെ, നിയന്ത്രിതമായ രീതിയില്‍ താഴേക്കു വിടാന്‍ സാധിക്കുമെന്ന് നോര്‍ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി പറയുന്നു.

 

ഇങ്ങനെ വായുവിലൂടെ പറന്ന് ഇറങ്ങുന്നതിനാല്‍ അവയ്ക്ക് സന്തുലിതാവസ്ഥ നിലനിര്‍ത്താനാകും. അവ കൂടുതല്‍ സമയം വായുവില്‍ നില്‍ക്കും. ഇവ നിരീക്ഷണത്തിനും പാരിസ്ഥിതിക കാര്യങ്ങളെക്കുറിച്ചു പഠനങ്ങള്‍ക്കും രോഗ നിയന്ത്രണത്തിനുമടക്കം പല കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താമെന്നു പറയുന്നു. സെപ്റ്റംബര്‍ അവസാനം പ്രസിദ്ധീകരിച്ച നേച്ചര്‍ മാസികയിലാണ് ഇതേക്കുറിച്ചുള്ള വിവരങ്ങളുള്ളത്.

 

സ്വാഭാവിക പറക്കലിനായി നിഷ്‌ക്രിയമായ രൂപഘടനയില്‍ നിര്‍മിച്ചതാണിത്. എന്നാല്‍ സമ്പൂര്‍ണ നിയന്ത്രണത്തില്‍ താഴേക്കിറങ്ങുന്നതും പറക്കലിനെ സഹായിക്കാന്‍ യാതൊരുതരം ഊര്‍ജവും വേണ്ടാത്തതുമായ ഇവയെ നഗരങ്ങളിലും സ്വാഭാവികമായ പരിസ്ഥിതികളിലും ഉപയോഗിക്കാം. അതേസമയം, ഇങ്ങനെ പറത്തി വിടാവുന്ന ഫ്‌ളൈറ്റ് മൊഡ്യൂളുകളില്‍ സെന്‍സറുകളും ഉര്‍ജ്ജ സ്രോതസുകളും വയര്‍ലെസ് ആശയവിനിമയത്തിനുള്ള ആന്റിനകളും എന്തിനു മെമ്മറി പോലും ഉള്‍ക്കൊള്ളിക്കാമെന്ന് ഗവേഷര്‍ പറയുന്നു.

 

ചെറിയ ഇലക്ട്രോണിക് സിസ്റ്റങ്ങള്‍ക്ക് എങ്ങനെ ചിറകുകള്‍ ഘടിപ്പിക്കാമെന്നതായിരുന്നു ഗവേഷണോദ്ദേശമെന്ന് ഇത് യാഥാര്‍ഥ്യമാക്കാന്‍ യത്‌നിച്ച എൻജിനീയര്‍ ജോണ്‍ റോജേഴ്‌സ് പറഞ്ഞു. ചെറിയ ഒരു ഉപകരണം ഉപയോഗിച്ച് ജനങ്ങളെ നിരീക്ഷിക്കുക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കുക, സാംക്രമിക രോഗങ്ങളുടെയും മറ്റും വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയവ സാധ്യമാക്കുക എന്ന ലക്ഷ്യം മനസ്സില്‍വച്ചാണ് ഇതു നിര്‍മിച്ചിരിക്കുന്നതെന്നും ഗവേഷണ ടീമിന്റെ നായകന്‍ കൂടിയായ ആദ്ദേഹം അറിയിച്ചു.

 

കാറ്റില്‍ പറക്കും വിത്തുകളുടെ വായുചലന ശാസ്ത്രം കടമെടുത്ത് ഇത് ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍ ഘടിപ്പിക്കുകയാണ്  ചെയ്തിരിക്കുന്നത്. നേരത്തെയും ഇത്തരം പഠനങ്ങള്‍ നടന്നിരുന്നു. ‘അപ്പൂപ്പന്‍താടി’ വിത്തുകളുടെ പറക്കലിനെക്കുറിച്ചാണ് അന്നു പഠിച്ചത്. ആ പഠനത്തിലെ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കാറ്റില്‍ പറക്കും മൈക്രോചിപ്പുകളെ വികസിപ്പിച്ചെടുത്തത്. മേപ്പിള്‍ മരത്തിന്റെ വിത്തുകള്‍ക്ക് ഏകദേശം 1-ഇഞ്ച് വലുപ്പമാണുള്ളത്. അവയ്ക്ക് പൂമ്പാറ്റകളുടേത് പോലെയുള്ള ചിറകുകളും ഉണ്ട്. അവ നിലത്ത് എത്തുന്നത് പ്രൊപ്പല്ലറുകളുടേതിന് സമാനമായ ചലനങ്ങളോടെയാണ്.

 

English Summary: Flying microchips are coming; monitoring people and environment may get easier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com