അദിതി ചാറ്റര്‍ജി: യുവജനതയുടെ ഉന്നമനത്തില്‍ തത്പരയായ എൻജിനീയര്‍, എജ്യൂക്കേറ്റര്‍
Mail This Article
പഠിക്കാനുള്ള അന്തരീക്ഷം രസകരമായിരിക്കണം, ഭയം നിറഞ്ഞതാകരുത് എന്ന സന്ദേശം നല്‍കാന്‍ ശ്രമിക്കുന്ന, വിദ്യാഭ്യാസ മേഖലയിലെ തിളങ്ങുന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ് അദിതി ചാറ്റര്‍ജി. മൂന്നു പതിറ്റാണ്ടിലേറെ ഈ മേഖലയില്‍ പയറ്റി തെളിഞ്ഞയാളാണ് അദിതി. എൻജിനീയറിങ് പശ്ചാത്തലമുള്ള അദിതി പിന്നീട് വിദ്യാഭ്യാസ മേഖല കൂടി തിരഞ്ഞെടുക്കുകയായിരുന്നു. വേറിട്ട ആശയങ്ങളുള്ള, പുതിയ തലമുറയിലെ എജ്യൂക്കേഷനിസ്റ്റുകളുടെ നിരയിലാണ് അദിതി ഇപ്പോള്‍ സ്ഥാനംപിടിച്ചിരിക്കുന്നത്.
ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യമാര്‍ന്ന വഴികളിലൂടെ ഒരു വിദ്യാര്‍ഥിയായും അധ്യാപിക എന്ന നിലയിലും സഞ്ചരിച്ച പരിചയമാണ് അദിതിക്കുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അദിതി കേരളത്തിലാണ് തന്റെ പരിചയസമ്പത്ത് വിദ്യാര്‍ഥികള്‍ക്കും അധ്യാപന മേഖലയ്ക്കും പകര്‍ന്നുനല്‍കിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച് ആന്‍ഡ് ഇന്നവേഷന്‍ വിഭാഗത്തിന്റെ ഡയറക്ടറാണ് അദിതി ഇപ്പോള്‍. നേരത്തെ സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിന്റെ അക്കാഡമിക് ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും പ്രമുഖ ഡിജിറ്റല്‍ സമ്മേളനമായ ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ നാലാം എഡിഷനില്‍ തങ്ങളുടെ അനുഭവസമ്പത്ത് പങ്കുവയ്ക്കാനെത്തുന്ന വിശിഷ്ട വ്യക്തികള്‍ക്കൊപ്പം അദിതിയും ഉണ്ടായിരിക്കും. വിദ്യാഭ്യാസം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് 'എജ്യൂക്കേറ്റ് 2021' എന്ന പേരിലാണ് ഈ വര്‍ഷം ടെക്‌സ്‌പെക്റ്റേഷന്‍സ് ഡിജിറ്റല്‍ സമ്മേളനം നടത്തുക. മനോരമ ഓണ്‍ലൈനാണ് ടെക്‌സ്‌പെക്റ്റേഷന്‍സിന് ആതിഥേയത്വം വഹിക്കുന്നത്.
അധ്യായന രംഗത്ത് പ്രായോഗികതയില്‍ ഊന്നിയുള്ള നീക്കങ്ങളാണ് അദിതിയെ വ്യത്യസ്തയാക്കുന്നത്. ക്ലാസ് മുറികളിലെ വിഭവശേഷി നിയന്ത്രണം, പാഠ്യപദ്ധതിയുടെ രൂപരേഖ തയാറാക്കല്‍, നയം നടപ്പാക്കല്‍, കുട്ടികള്‍ക്ക് പ്രചോദനം പകരല്‍ തുടങ്ങിയ മേഖലകളിലാണ് അദിതി പ്രാവീണ്യം തെളിയിച്ചിരിക്കുന്നത്.
അറിവു പകരല്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വര്‍ഷങ്ങളായി മികവു പുലര്‍ത്തുന്ന ആളാണ് അദിതി. യുവമനസ്സുകളുമായി ഇടപെടുകയെന്നത് തന്നെ എക്കാലത്തും വശീകരിച്ചിരുന്ന ഒന്നായിരുന്നു എന്ന് അദിതി പറയുന്നു. വിദ്യാര്‍ഥികളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുന്നത് തന്നില്‍ അദ്ഭുതവും ആകാംക്ഷയും നിറയ്ക്കുന്നു എന്ന് അവര്‍ പറയുന്നു. കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേൾക്കാനുള്ള താത്പര്യവും ക്ഷമയും കുട്ടികളെ തന്നിലേക്ക് ആകര്‍ഷിച്ചിരുന്നു എന്നും അദിതി പറയുന്നു. താനൊരു സുഹൃത്തും കാര്യങ്ങള്‍ നടപ്പാക്കിക്കൊടുക്കുന്ന ആളുമാണ് എന്ന തോന്നലാണ് അവര്‍ക്ക്. അല്ലാതെ അധികാര സ്ഥാനത്തിരിക്കുന്ന ആളെ സമീപിക്കുന്നു തോന്നല്‍ ഉണ്ടാക്കുന്നില്ല. മറ്റൊരു വ്യക്തിയില്‍ ഉണ്ടാകണമെന്നു പറയുന്ന കാര്യങ്ങള്‍ ആദ്യം തന്നില്‍ത്തന്നെ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു, അത് താന്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു എന്നും അദിതി പറയുന്നു. വെറുതെ സംസാരിച്ചാല്‍ പോര, സത്യസന്ധത, ആത്മാര്‍ഥത, സ്ഥിരോത്സാഹം, സമയനിഷ്ഠ തുടങ്ങിയവ തന്റെ ജീവിതത്തില്‍ പാലിക്കുന്ന ആളാണെന്നും ഇതെല്ലാമാണ് വിദ്യാഭ്യാസത്തോടുള്ള തന്റെ സമീപനമെന്നും അവര്‍ പറയുന്നു.
ഒരു എജ്യൂകേറ്റര്‍ എന്ന നിലയില്‍ സൃഷ്ടിപരമായ പ്രവര്‍ത്തന സമ്പ്രദായങ്ങള്‍ക്ക് പിന്തുണ നല്‍കുന്നയാളാണ് അവര്‍. ക്ലാസ് മുറികളില്‍ ഇരുന്നു പഠിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പരമ്പരാഗത സങ്കല്‍പങ്ങളെ ചോദ്യംചെയ്യുന്ന രീതിയാണ് അദിതി അനുവര്‍ത്തിക്കുന്നത്. മഹാമാരിക്കു ശേഷം ഇത്തരം രീതികള്‍ക്ക് പ്രാധാന്യം വര്‍ധിച്ചുവരികയാണ്.
കേരളത്തിലേക്കുള്ള അദിതിയുടെ രണ്ടാമത്തെ വരവാണിത്. മുൻപ് ഡല്‍ഹിയിലെ കൈലാഷിലുള്ള ടഗോര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ അക്കാഡമിക്‌സ് വിഭാഗത്തിന്റെ ഡീനായായിരുന്നു. അതിനു മുൻപ് ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ എജ്യൂക്കേഷന്‍ കൗണ്‍സിലറായിരുന്നു. അതിനും മുൻപ്, ഹാര്‍പര്‍ കോളിന്‍സിലും ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി പ്രസിലും ഫ്രീലാന്‍സ് പരിശീലകയായും എജ്യൂക്കേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.
അധ്യാപിക എന്ന നിലയില്‍ അദിതി തന്റെ ജോലി തുടങ്ങുന്നത് ലക്‌നൗവിലെ സ്റ്റഡി ഹാളിലാണ്. തുടര്‍ന്ന്, ലക്‌നൗവിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ ഇംഗ്ലിഷ് അധ്യാപികയായി ജോലിനോക്കി. അതിനു ശേഷം സിംഗപ്പൂരുള്ള ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലും ജോലിയെടുത്തു.
പഠിപ്പിക്കുക എന്നതു കൂടാതെ വിദ്യാഭ്യാസ രംഗത്തെ അനേകം മേഖലകളിലൂടെ താത്പര്യത്തോടെ അന്വേഷണാർഥം യാത്ര ചെയ്യുക എന്നതും അദിതിയുടെ ശീലങ്ങളിലൊന്നാണ്. വിദ്യാഭ്യാസ രംഗത്തേക്ക് അദിതി എത്തുന്നത് ജര്‍ഖണ്ഡിലെ ബിറ്റില്‍ (BIT) നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങില്‍ ബിടെക് ബിരുദം സമ്പാദിച്ച ശേഷമാണ്. തുടര്‍ന്ന് പുണെയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ എംബിഎയും നേടി. കരിയര്‍ കൗണ്‍സലിങ് ആന്‍ഡ് ഗൈഡന്‍സില്‍ പിജി ഡിപ്ലോമയും അദിതി സ്വന്തമാക്കിയിട്ടുണ്ട്.
∙ മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ അദിതി ചാറ്റര്‍ജിയും
മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് 2021 ൽ കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച് ആന്‍ഡ് ഇനവേഷന്‍ വിഭാഗം ഡയറക്ടർ അദിതി ചാറ്റര്‍ജിയും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ നാലം ഭാഗം ഒക്ടോബർ 23 നാണ് നടക്കുന്നത്.
കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് ഡിജിറ്റൽ സംഗമത്തിന്റെ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്.
ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ്’ നാലാം പതിപ്പ്.
ജെയിന്‍ ഓൺലൈൻ ആണ് ഉച്ചകോടിയുടെ മുഖ്യ പങ്കാളി. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://educate.techspectations.com സന്ദർശിക്കുക.
English Summary: Aditi Chatterjee: This engineer-turned-educationist is fascinated by young minds