ADVERTISEMENT

മഹത്തരമായ മാറ്റങ്ങളാണ് ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ സാധ്യമായതെങ്കിലും ഓഫ്‌ലൈൻ വിദ്യാഭ്യാസ രീതികളും നിലനിൽക്കേണ്ടതുണ്ടെന്ന് വിദഗ്ധർ. സാങ്കേതിക വിദ്യയെ ഒഴിവാക്കി മുന്നോട്ടു പോകാനാകില്ല. എന്നാൽ സാമൂഹിക ജീവിതത്തിന്റെ ഭാഗം എന്ന നിലയിൽ ക്ലാസ്മുറികൾക്കും അധ്യാപകർക്കും പ്രാധാന്യമുണ്ടെന്നും എആർ/വിആർ ആൻഡ് ന്യൂ ഏജ് ടെക്നോളജി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അഭിപ്രായം ഉയർന്നു. ഇന്റർനാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ തെരേസ ജേക്കബ്സ്, തൃശൂർ ഹരിശ്രീ വിദ്യാനിധി സ്കൂൾ പ്രിൻസിപ്പൽ ജയ നാഗരാജൻ, ആർ ആൻഡ് ഐ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ഡയറക്ടർ അദിതി ചാറ്റർജി, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ഓൺലൈൻ എജ്യുക്കേഷൻ ഡയറക്ടർ ഡോ. മനോജ് നാഗസംപിഗെ, ദ് ചോയ്സ് സ്കൂൾ പ്രിൻസിപ്പൽ അജിത് ജേക്കബ് എന്നിവരായിരുന്നു പാനലിലെ അംഗങ്ങൾ. 

 

മികച്ച മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്നതെന്ന് തെരേസ ജേക്കബ്സ് പറഞ്ഞു. നെഗറ്റീവ് വശങ്ങൾ ഉണ്ടെങ്കിലും പോസിറ്റിവ് കാര്യങ്ങളിലൂന്നി മുന്നോട്ടു പോകുകയാണ് വേണ്ടത്. കോവിഡിനു മുൻപേ സ്കാൻഡിനേവിയിൽ രാജ്യങ്ങൾ വിദ്യാഭ്യാസമേഖലയിൽ സാങ്കേതിക വിദ്യ വളരെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ സാങ്കേതിക വിദ്യയെ ഉൾക്കൊള്ളാനും വളരെ വേഗം മാറ്റത്തിന് വിധേയമാകാനും മറ്റു രാജ്യങ്ങളെ കോവിഡ് പ്രേരിപ്പിച്ചു. യുകെയെ അപേക്ഷിച്ച് ഇന്ത്യ മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുന്നുണ്ടെന്നും തെരേസ ജേക്കബ്സ് അഭിപ്രായപ്പെട്ടു. 

 

വളരെ നേരത്തേതന്നെ വെർച്വൽ സാധ്യതകൾ മനസ്സിലാക്കിയിരുന്നെന്നും വിദ്യാർഥികൾക്ക് ആത്മവിശ്വാസം നൽകാനും കാര്യങ്ങളെ അടുത്തറിയാനും ഇതു സഹായകരമായെന്നും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ഓൺലൈൻ എജ്യുക്കേഷൻ ഡയറക്ടർ ഡോ. മനോജ് നാഗസംപിഗെ പറഞ്ഞു. വിദ്യാർഥികളുടെ പ്രതീക്ഷകൾ, സമീപനം എന്നിവ മാറുകയാണ്. അവർക്കായി ഒരു വെർച്വൽ ലാബ് നിർമിച്ചു. ഇതു വഴി യഥാര്‍ഥ ലാബിൽ അവർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനായി. ഒരു ഉള്ളടക്കം നിർ‍മിക്കുമ്പോൾ അതൊരു കഥയുടെ രൂപത്തിലാക്കിയാൽ വിദ്യാർഥികളിലേക്ക് വേഗമെത്തും. അവരുടെ കഴിവുകളും രീതികളും മനസ്സിലാക്കി ഉള്ളടക്കം നിർമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സാങ്കേതിക വിദ്യയുടെ സാധ്യതകളെ എടുത്തു പറഞ്ഞും എന്നാൽ ഓണ്‍ലൈനിലേക്ക് മാത്രമായി വിദ്യാഭ്യാസം ചുരുങ്ങിയാലുണ്ടാകുന്ന പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടിയുമാണ് ജയ നാഗരാജൻ സംസാരിച്ചത്. 20 വർഷം മുമ്പ് ഈ മഹാമാരി വന്നിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ആലോചിക്കാറുണ്ട്. ഈ കാലത്തായതുകൊണ്ടും സാങ്കേതികവിദ്യഉള്ളതു കൊണ്ടാണ് നമുക്ക് ഇങ്ങനെ ഇരുന്ന് സംസാരിക്കാനും അധ്യാപകർക്ക് കുട്ടികളെ ‍പഠിപ്പിക്കാനും സാധിക്കുന്നത്. സാങ്കേതികപരമായ സംശയങ്ങളിൽ കുട്ടികളാണ് അധ്യാപകർക്ക് സഹായവുമായി എത്തുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളുടെ മാനസികനിലയെ ഓൺലൈൻ ക്ലാസുകൾ കാര്യമായി ബാധിക്കുന്നുണ്ട്. പരസ്പരമുള്ള ഇടപഴകലിനു പകരമാകാൻ ഒരു സാങ്കേതിക വിദ്യയ്ക്കും കഴിയില്ല. ലോവർ പ്രൈമറിയിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഇടപഴകൽ കൂടുതൽ ആവശ്യമെന്നും അതിനാൽ ഓഫ്‌ലൈനായും പഠനം നടക്കേണ്ടതുണ്ട് എന്നും ജയ പറഞ്ഞു. 

 

ടെക്നോളജി മനുഷ്യന്റെ ആയാസം കുറയ്ക്കുന്നുവെന്ന് അദിതി ചാറ്റർജി. ഒാൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കിയപ്പോൾ ആളുകൾക്ക് മടിയായിരുന്നു. കോവിഡ് കാരണം പെട്ടെന്നൊരു സുപ്രഭാതത്തിൽ ഓഫ് ലൈനിൽനിന്ന് ഓൺലൈനിലേക്ക് മാറേണ്ടി വന്നു. എപ്പോള്‍ പഠിക്കണം, എങ്ങനെ പഠിക്കണം, ആരിൽനിന്നു പഠിക്കണം എന്നെല്ലാം കുട്ടികൾക്ക് തീരുമാനിക്കാവുന്ന അവസ്ഥ ഉണ്ടായി. അധ്യാപനത്തിന് വിവിധ രീതികൾ സ്വീകരിക്കണമെന്ന് അധ്യാപകർ തിരിച്ചറിഞ്ഞു. തുടക്കത്തിൽ കണക്ടിവിറ്റി പ്രശ്നങ്ങളെല്ലാമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. സാങ്കേതിക രീതികളെ തമസ്കരിച്ച് മുന്നോട്ടു പോകാനില്ല. പക്ഷേ അതിനുമപ്പുറത്തേക്ക് ചിന്തിച്ചു വേണം വിദ്യാഭ്യാസ നയം രൂപീകരിക്കേണ്ടതെന്നായിരുന്നു അദിതി ചാറ്റർജി അഭിപ്രായപ്പെട്ടത്. 

 

കഴിഞ്ഞ ഒന്നരവർഷത്തെ അനുഭവം വ്യത്യസ്തമായിരുന്നെന്ന് അജിത് ജേക്കബ് പറഞ്ഞു. അധ്യാപകരും വിദ്യാർഥികളും ഇൗ മാറ്റത്തിനോട് പൊരുത്തപ്പെട്ട രീതി പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. രാജ്യങ്ങൾ പരസ്പരം സഹകരിക്കുന്നു, സഹായിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ ഒരുപാട് നിക്ഷേപം നടത്തേണ്ട ആവശ്യം നിലവിലുണ്ട്. സ്കൂളുകളിലെ സാങ്കേതിക മാറ്റം സ്വീകരിക്കപ്പെടേണ്ടതാണ്. കുട്ടികളെ പഠനത്തിലേക്ക് ആകർഷിക്കാൻ ഇതെല്ലാം ആവശ്യമാണ്. നമ്മുടെ രാജ്യത്തെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നേടാനുള്ള സ്രോതസ്സുകൾ ലഭ്യമാകണമെന്നും അജിത് ജേക്കബ് പറഞ്ഞു.

 

English Summary: Techspectations Educate -2021- Panel Discussion - The Immersive Classroom: Experiences with AR/VR & New Age Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com