ADVERTISEMENT

ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെ റിപ്പബ്ലിക് ഡേ വില്‍പന ആരംഭിച്ചു. ജനുവരി 20, രാത്രി 12 വരെയാണ് ആദായ വില്‍പന. പല ഉൽപന്നങ്ങളും എംആര്‍പിയില്‍ നിന്ന് വില കുറച്ചു വില്‍ക്കുന്നു എന്നുള്ളതാണ് ഇത്തരം സെയിലുകളുടെ പ്രത്യേകത. സാംസങ്, ആപ്പിള്‍, ഷഓമി തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങള്‍ വരെ ഇപ്പോള്‍ വിലകുറച്ചു വാങ്ങാം. അത്തരം ഏതാനും ചില ഓഫറുകള്‍ മാത്രം പരിശോധിക്കാം. ശ്രദ്ധിക്കുക. ഇതെഴുതുന്ന സമയത്തെ വിലയെക്കുറിച്ചാണ് പറയുന്നത്. ഉല്‍പന്നങ്ങളുടെ വിലകള്‍ കൂടുകയോ കുറയുകയോ ചെയ്യാം. ഇത്തരം സെയിലുകളുടെ പ്രത്യേകതയാണത്.

 

∙ സാംസങ് ഗാലക്‌സി ബഡ്‌സ് പ്രോ

 

17,990 രൂപ എംആര്‍പിയുള്ള സാംസങ് ഗാകലക്‌സി ബഡ്‌സ് പ്രോ ഇപ്പോള്‍ 8,990 രൂപയ്ക്കാണ് ആമസോണില്‍ വില്‍ക്കുന്നത്. ചാര്‍ജിങ് കെയിസ് അടക്കമാണ് ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്നത്. കമ്പനിയുടെ ഏറ്റവും മികച്ച മോഡലാണിത്. 28 മണിക്കൂര്‍ വരെ ഒരു ഫുള്‍ റീചാര്‍ജില്‍ ബാറ്ററി നീണ്ടു നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അഡാപ്റ്റീവ് ആക്ടീവ് നോയിസ് ക്യാന്‍സലേഷനും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 

 

∙ ജാബ്ര എലൈറ്റ് 75 ടി

 

ജാബ്ര കമ്പനിയുടെ വയര്‍ലെസ് ഇയര്‍ബഡ്‌സ് ആയ എലൈറ്റ് 75ടി (Jabra Elite 75t) ഇപ്പോള്‍ 6,999 രൂപയ്ക്കു ലഭ്യമാണ്. എംആര്‍പി 15,999 രൂപ. ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ലഭ്യം.

 

∙ എയര്‍പോഡ്സ് പ്രേമികള്‍ക്ക് സുവര്‍ണാവസരം

 

രണ്ടാം തലമുറയിലെ എയര്‍പോഡ്സ് ആദായ വില്‍പനയുടെ ഭാഗമായി ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ഇപ്പോള്‍ 8,999 രൂപയ്ക്ക് ലഭ്യമാണ്. ആപ്പിള്‍ കമ്പനിയുടെ വയര്‍ലെസ് ഇയര്‍ഫോണുകളായ എയര്‍പോഡ്സിന്റെ മറ്റു മോഡലുകള്‍ക്കും കിഴിവുകള്‍ ഉണ്ട്. എയര്‍പോഡ്സ് പ്രോ മോഡല്‍ 18,999 രൂപയ്ക്കുവരെ വില്‍ക്കുന്നു. (ശ്രദ്ധിക്കുക. എയര്‍പോഡ്സ് 3 ഒഴികെ എയര്‍പോഡ്സ് പ്രോ അടക്കം ആപ്പിളിന്റെ ഇയര്‍ഫോണുകള്‍ എല്ലാം പഴയതാണ്. കൂടുതല്‍ ഫീച്ചറുകളുള്ള എയര്‍പോഡ്സ് പ്രോയുടെ പുതിയ പതിപ്പ് താമസിയാതെ പുറത്തിറക്കിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.) ആപ്പിളിന്റെ വയര്‍ലെസ്ഹെഡ്സെറ്റായ എയര്‍പോഡ്സ് മാക്സിനുമുണ്ട് വിലക്കിഴിവ്. 59,999 രൂപ എംആര്‍പിയുള്ള എമാക്സ് വില്‍ക്കുന്നത് 49,999 രൂപയ്ക്കാണ്. അതായത് 10000 രൂപ കിഴിവ്

 

∙ റിയല്‍മി ബഡ്‌സ് വയര്‍ലെസ് 2 നിയോ 1,299 രൂപയ്ക്ക്

 

വയര്‍ലെസ് ഇയര്‍ഫോണുകള്‍ക്ക് അത്ര വില നല്‍കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണ് റിയല്‍മി ബഡ്‌സ് വയര്‍ലെസ് 2 നിയോ. ഇതിന് 2,499 രൂപയാണ് എംആര്‍പി. സെയിലില്‍ 1,299 രൂപയ്ക്കു വാങ്ങാം. ഫുള്‍ ചാര്‍ജില്‍ 17 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് കമ്പനി പറയുന്നു. കൂടാതെ 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 120 മിനിറ്റ് പ്രവര്‍ത്തിപ്പിക്കാമെന്നും പറയുന്നു. ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ലഭ്യം.

 

∙ കോര്‍ ഐ5 ലാപ്‌ടോപ്പുകള്‍ക്ക് വിലക്കുറവ് 

 

ആമസോണില്‍ ചില കോര്‍ ഐ5 ലാപ്‌ടോപ്പുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

 

∙ റെഡ്മിബുക്ക് 15 പ്രോയ്ക്ക് 13,009 ഡിസ്‌കൗണ്ട്

 

റെഡ്മിബുക്ക് 15 പ്രോ മോഡലിന് ഇപ്പോഴത്തെ വില 46,990 രൂപയാണ്. ഡിസ്‌കൗണ്ട് 13,009 രൂപ. 8 ജിബി റാം, 512 ജിബി എസ്എസ്ഡി, 15.6-ഇഞ്ച് ഫുള്‍ എച്ഡി ഡിസ്‌പ്ലേ തുടങ്ങിയവയാണ് ഫീച്ചറുകള്‍.

 

∙ മി നോട്ട്ബുക്ക് അള്‍ട്രായ്ക്ക് 13,500 രൂപ കിഴിവ്

 

കൂടുതല്‍ പ്രീമിയം മോഡലായ മി നോട്ട്ബുക്ക് അള്‍ട്രാ ഇപ്പോള്‍ 63,499 രൂപയ്ക്ക് വാങ്ങാം. 3.2കെ റെസലൂഷന്‍ അടക്കമുള്ള സ്‌ക്രീനാണ് ഇതിന്റെ മറ്റ് ആകര്‍ഷണീയതകളില്‍ പ്രധാനം. 16ജിബി റാം, 512 ജിബി എസ്എസ്ഡി എന്നിവയും ഉണ്ട്. 

 

∙ അസൂസ് വിവോബുക്ക് 14ന് 22,000 രൂപ കിഴിവ്

 

അസുസ് വിവോബുക്ക് 14 (2021) ഇപ്പോള്‍ വില്‍ക്കുന്നത് 50,990 രൂപയ്ക്കാണ്. എംആര്‍പിയില്‍ നിന്ന് 22,000 രൂപ കിഴിവ്. 14-ഇഞ്ച് ഫുള്‍എച്ഡി ഡിസിപ്ലേ, 8 ജിബി റാം, 256 ജിബി എസ്എസ്ഡി+1ടിബി ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവയാണ് ഫീച്ചറുകള്‍.

 

∙ റെഡ്മി 32-ഇഞ്ച് ടിവി 13,499 രൂപയ്ക്ക്

 

റെഡ്മിയുടെ എച്ഡി റെഡി 32-ഇഞ്ച് സ്മാര്‍ട് ടിവി ഇപ്പോള്‍ 13,499 രൂപയ്ക്കു വില്‍ക്കുന്നു. എംആര്‍പി 24,999 രൂപയാണ്. ആന്‍ഡ്രോയിഡ് ടിവി ഓഎസ് 11 ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു. ക്രോംകാസ്റ്റ്, ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഡോള്‍ബി, ഡിടിഎസ് സപ്പോര്‍ട്ടും ഉണ്ട്.

 

∙ ആപ്പിളിന്റെ എആര്‍/വിആര്‍ ഹെഡ്‌സെറ്റ് എത്തുക 2023ല്‍?

 

ആപ്പിളിന്റെ ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് 2022ല്‍ അവതരിപ്പിക്കുമെന്നായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറഞ്ഞുവന്നത്. എന്നാല്‍, അതിന്റെ അവതരണം 2023ലേക്കു മാറ്റിവച്ചെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഹെഡ്‌സെറ്റ് അമിതമായി ചൂടാകുന്നതാണ് അവതരണം മാറ്റിവയ്ക്കാന്‍ കാരണമായത്. കൂടാതെ, ക്യാമറകള്‍ക്കും സോഫ്റ്റ്‌വെയറിനും പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്നും പറയുന്നു. 

 

∙ ടെസ്‌ലയുടെ സൈബര്‍ ട്രക്ക് അവതരണവും 2023ലേക്കു മാറ്റി?

 

ടെസ്‌ല ഈ വര്‍ഷം അവതരിപ്പിക്കാനിരുന്ന സൈബര്‍ ട്രക്കുകളും 2023ലേക്കു മാറ്റിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇക്കാര്യം കമ്പനി ഔദ്യഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഘടകഭാഗങ്ങള്‍ എത്തിച്ചു കിട്ടാനുള്ള പ്രശ്‌നങ്ങളാണ് അവതരണം മാറ്റിവയ്ക്കാനുളള കാരണമെന്നു കരുതുന്നു.

 

∙ ജോലിക്കാര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് ആപ്പിള്‍

 

കോവിഡ്-19 ന് എതിരെ തങ്ങളുടെ ജീവനക്കാര്‍ ബൂസ്റ്റര്‍ വാക്‌സീന്‍ ഡോസും സ്വീകരിക്കണമെന്ന നിലപാട് ആപ്പിൾ കമ്പനി സ്വീകരിച്ചെന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ജനുവരി 24 മുതല്‍ ജോലിക്കെത്തുന്നവര്‍ വാക്‌സീന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയോ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് കരുതുകയോ ചെയ്യേണ്ടി വന്നേക്കും.

 

∙ മൈക്രോസോഫ്റ്റ് എജ് ബ്രൗസറിലേക്ക് യൂട്യൂബും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമം

 

മൈക്രോസോഫ്റ്റിന്റെ എജ് ബ്രൗസറിലേക്ക് പുതിയ ഫീച്ചറുകള്‍ കൊണ്ടുവരികയാണ്. ആര്‍എസ്എസ് ഫീഡുകള്‍ ബ്രൗസറുമായി ചേര്‍ത്തു കഴിഞ്ഞു. അടുത്തതായി യൂട്യൂബിനെ ഉള്‍ക്കൊള്ളിക്കാനായിരിക്കും ശ്രമം. ഇതുവഴി നിങ്ങളുടെ ഇഷ്ട യൂട്യൂബര്‍മാരുടെ വിഡിയോകള്‍ എജിലെ 'കളക്ഷന്‍സ്' എന്നൊരു പേജില്‍ കാണിക്കാനാണ് മൈക്രോസോഫ്റ്റിന്റെ ശ്രമം. 

 

∙ ക്രിപ്റ്റോകറന്‍സിക്കെതിരെ സിങ്കപ്പൂര്‍

 

ബിറ്റ്കോയിന്‍ അടക്കമുള്ള ഡിജിറ്റല്‍ നാണയങ്ങളായ ക്രിപ്റ്റോകറന്‍സികളോടുള്ള ജ്വരം ലോകമെമ്പാടും ഒരുപറ്റം ആളുകളില്‍ കത്തിപ്പടരുകയാണ്. ഇത് അപ്രതീക്ഷിതമായതിനാല്‍ പല രാജ്യങ്ങളും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. ക്രിപ്റ്റോ മുന്നേറ്റത്തിന് സാമ്പത്തിപരമായ മാനങ്ങള്‍ മാത്രമല്ല രാഷ്ട്രീയപരമായ മാനങ്ങളും കൈവരിക്കാനായേക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇന്ത്യ, ചൈന തുടങ്ങിയ രാഷ്ട്രങ്ങള്‍ തങ്ങളുടെ അധികാരപരിധിയില്‍ നിന്ന് ആര്‍ക്കും നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവയെ തുടച്ചുനീക്കാന്‍ ആഗ്രഹിക്കുന്നു. സിങ്കപ്പൂരും ആ വഴിക്കു ചിന്തിച്ചു തുടങ്ങുക ആയിരിക്കാമെന്നാണ് ബ്ലൂംബര്‍ഗിന്റെ പുതിയ വാര്‍ത്തയില്‍ നിന്നു മനസിലാകുന്നത്. തങ്ങളുടെ പൗരന്മാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണത്രെ സിങ്കപ്പൂര്‍. അതിന്റെ ആദ്യ പടിയായി സിങ്കപ്പൂരിന്റെ മോണെട്ടറി അതോറിറ്റി ഇനി ക്രിപ്റ്റോകറന്‍സികളുടെ പരസ്യങ്ങള്‍ ചെയ്യരുതെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ക്രിപ്റ്റോ നിക്ഷേപങ്ങള്‍ പൊടിപോലുമില്ലാ കണ്ടു പിടിക്കാന്‍ എന്ന രീതിയില്‍ അപ്രത്യക്ഷമാകാം എന്നതിനാലാണ് വിവിധ രാജ്യങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നത്.

 

∙ വാള്‍മാര്‍ട്ട് ക്രിപ്റ്റോകറന്‍സി വില്‍പനയിലേക്കും

 

ഫ്ളിപ്കാര്‍ട്ടിന്റെ ഉടമയായ അമേരിക്കന്‍ ബിസിനസ് ഭീമന്‍ വാള്‍മാര്‍ട്ട് ക്രിപ്റ്റോകറന്‍സി വില്‍പനയിലേക്കും തിരിയുകയാണെന്ന് റിപ്പോര്‍ട്ട്. യുഎസ് പേറ്റന്റ് ആന്‍ഡ് ട്രെയ്ഡ്മാര്‍ക്ക് ഓഫിസില്‍ വാള്‍മാര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്ന പേറ്റന്റ് അപേക്ഷയിലാണ് ഈ ലക്ഷ്യം വായിച്ചെടുക്കാനാകുക. ഉരുത്തിരിഞ്ഞു വരുന്ന പുതിയ സാങ്കേതികവിദ്യകളെ ഉള്‍ക്കൊള്ളിച്ചു മുന്നേറാനുളള നീക്കത്തിന്റെ ഭാഗമാണിതെന്ന് കമ്പനി പറയുന്നു. മെറ്റാവേഴ്സ് പോലെയുള്ള നവ സാങ്കേതികവിദ്യകള്‍ ക്രിപ്റ്റോകറന്‍സികള്‍ തഴച്ചുവളരാന്‍ അനുവദിച്ചേക്കുമെന്ന ചിന്തയാണ് കമ്പനികളെ ക്രിപ്റ്റോ രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. മെറ്റാവേഴ്സ് വഴിയുള്ള വില്‍പന കമ്പനി മുന്നില്‍കാണുന്നു. 

 

∙ വീസാ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കുന്നില്ലെന്നുള്ള തീരുമാനം ആമസോണ്‍ മരവിപ്പിച്ചു

 

ലോകത്തെ പ്രധാന ക്രെഡിറ്റ് കാര്‍ഡുകളിലൊന്നായ വീസ (Visa) തങ്ങള്‍ സ്വീകിരിക്കില്ല എന്ന തീരുമാനം ആമസോണ്‍ യുകെ മരവിപ്പിച്ചു എന്ന് എപി റിപ്പോര്‍ട്ടു ചെയ്യുന്നു. കമ്പനികള്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടരുമെന്ന് ഇരുവിഭാഗവും അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് വീസ കൂടുതല്‍ ഫീ ചാര്‍ജു ചെയ്യുന്നു എന്നു കണ്ടതിനാലാണ് അതു സ്വീകരിക്കുന്നില്ലെന്ന് ആമസോണ്‍ പ്രഖ്യാപിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടനില്‍ വീസാ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നത് ആമസോണ്‍ നിരോധിച്ചിരുന്നു.

 

English Summary: Amazon, Flipkart Republic Day Sale 2022 Goes Live: Best Deals on Mobile Phones, Electronics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com